News - 2024

കന്ധമാൽ രക്തസാക്ഷികളുടെ സ്മരണയില്‍ ഭാരത സഭ

സ്വന്തം ലേഖകന്‍ 04-09-2019 - Wednesday

ഭുവനേശ്വർ: ഒഡീഷയിലെ കന്ധമാലില്‍ നടന്ന അതികഠിനമായ ക്രൈസ്തവ പീഡനത്തിന്റെ നീറുന്ന ഓര്‍മ്മകള്‍ അയവിറക്കി ഭാരത സഭ. അനുസ്മരണ ദിനമായ ഓഗസ്റ്റ് 29ന് കട്ടക്ക് -ഭുവനേശ്വർ അതിരൂപതയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന ശുശ്രുഷകളിൽ അരലക്ഷത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. ക്രൈസ്തവ വിശ്വാസത്തിനു സാക്ഷ്യം വഹിച്ച കന്ധമാൽ ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു വിശ്വാസം മുറുകെപ്പിടിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നു ദുരന്തത്തെ അതിജീവിച്ച പോൾ പ്രധാൻ പറഞ്ഞു. ദൈവം തന്റെ സ്വന്തം ഛായയിൽ സൃഷ്‌ടിച്ച മനുഷ്യർ പരസ്പരം വിശ്വാസത്തിന്റെ പേരിൽ അക്രമിക്കപെടുന്നത് വേദനാജനകമാണെന്നും ന്യുനപക്ഷങ്ങൾ വേട്ടയാടുമ്പോൾ അവരുടെ ഭയവും ആശങ്കയും ഇന്നും മാറ്റമില്ലാതെ തുടരുകയാണെന്നും അതിരൂപത വികാരി ജനറാൾ ഫാ. പ്രദോഷ് ചന്ദ്ര നായക് പറഞ്ഞു.

ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കു നേരെ അസഹിഷ്ണുത പ്രചരിപ്പിക്കുന്ന തീവ്ര സംഘടനകളെ ശക്തമായ ഭാഷയിലാണ് കന്ധമാൽ ക്രൈസ്തവ സംഘടന അധ്യക്ഷൻ ബിപ്രോ ചാരിയൻ നായക് വിമര്‍ശിച്ചത്. മതേതര രാഷ്ട്രമായ ഭാരതത്തിൽ വിശ്വാസത്തിന്റെ പേരിൽ ആക്രമണങ്ങൾ അഴിച്ചുവിടുന്നവരെ ശിക്ഷിക്കാൻ ഭരണകൂടം മുൻകൈയെടുക്കണമെന്നും മതസ്വാതന്ത്ര്യം ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണെന്നും സ്വതന്ത്രമായി വിശ്വാസം തിരഞ്ഞെടുക്കാനും ജീവിക്കാനും ഓരോത്തർക്കും അവകാശമുണ്ടായിരിക്കെ, രാജ്യത്തെ ന്യുനപക്ഷങ്ങളുടെ അവകാശ സംരക്ഷണം ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

2008-ൽ ലക്ഷ്മണാനന്ദ സരസ്വതി എന്ന സ്വാമിയെ ക്രെെസ്തവർ കൊന്നുവെന്ന വ്യാജ ആരോപണം പ്രചരിപ്പിച്ചതിനെ തുടര്‍ന്നു ക്രെെസ്തവർക്കു നേരേ തീവ്ര ഹൈന്ദവ സംഘടനകള്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. പിന്നീട് നടന്ന കൂട്ടക്കൊലയിൽ നൂറ്റിയിരുപതോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. എണ്ണായിരത്തോളം ഭവനങ്ങളാണ് അന്ന് ആക്രമിക്കപ്പെട്ടത്. അന്നത്തെ ആക്രമണത്തില്‍ കന്യാസ്ത്രീ അടക്കമുള്ള നിരവധി ക്രിസ്ത്യന്‍ സ്ത്രീകള്‍ മാനഭംഗത്തിനിരയായിരിന്നു. വ്യാജ ആരോപണത്തിന്റെ നിഴലില്‍ ഇപ്പോഴും നീതി ലഭിക്കാതെ തടവറ വാസം അനുഭവിക്കുന്ന ക്രൈസ്തവരുണ്ട്.


Related Articles »