News - 2024

'ഫാമിലീസ് വിത്തൗട് ഹംഗർ': കോവിഡില്‍ പാവങ്ങളുടെ വിശപ്പകറ്റാൻ മെക്സിക്കൻ സഭ

സ്വന്തം ലേഖകന്‍ 29-04-2020 - Wednesday

മെക്സിക്കോ സിറ്റി: കൊറോണ വൈറസ് വ്യാപനം മൂലം ജോലിയും, മറ്റു വരുമാനങ്ങളും നഷ്ടപ്പെട്ട പാവങ്ങളുടെ വിശപ്പകറ്റാൻ 'ഫാമിലീസ് വിത്തൗട് ഹംഗർ' എന്ന പദ്ധതിയുമായി മെക്സിക്കൻ മെത്രാന്മാർ. ഭക്ഷണസാധനങ്ങൾ ഇടവകകളിലൂടെ ജനങ്ങൾക്ക് കൈമാറുവാനാണ് പദ്ധതി. കത്തോലിക്കാ സഭയുടെ സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ശൃംഖലയും, പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഉപയോഗിക്കുവാന്‍ മെത്രാന്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്തെങ്കിലും വിധത്തില്‍ ആവശ്യം വന്നെങ്കിൽ ഇടവകകളെ ബന്ധപ്പെടണമെന്നും, അയൽവീടുകളിൽ ജീവിക്കുന്നവർ പരസ്പരം എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് തിരക്കണമെന്നും കാരിത്താസ് മെക്സിക്കോയുടെ അധ്യക്ഷനായ ഫാ. റോജീലിയോ നർവാസ് പറഞ്ഞു.

മറ്റ് സംഘടനകളുമായുള്ള സഹകരണത്തോടെയായിരിക്കും വിവിധ പദ്ധതികൾ നടപ്പിലാക്കുക. മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഹെൽപ്പ് ലൈനും മെത്രാന്മാർ ആരംഭിച്ചു. ആരോഗ്യ, ഭക്ഷണ കിറ്റുകൾ നൽകുന്നതിനായി സാമ്പത്തിക സഹായത്തിനായി മെത്രാന്മാർ അഭ്യർത്ഥിച്ചിട്ടുണ്ട്. വലിയ വികസന പദ്ധതികൾക്ക് പണം ചെലവാക്കാതെ, കൊറോണ മൂലം ദുരിതം നേരിടുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകുന്നതിന് ഊന്നൽ നൽകണമെന്നും, ഏപ്രിൽ ഇരുപത്തിനാലാം തീയതി പുറത്തുവിട്ട പത്രക്കുറിപ്പിൽ മെത്രാന്മാർ സർക്കാരിനോട് ആവശ്യപ്പെട്ടു. വ്യക്തിപരവും, രാഷ്ട്രീയപരവും, മതപരവുമായുള്ള വ്യത്യാസങ്ങൾ മാറ്റിവെച്ച് മനുഷ്യ ജീവൻ സംരക്ഷിക്കുന്നതിനായി രാജ്യം മുഴുവൻ ഒന്നിക്കണമെന്ന് അവർ പത്രക്കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.

വരുമാനമില്ലാത്തതിനാൽ നിരവധി കുടുംബങ്ങളിലെയും അവസ്ഥ വളരെ പരിതാപകരമാണെന്നാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലകളിൽ ശുശ്രൂഷ ചെയ്യുന്ന വൈദികർ വെളിപ്പെടുത്തുന്നത്. ഇതിനിടയിൽ പുറത്തിറങ്ങി നടക്കുന്ന ആളുകൾക്ക് പിഴ ചുമത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. പട്ടിണിയിലൂടെ കടന്നുപോകുന്ന ആളുകളോട് പുറത്തിറങ്ങരുതെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്ന് മിച്ചോക്കാൻ സംസ്ഥാനത്ത് ശുശ്രൂഷ ചെയ്യുന്നു ഫാ. ആന്ധ്രസ് ലാറിയോസ് പറഞ്ഞു. വീട്ടിൽ ഇരിക്കണമെന്ന് പറയാൻ എളുപ്പമുണ്ടെന്നും എന്നാൽ അത് ജനങ്ങളെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ 1569 പേരാണ് കൊറോണ വൈറസ് ബാധിച്ച് മെക്സിക്കോയിൽ മരണമടഞ്ഞത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »