India - 2024

കുടുംബ ഭദ്രത ഇല്ലായ്മ ചെയ്ത കാട്ടാള നീതിക്കെതിരെ നടപടി വേണം: പ്രോലൈഫ് അപ്പോസ്തോലേറ്റ്

സ്വന്തം ലേഖകന്‍ 28-12-2019 - Saturday

കൊച്ചി: കൂലിയും തൊഴിലും നിലനിർത്താൻ മഹാരാഷ്ട്രയിൽ മുപ്പതിനായിരത്തോളം തൊഴിലാളികൾ ഗർഭപാത്രം നീക്കം ചെയ്തുവെന്ന വാർത്ത ഞെട്ടൽ ഉളവാക്കുന്നുവെന്നു സീറോമലബാർസഭ പ്രോലൈഫ് അപ്പോസ്തോലേറ്റ്. അമ്മയാകാനുള്ള സ്ത്രീയുടെ ആഗ്രഹത്തെയും അവകാശത്തെയും കൂച്ചുവിലങ്ങിടുന്ന തൊഴിലിടങ്ങളിലെ അടിമത്ത നടപടികൾക്ക് അറുതി വരുത്തണമെന്നു സീറോ മലബാർ സഭ പ്രോലൈഫ് അപ്പോസ്തോലേറ്റ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു. സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തയാറാകണം. ഗർഭപാത്രം ഇല്ലായ്മ ചെയ്തതോടെ വംശഹത്യയാണ് രാജ്യത്ത് അരങ്ങേറിയത്. ഇതു നമ്മുടെ രാജ്യത്തിന്‍റെ ദുരാവസ്ഥ തെളിയിക്കുന്നതാണ്. എത്രയോ തലമുറകൾ വളരേണ്ട സാധ്യതയാണ് നശിപ്പിച്ചതെന്നും കൂട്ടിച്ചേർത്തു.

സർക്കാർ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ തയാറാകണം. ഇത്തരം ചൂഷണം രാജ്യത്തെ ഇനി ഒരു സ്ഥലത്തും സംഭവിക്കാൻ ഇടവരുത്തരുത്. കുടുംബ ഭദ്രത ഇല്ലായ്മ ചെയ്യുന്ന കൊടുംചൂഷണത്തിലൂടെ കുഞ്ഞുങ്ങളുടെ നിലവിളികളാണ് ഉയരുന്നത്. ഇതിനുവേണ്ടി കരാർ ഏറ്റെടുത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കുറിച്ചും തൊഴിൽമേഖലയെ കുറിച്ചും സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം കാട്ടുനീതികളെ ഇല്ലായ്മ ചെയ്യുകയാണ് ഒരു സർക്കാരിന്‍റെ ധർമമെന്നും കുടുംബങ്ങളാണ് രാഷ്ട്രത്തിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു.


Related Articles »