India - 2024

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥം തേടി പതിനായിരങ്ങള്‍

സ്വന്തം ലേഖകന്‍ 29-07-2019 - Monday

ഭരണങ്ങാനം: രാജ്യത്തിന്റെ പ്രഥമ വിശുദ്ധ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിനത്തില്‍ ഇന്നലെ കബറിടത്തില്‍ എത്തിയത് പതിനായിരങ്ങള്‍. ഇന്നലെ പുലര്‍ച്ചെ മുതല്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. ഏഴിന് മാര്‍ ജോസഫ് പള്ളിക്കാപ്പറന്പില്‍ നേര്‍ച്ചയപ്പം വിതരണം ആശിര്‍വദിച്ചു. തുടര്‍ന്ന് അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. 10ന് ഇടവക ദേവാലയത്തില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് റാസ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. ഫാ. ഫിലിപ്പ് ഞരളക്കാട്ട്, ഫാ. തോമസ് തയ്യില്‍, ഫാ.ജോണ്‍ എടേട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

12ന് നടന്ന തിരുനാള്‍ പ്രദക്ഷിണത്തിലും വന്‍ ജനാവലി പങ്കുചേര്‍ന്നു. ഇടവക ദേവാലയത്തില്‍നിന്ന് ആരംഭിച്ച പ്രദക്ഷിണം തീര്‍ത്ഥാടന ദേവാലയത്തിനു മുന്പിലെത്തി തീര്‍ത്ഥാടന ദേവാലയത്തില്‍ നിന്നും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപവും സംവഹിച്ച് അല്‍ഫോന്‍സിയന്‍ വേയിലൂടെ മെയിന്‍ റോഡിലെത്തി കുരിശുംതൊട്ടിയും പള്ളിയും ചുറ്റി ഇടവക ദേവാലയത്തില്‍ സമാപിച്ചു. ഫാ. തോമസ് ഓലിക്കല്‍, ഫാ. സ്‌കറിയ വേകത്താനം, ഫാ.അലക്‌സാണ്ടര്‍ പൈകട എന്നിവര്‍ പ്രദക്ഷിണത്തിനു കാര്‍മികത്വം വഹിച്ചു.

രൂപത വികാരി ജനറാള്‍മാരായ റവ.ഡോ.ജോസഫ് കുഴിഞ്ഞാലില്‍, ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, റവ.ഡോ.സെബാസ്റ്റ്യന്‍ വേത്താനത്ത്, തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ജോസ് വള്ളോംപുരയിടത്തില്‍, രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, രൂപത ചാന്‍സലര്‍ റവ.ഡോ.ജോസ് കാക്കല്ലില്‍, കുടമാളൂര്‍ ഫൊറോന വികാരി റവ.ഡോ.മാണി പുതിയിടം, ഫാ.ജോസഫ് തോലാനിക്കല്‍ എന്നിവര്‍ വിവിധ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന വികാരി ഫാ. അഗസ്റ്റിന്‍ കൊഴുപ്പന്‍കുറ്റി, തീര്‍ഥാടന കേന്ദ്രം വൈസ് റെക്ടര്‍ ഫാ. ജോസഫ് മേയിക്കല്‍, തീര്‍ത്ഥാടക കേന്ദ്രത്തിലെ വൈദികരായ ഫാ.ഏബ്രഹാം കണിയാംപടിക്കല്‍, ഫാ.മാത്യു പുത്തന്‍പുരയ്ക്കല്‍, ഫാ. ജോസഫ് കിഴക്കേക്കര, ഫാ. തോമസ് വലിയവീട്ടില്‍, ഫാ. ഇമ്മാനുവല്‍ പെരിയപ്പുറം, ഫാ. ജോസഫ് മഠത്തിക്കുന്നേല്‍, ഫാ. മൈക്കിള്‍ ഔസേപ്പറന്പില്‍, ഫാ.മാര്‍ട്ടിന്‍ കല്ലറയ്ക്കല്‍, ഫൊറോന അസിസ്റ്റന്റ് വികാരിമാരായ ഫാ. ഏബ്രഹാം തകടിയേല്‍, ഫാ.മാത്യു കുരിശുംമൂട്ടില്‍ എന്നിവര്‍ തിരുനാള്‍ തിരുകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കി.


Related Articles »