India - 2024

വിശ്വാസ അവഹേളനത്തിനെതിരെ നടപടി വേണം: മുഖ്യമന്ത്രിക്കുള്ള സന്യാസിനിയുടെ തുറന്ന കത്ത് ചര്‍ച്ചയാകുന്നു

സ്വന്തം ലേഖകന്‍ 14-05-2020 - Thursday

കല്‍പ്പറ്റ: കൊറോണ കാലത്തും മതവികാരം വ്രണപ്പെടുത്തി സന്യാസത്തെ അവഹേളിച്ചുകൊണ്ട് നടത്തുന്ന പ്രചരണത്തില്‍ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീ മുഖ്യമന്ത്രിയ്ക്കു എഴുതിയ തുറന്ന കത്ത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. മാനന്തവാടിയിലെ സേക്രഡ് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷനില്‍ അംഗമായ സിസ്റ്റര്‍ ആന്‍സി പോള്‍ എന്ന സന്യാസിനി ഇന്നത്തെ 'ദീപിക' ദിനപത്രത്തില്‍ എഴുതിയ കത്താണ് സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നത്. തങ്ങളുടെ ആശ്രമങ്ങളെ വേശ്യാലയങ്ങളെന്നു മുദ്ര കുത്തി, പറയാന്‍പോലും അറപ്പുതോന്നുന്ന അശ്ലീലഭാഷയില്‍ തങ്ങളുടെ ജീവിതത്തെ വികലമാക്കി ചിത്രീകരിച്ചു സകല മതവിശ്വാസികളുടെയും മനസില്‍ സന്യാസജീവിതത്തിന്റെ അന്തസും മഹത്വവും വികലമാക്കുന്ന നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. നിരവധി പേര്‍ തങ്ങളുടെ ടൈംലൈനുകളിലും വിവിധ പേജുകളിലും ദീപികയുടെ പത്ര കട്ടിംഗ് ഷെയര്‍ ചെയ്യുന്നുണ്ട്.

സിസ്റ്റര്‍ ആന്‍സി പോള്‍ എഴുതിയ കത്തിന്റെ പൂര്‍ണ്ണരൂപം ‍

കൊറോണ വൈറസിനെതിരേ യുദ്ധത്തിലാണ് അങ്ങയുടെ നേതൃത്വത്തില്‍ കേരള ജനത. അഭിമാനാര്‍ഹമായ വിജയമാണ് ഇക്കാര്യത്തില്‍ കേരളം കൈവരിച്ചുകൊണ്ടിരിക്കുന്നത്. രോഗത്തെ തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും മറുനാട്ടില്‍ ഒറ്റപ്പെട്ടുപോയ പ്രവാസികളെ സ്വന്തം മണ്ണിലേക്കു തിരിച്ചുകൊണ്ടുവരാന്‍ വഴിയൊരുക്കിയതും ഈ നാട്ടില്‍ തൊഴിലാളികളായി കടന്നുവന്ന അന്യ സംസ്ഥാനക്കാര്‍ക്കു കരുണയോടെ പരിരക്ഷ നല്കിയതും സര്‍ക്കാരിന്റെ മനുഷ്യസ്‌നേഹത്തിന്റെ തെളിവുകളാണ്.

കൊറോണയെക്കാള്‍ ഭീകരവും മാരകവുമായ ഒരു വൈറസ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പടരുന്നത് അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുന്നു. തിരുവല്ലയില്‍ ദിവ്യ എന്ന സന്യാസാര്‍ഥിനി കിണറ്റില്‍ വീണു മരിച്ചതിന്റെ പേരില്‍ സമര്‍പ്പിതരായ ഞങ്ങളുടെ ജീവിതനിയോഗത്തെയും സ്വതന്ത്ര മനസോടെ ഞങ്ങള്‍ തെരഞ്ഞെടുക്കുന്ന ജീവിതാന്തസിനെയും എത്ര വികലവും വിരൂപവുമായിട്ടാണു ചിലര്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.

ഞങ്ങളുടെ ആശ്രമങ്ങളെ വേശ്യാലയങ്ങളെന്നു മുദ്ര കുത്തി, പറയാന്‍പോലും അറപ്പുതോന്നുന്ന അശ്ലീലഭാഷയില്‍ ഞങ്ങളുടെ ജീവിതത്തെ വികലമാക്കി ചിത്രീകരിച്ചു സകല മതവിശ്വാസികളുടെയും മനസില്‍ സന്യാസജീവിതത്തിന്റെ അന്തസും മഹത്വവും വികലമാക്കുന്ന ഈ മാരക വൈറസിനെ നശിപ്പിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിന് അങ്ങേക്കു പ്രാപ്തിയുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഉണ്ടല്ലോ. കേരള പോലീസ് എത്രയോ കേസുകള്‍ വിദഗ്ധമായി കൈകാര്യം ചെയ്തിരിക്കുന്നു.

കോവിഡ് 19 സാമൂഹ്യ അകലംകൊണ്ട് പ്രതിരോധിക്കാം. സമയത്തു ചികിത്സ കിട്ടിയാല്‍ സുഖപ്പെടും. പക്ഷേ, ഞങ്ങളുടെ ജീവിതത്തിന്റെമേല്‍ കരിനിഴല്‍ പടര്‍ത്തുന്ന ഈ വൈറസ് മരണത്തെക്കാള്‍ ഭയാനകമാണ്. സ്ത്രീത്വത്തിനു നേരേയുള്ള വെല്ലുവിളിയും ഒളിഞ്ഞിരുന്നുള്ള ആക്രമണവുമാണ്. മറഞ്ഞിരുന്നു വിഷം ചീറ്റുന്നവരുടെ ഉള്ളിലുള്ള വിഷം നശിപ്പിക്കാന്‍ കഴിയില്ലായിരിക്കാം. പക്ഷേ, വ്യാപനം തടയുന്നതിനു നടപടിയെടുക്കാനുള്ള ഇച്ഛാശക്തി അങ്ങേക്കുണ്ട്. നമ്മുടെ ഭരണ സംവിധാനത്തിനുണ്ട്.

ഞങ്ങളുടെ ദേവാലയങ്ങളില്‍ ഇപ്പോള്‍ വിശുദ്ധ ബലികളില്ല. പരസ്യമായ ആരാധനയില്ല. ലോക്ക്ഡൗണിന്റെ കഴിഞ്ഞ അന്‍പതു നാളുകളായി രാവും പകലും ഞങ്ങള്‍ ഇടമുറിയാതെ പ്രാര്‍ഥിക്കുകയാണ് ഈ പരീക്ഷണ നാളുകളില്‍ കേരള ജനതയ്ക്കുവേണ്ടിയും അവരെ നയിക്കുന്നവര്‍ക്കുവേണ്ടിയും.

സമര്‍പ്പിതര്‍ ഓരോരുത്തരുടെയും ശരീരം പവിത്രമായ ആലയമാണ്. അതില്‍ ദൈവത്തിനു പ്രതിഷ്ഠിതമായ ഒരു മനസുണ്ട്. അവിഹിത വിഷയങ്ങളില്‍ നിഗൂഢമായ തൃപ്തി കണ്ടെത്തുന്ന മാനസിക രോഗികള്‍ക്കും യുക്തിവാദികള്‍ക്കും ശരീരത്തെ സുഖഭോഗത്തിനുള്ള വസ്തുവായിട്ടേ കാണാന്‍ കഴിയൂ. അവരുടെ അര്‍ഥരഹിതമായ ജല്പനങ്ങള്‍ക്കുമുന്പില്‍ തകരുന്നതല്ല ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്ന ജീവിത നിയോഗങ്ങള്‍. 2020 മേയ് 12ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ സമര്‍പ്പിതരെ അങ്ങേയറ്റം താറടിച്ച് എഴുതിയ ലേഖനം അങ്ങ് ഒന്നു പരിശോധിക്കണം. കത്തോലിക്കാ വിശ്വാസത്തെ മാത്രമല്ല, ഞങ്ങളുടെ മാതാപിതാക്കളുടെ നെഞ്ചിലാണ് അവര്‍ ചവിട്ടിയത്. അവരുടെ ലേഖനത്തിന്റെ ശീര്‍ഷകംതന്നെ അത്യന്തം മ്ലേച്ഛമായിരുന്നു.

ഇതൊക്കെ കേട്ട് ഹൃദയം തകര്‍ന്നു കരയുന്ന മാതാപിതാക്കള്‍ ഞങ്ങള്‍ക്കുമുണ്ട്. ഒന്നോ രണ്ടോ കുടുംബമല്ല, ലോകത്ത് 40 ലക്ഷത്തോളമുണ്ടു സമര്‍പ്പിതരുടെ കുടുംബങ്ങള്‍. ജീവിക്കാന്‍ വകയില്ലാത്ത കുടുംബത്തില്‍നിന്നു നിര്‍വാഹമില്ലാതെ ഇറങ്ങിയവരുമല്ല. കൊറോണയെക്കാള്‍ ഭീകരമായ രോഗം ഉള്ളില്‍ കൊണ്ടുനടക്കുന്ന ചിലര്‍ എഴുതിയിരിക്കുന്നതുപോലെ കത്തോലിക്കാ പിതാക്കന്മാര്‍ നട തള്ളിയതുമല്ല. ഒരാളുടെ ജീവിതനിയോഗം അയാളുടെ സ്വതന്ത്ര മനസിന്റെ തീരുമാനമാണ്. അതിനുള്ള അവകാശം ഇവിടത്തെ ഏതൊരു പൗരനുമുണ്ട്.

മാതൃഭാഷയുടെ മഹനീയതപോലും നശിപ്പിക്കുന്ന അറപ്പും വെറുപ്പും ഉളവാക്കുന്ന അശ്ലീലത്തില്‍ പൊതിഞ്ഞ, ഞങ്ങളുടെ ജീവിതത്തെയും ജീവിതാന്തസിനെയും മതവികാരത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്തുന്ന, ഇത്തരം വാര്‍ത്തകള്‍ അങ്ങ!യുടെ ശ്രദ്ധയില്‍പെടുത്തുന്നു. ഞങ്ങളുടെ സമര്‍പ്പിത ജീവിതത്തെ കളങ്കിതപ്പെടുത്തുന്ന ഇത്തരക്കാരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം.

സിസ്റ്റര്‍ ആന്‍സി പോള്‍ എസ്എച്ച്, മാനന്തവാടി ‍

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »