India - 2024

നൂറ്റിരണ്ടാം വയസ്സില്‍ അല്‍ഫോന്‍സാമ്മയുടെ അവസാനത്തെ ശിഷ്യ

സ്വന്തം ലേഖകന്‍ 22-12-2019 - Sunday

മൂലമറ്റം: വാകക്കാട് സെന്റ് പോള്‍സ് സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയില്‍ നിന്ന്‍ നല്ല പാഠങ്ങള്‍ കേട്ട വാകക്കാട് പുന്നത്താനിയില്‍ പരേതരായ തൊമ്മന്‍ ഏലിക്കുട്ടി ദന്പതികളുടെ ഏഴു മക്കളില്‍ നാലാമത്തെ മകളായ ഏലിക്കുട്ടി അമ്മച്ചി നൂറ്റിരണ്ടിന്റെ നിറവില്‍. പള്ളിയുടെ താഴത്തെ നടയിലും തെങ്ങിന്‍ ചുവട്ടിലും ഇരുന്നാണു ഏലിക്കുട്ടി അടക്കമുള്ള കുട്ടികളെ അന്നക്കുട്ടി പഠിപ്പിച്ചിരുന്നത്. അന്നത്തെ സ്‌കൂള്‍ ഇന്ന് സെന്റ് അല്‍ഫോന്‍സ സ്‌കൂളായി മാറി. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അല്‍ഫോന്‍സാമ്മയുടെ അധ്യാപനത്തെ കുറിച്ചും അമ്മച്ചിക്ക് നൂറു നാവാണ്. അന്നത്തെ ചങ്ങനാശേരി ബിഷപ്പ് മാര്‍ ജെയിംസ് കളാശേരി സ്‌കൂളില്‍ സന്ദര്‍ശനം നടത്തുന്നതിനു മുന്പായി ടീച്ചര്‍ തന്റെ തലയില്‍ കൈവച്ചു പ്രാര്‍ത്ഥിച്ച കാര്യം അമ്മച്ചി ഓര്‍മിക്കുന്നു.

സ്‌കൂള്‍ പഠനം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഭരണങ്ങാനം മഠത്തിലെത്തി അല്‍ഫോന്‍സാമ്മയെ കണ്ടപ്പോഴും ഗുരു ശിഷ്യ ബന്ധത്തിന് ചെറുതായി പോലും മങ്ങലേറ്റിയിരുന്നില്ല. ഒരു വര്‍ഷം മുന്പ് വെള്ളിയാമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍ പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ വീട്ടിലെത്തി അദ്ദേഹം ജപമാലയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ രൂപവും ഏലിക്കുട്ടി അമ്മച്ചിക്കു സമ്മാനിച്ചിരിന്നു. തൊടുപുഴ കുടയത്തൂര്‍ ഞരളംപുഴ പുന്നത്താനിയില്‍ പരേതരായ ജോസഫ് മറിയം ദമ്പതികളുടെ മകനായ ജോസിന്റെ വീട്ടിലാണ് അവിവാഹിതയായ ഏലിക്കുട്ടി താമസിക്കുന്നത്.


Related Articles »