India - 2025
കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് നിവേദനം നൽകി
സ്വന്തം ലേഖകന്‍ 06-12-2019 - Friday
എറണാകുളം: സഭകളിലെ ആംഗ്ലോ-ഇന്ത്യന്‍ സംവരണം തുടരണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ നിവേദനം നൽകി. രാജ്യത്തിന്റെ ഭരണഘടന രൂപീകരിച്ച സമയം എല്ലാ വിഭാഗം ജനങ്ങള്‍ക്കും അധികാരത്തില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും, ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനും നിയമനിര്‍മാണ സഭകളില്‍ ആര്‍ട്ടിക്കിള്‍ 330, 331,332,333 പ്രകാരം സംവരണം നല്‍കിയിരുന്നത്. ആര്‍ട്ടിക്കിള്‍ 334 പ്രകാരം നിശ്ചിത കാലയളവിലേക്ക് ആയിരുന്ന സംവരണം പിന്നീട് കാലാകാലങ്ങളില്‍ ഭരണഘടനാഭേദഗതികളിലൂടെ നീട്ടി നല്‍കുകയായിരുന്നു.
എന്നാല്‍, ഇപ്പോള്‍ ആംഗ്ലോയിന്ത്യന്‍ വിഭാഗത്തിന് സ്ഥിതി മെച്ചപ്പെട്ടു എന്ന കാരണത്താല്‍ സംവരണം നിഷേധിക്കുന്നത് വസ്തുതകള്‍ പരിശോധിക്കാതെയാണ്. അതിനാൽ, തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്ര ക്യാബിനറ്റ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം നല്‍കി. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷ വകുപ്പ് മന്ത്രാലയത്തിനും നിവേദനം നല്‍കിയിട്ടുണ്ട്.
2013-ല്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആംഗ്ലോ ഇന്ത്യന്‍ വിഭാഗം വിദ്യാഭ്യാസം, തൊഴില്‍, അടിസ്ഥാന സൗകര്യങ്ങള്‍, അസ്തിത്വം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അതൊന്നും വകവെക്കാതെ എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് അവരുടെ സ്ഥിതി മെച്ചപ്പെട്ടു എന്ന് കേന്ദ്ര ക്യാബിനറ്റ് കണ്ടെത്തിയത് എന്നുകൂടി വെളിപ്പെടുത്തണമെന്നും കെഎല്‍സിഎ ആവശ്യപ്പെട്ടിട്ടുണ്ട്. കെ എല്‍ സി എ സംസ്ഥാന പ്രസിഡന്റ് ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ ചേര്‍ന്നാണ് കത്തയച്ചത്.