News - 2024

ഫ്രാന്‍സിസ് പാപ്പയുടെ പൗരോഹിത്യത്തിന് നാളെ അന്‍പതാണ്ട്: പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് കെ‌സി‌ബി‌സി സര്‍ക്കുലര്‍

സ്വന്തം ലേഖകന്‍ 12-12-2019 - Thursday

കൊച്ചി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ പൗരോഹിത്യം സ്വീകരിച്ചിട്ട് നാളേക്ക് അന്‍പതു വര്‍ഷം പൂര്‍ത്തിയാകും. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയിലെ ലാസ് ഫ്‌ളോറസില്‍ ജനിച്ച പാപ്പ 1969 ഡിസംബര്‍ 13നാണ് ഈശോസഭ വൈദികനായി അഭിഷിക്തനായത്. പാപ്പയുടെ പൗരോഹിത്യ സുവര്‍ണജൂബിലിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ നിയോഗങ്ങള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളെ ക്ഷണിച്ചുകൊണ്ടു കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

‍സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം

ഫ്രാന്‍സിസ് മാര്‍പാപ്പ ഡിസംബര്‍ 13ന് പൗരോഹിത്യത്തിന്റെ 50 സുവര്‍ണവത്സരങ്ങള്‍ പൂര്‍ത്തിയാക്കും.! അജഗണങ്ങളോടൊപ്പം സഞ്ചരിക്കുകയും നഷ്ടപ്പെട്ടവയെ തേടിപ്പോവുകയും ചെയ്യുന്ന നല്ല ഇടയനായ യേശുവിനെ തന്റെ പൗരോഹിത്യ ശുശ്രൂഷയിലൂടെ പിന്‍ചെല്ലുന്ന പരിശുദ്ധ പിതാവ് എല്ലാ പുരോഹിതര്‍ക്കും ഒരു മാതൃകയാണ്. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയിലെ ലാസ് ഫ്‌ളോറസിലാണ് ഫ്രാന്‍സിസ് പാപ്പ ജനിച്ചത്. 1969 ഡിസംബര്‍ 13ന് ഈശോസഭയില്‍ വൈദികനായി. 1992 ജൂണ്‍ 27ന് മെത്രാഭിഷേകം സ്വീകരിച്ചു. 2013 മാര്‍ച്ച് 13ന് വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

സുവിശേഷം നല്‍കുന്ന ആനന്ദം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും തന്റെ ചുറ്റുപാടുകളിലേക്കു പ്രസരിപ്പിക്കുകയും ചെയ്യുന്നതിലൂടെ അദ്ദേഹം സകലര്‍ക്കും പ്രിയങ്കരനായിത്തീരുന്നു. സുവിശേഷത്തിന്റെ മര്‍മം ദൈവത്തിന്റെ കരുണയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പിതാവിന്റെ കരുണ യേശുവിലൂടെ ലോകം അനുഭവിച്ചതുപോലെ, തിരുസഭയും, സഭയുടെ എല്ലാ ശുശ്രൂഷകരും, യേശുവിന്റെ ഹൃദയം സ്വന്തമാക്കി മുറിവേറ്റ സകലര്‍ക്കും കാരുണ്യത്തിലൂടെ സൗഖ്യം പകരണമെന്ന് അദേഹം ആഹ്വാനം ചെയ്യുന്നു. ദൈവകാരുണ്യം ഒരിക്കലും അടയാത്ത വാതിലാണെന്നും തന്റെ എല്ലാ മക്കളെയും ദൈവം കാത്തിരിക്കുന്നു എന്നും അദ്ദേഹം സഭയെ ഓര്‍മ്മിപ്പിക്കുന്നു.

ലോകത്തെ എല്ലാ വിഭാഗം ജനങ്ങളോടും അദ്ദേഹം സംവദിക്കുന്നു. മനുഷ്യരെ വേര്‍തിരിക്കുന്ന എല്ലാ മതിലുകളും ഭേദിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ മനുഷ്യഹൃദയങ്ങളില്‍ പതിക്കുന്നു. ദൈവസ്‌നേഹത്തിലുന്നിയ മനുഷ്യദര്‍ശനം എല്ലാത്തരം മനുഷ്യരുടെയും അന്തസും മാന്യതയും മഹത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു. അവരില്‍ ആരെയും വിധിക്കാനല്ല. കരുതലോടെ അനുധാവനം ചെയ്യാനാണ് സഭ നിയുക്തയായിരിക്കുന്നത് എന്നദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ദരിദ്രരുടെയും പ്രകൃതിയുടെയും വിലാപത്തിനു ചെവിക്കൊടുക്കണമെന്ന് അദ്ദേഹം ലോകത്തെ അനുസ്മരിപ്പിക്കുന്നു. ലോകം ഒരു ആത്മീയ പിതാവായി അദ്ദേഹത്തെ കാണുകയും ആദരിക്കുകയും ചെയ്യുന്നു. നല്ല ഇടയനായ യേശുവിനെ പിന്‍ചെല്ലുന്നതില്‍ അദ്ദേഹം നമുക്കു മുന്‌പേ നടക്കുന്നു.

പാപ്പായുടെ വാക്കുകള്‍ ഋജുവും ലളിതവുമാണ്. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ സുവിശേഷത്തിന്റെ സാക്ഷ്യവും വ്യാഖ്യാനവുമാണ്. അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ പത്രോസും ക്രിസ്തുവിനെ പ്രഘോഷിച്ചതുപോലെ സഭയ്ക്കുള്ളിലും ലോകം മുഴുവനും പിതാവായ ദൈവത്തിന്റെ കാരുണ്യത്തോടും പരിശുദ്ധാത്മാവിന്റെ ശക്തിയോടും കൂടെ യേശുക്രിസ്തുവിന്റെ രക്ഷാകരദൗത്യം തുടരാന്‍ അദ്ദേഹം സഭയെ ആഹ്വാനം ചെയ്യുന്നു.

ഇക്കാലയളവില്‍ സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും അരൂപിയില്‍ സഭയെ നയിക്കാന്‍ പരിശുദ്ധ പിതാവിനെ നല്‍കിയ പരമ കാരുണികനായ ദൈവത്തിന് നമുക്കു നന്ദി പറയാം. പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ ജീവിതത്തിന്റെ എല്ലാ മേഖലകളെയും പരിവര്‍ത്തനത്തിനു പ്രേരിപ്പിക്കാന്‍ ദൈവകരുണയില്‍ ആശ്രയിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ശുശ്രൂഷകള്‍ക്കു കഴിയട്ടെ!

ദൈവവചനത്തോടു വിധേയത്വവും ആത്മീയനേതൃത്വത്തോട് ആദരവും പുലര്‍ത്തുന്ന ജീവിതശൈലിയിലൂടെയും പ്രാര്‍ത്ഥനയിലൂടെയും സഭയുടെ എല്ലാ ശുശ്രൂഷാമേഖലകളെയും നമുക്ക് ശക്തിപ്പെടുത്താം. 13നും 17നുമുള്ള വിശുദ്ധ കുര്‍ബാനകളില്‍ പരിശുദ്ധ പിതാവിന്റെ് ശുശ്രൂഷാ ജീവിതത്തിന്റെ നന്മകള്‍ക്കായി ദൈവത്തിനു നന്ദി പറയുകയും അദ്ദേഹത്തിന്റെ നിയോഗങ്ങള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുകയും ചെയ്യാം. സര്‍വോപരി, സുവിശേഷ സൗഭാഗ്യങ്ങളെ ജീവിതപ്രമാണങ്ങളാക്കിയും പരസ്‌നേഹപ്രവൃത്തികളെ ക്രിസ്തീയ ദൗത്യത്തിന്റെ ഭാഗമാക്കിയും വിശുദ്ധിയിലും സന്തോഷത്തിലും സുവിശേഷസാക്ഷികളാകാന്‍ നമുക്കു പരിശ്രമിക്കാം.

എല്ലാവര്‍ക്കും ദൈവാനുഗ്രഹം പ്രാര്‍ത്ഥിച്ചുകൊണ്ട്,

സ്നേഹാദരങ്ങളോടെ,

ജോര്‍ജ്ജ് കാര്‍ഡിനല്‍ ആലഞ്ചേരി ( കെ‌സി‌ബി‌സി പ്രസിഡന്‍റ്)


Related Articles »