India - 2024

മാര്‍ മാത്യു അറയ്ക്കലിനു പൊതുസമൂഹം നല്‍കുന്ന ജനകീയ സ്നേഹാദരവ് നാളെ

സ്വന്തം ലേഖകന്‍ 29-02-2020 - Saturday

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷ സ്ഥാനത്തുനിന്നു വിരമിച്ച മാര്‍ മാത്യു അറയ്ക്കലിനു പൊതുസമൂഹം നല്‍കുന്ന ജനകീയ സ്നേഹാദരവ് നാളെ നടക്കും. കൂവപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് അങ്കണത്തില്‍ ഒരുക്കുന്ന വേദിയില്‍ നാനാജാതി മതസ്ഥരും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും പങ്കെടുക്കുന്ന ജനകീയ സ്നേഹാദരവ് സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍, രൂപത പിആര്‍ഒ ഫാ. മാത്യു പുത്തന്‍പറമ്പില്‍, ജനറല്‍ കോഓര്‍ഡിനേറ്റര്‍ ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലിന് 'മാര്‍ മാത്യു അറയ്ക്കലിന്റെ ജീവിതവഴികള്‍' ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തോടെ പൊതുസമ്മേളനം ആരംഭിക്കും.

സംഘാടകസമിതി രക്ഷാധികാരി മാര്‍ ജോസ് പുളിക്കലിന്റെ നേതൃത്വത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ സംഘടനകളുടെ നേതാക്കള്‍, സംഘാടകസമിതി അംഗങ്ങള്‍, എന്നിവര്‍ ചേര്ന്നുത മുഖ്യാതിഥിയായ മുഖ്യമന്ത്രി പിണറായി വിജയനെയും മാര്‍ മാത്യു അറയ്ക്കലിനെയും മറ്റു വിശിഷ്ടാതിഥികളെയും സമ്മേളന നഗറിലേയ്ക്ക് ആനയിക്കും. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കേന്ദ്ര പാര്‍ലമെന്ററി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വൈദ്യുതിമന്ത്രി എം.എം. മണി എന്നിവര്‍ ആദരവ് സന്ദേശങ്ങള്‍ പങ്കുവയ്ക്കും. എംപിമാര്‍, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുന്‍ എംപിമാര്‍, മുന്‍ എംഎല്‍എമാര്‍, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ മേഖലകളിലെ ജനപ്രതിനിധികളും ആശംസകള്‍ നേരും. മാര്‍ മാത്യു അറയ്ക്കലിന്റെ വിവിധങ്ങളായ സേവന ശുശ്രൂഷകളുള്‍ക്കൊള്ളിച്ചുള്ള സ്മരണിക മുന്‍ പ്രധാനമന്ത്രിമാരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ. അയ്യപ്പന്‍നായര്‍ക്കു നല്‍കി പ്രകാശനം ചെയ്യും.

മാര്‍ മാത്യു അറയ്ക്കലിനു ജനങ്ങളുടെ സ്നേഹോപഹാരം നല്‍കി സമ്മേളനത്തില്‍ മുഖ്യമന്ത്രി ആദരിക്കും. സംഘാടകസമിതി കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സ്വാഗതവും സംഘാടക സമിതി ചെയര്‍മാന്‍ ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍ കൃതജ്ഞതയും രേഖപ്പെടുത്തും. തുടര്‍ന്ന് സ്നേഹ വിരുന്നോടെ സമ്മേളനം സമാപിക്കും. പങ്കെടുക്കാനെത്തുന്നവര്‍ നാലിനു മുന്പായി സമ്മേളന നഗറിലെ ഇരിപ്പിടങ്ങളില്‍ എത്തേണ്ടതാണെന്നു സംഘാടകര്‍ അറിയിച്ചു.


Related Articles »