Life In Christ - 2024

ജാര്‍ഖണ്ഡില്‍ ക്രൈസ്തവ പീഡനം തുടരുന്നു: വചനപ്രഘോഷകനും കുടുംബത്തിനും ക്രൂര മര്‍ദ്ദനം

സ്വന്തം ലേഖകന്‍ 18-11-2019 - Monday

ന്യൂഡല്‍ഹി: തീവ്രഹിന്ദുത്വവാദികള്‍ ജാര്‍ഖണ്ഡില്‍ ക്രൈസ്തവര്‍ക്കു നേരെ നടത്തുന്ന ആക്രമണം കൂടുതല്‍ രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ഗര്‍ഖ്വാ ജില്ലയിലെ പരിഹാര ഗ്രാമത്തിലെ ഇവാഞ്ചലിക്കല്‍ സഭയുടെ കാല്‍വരി ഗോസ്പല്‍ മിനിസ്ട്രിയിലെ വചനപ്രഘോഷകന്‍ ബസന്ത് കുമാറിനും കുടുംബത്തിനും നേരെ അതികഠിനമായ ആക്രമണമാണുണ്ടായത്. സ്വഭവനത്തില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ നടത്തിക്കൊണ്ടിരുന്ന കുടുംബത്തിന് നേരെ ആര്‍‌എസ്‌എസ് പ്രവര്‍ത്തകര്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ ബസന്ത് കുമാറിന്റെ ഭാര്യ ഇപ്പോള്‍ കോമായിലാണ്.

അവരുടെ മകനും ക്രൂര മര്‍ദ്ദനത്തിനു ഇരയായി. പരിക്കേറ്റ് അവശനായ പോലീസ് സ്റ്റേഷനിലെത്തിയ ബസന്ത് പരാതിപ്പെട്ട ശേഷം ബോധരഹിതനായി മറിഞ്ഞുവീഴുകയായിരിന്നുവെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്‍പതോളം വരുന്ന ആര്‍.എസ്.എസ് സംഘം പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്നവര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയും, പാസ്റ്ററിന്റെ പ്രായമായ അമ്മ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിക്കുകയുമായിരുന്നെന്ന് സാമൂഹ്യപ്രവര്‍ത്തകനായ റവ. പാറ്റ്സി ഡേവിഡ് വെളിപ്പെടുത്തി. മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന 'പെഴ്സേക്ക്യൂഷന്‍ റിലീഫ്' സംഘടനയുടെ സ്ഥാപകനായ ഷിബു തോമസ് ഹീനമായ അക്രമത്തെ അപലപിച്ചു.

2017-ല്‍ ജാര്‍ഖണ്ഡില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം പാസ്സായതിനുശേഷം നിയമത്തിന്റെ മറവില്‍ ഹിന്ദുത്വവാദികള്‍ നിരപരാധികളായ ക്രിസ്ത്യാനികളെ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നു ഷിബു തോമസ്‌ ഏഷ്യാന്യൂസിനോട് വെളിപ്പെടുത്തി. വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും, പാസ്റ്റര്‍മാര്‍ക്കുമെതിരെ മതപരിവര്‍ത്തന കേസുകള്‍ ചമഞ്ഞെടുക്കുകയാണെന്നും ഷിബു തോമസ്‌ ചൂണ്ടിക്കാട്ടി. അതേസമയം ക്രൈസ്തവര്‍ക്ക് നേരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ തടയുന്നതിനോ ഹിന്ദുത്വവാദികളെ നിലക്ക് നിര്‍ത്തുന്നതിനോ ജാര്‍ഖണ്ഡ് സര്‍ക്കാരോ പോലീസോ തയാറാകുന്നില്ലായെന്ന ആരോപണം നേരത്തെ മുതല്‍ തന്നെ ശക്തമാണ്.


Related Articles »