News - 2025

ദേവാലയങ്ങള്‍ ഇന്ന് തുറക്കുന്നു: നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടയ്ക്കണമെന്ന് കെസിബിസി

പ്രവാചക ശബ്ദം 09-06-2020 - Tuesday

കൊച്ചി: സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ നിബന്ധനകളും കര്‍ശനമായി പാലിച്ചായിരിക്കണം ദേവാലയങ്ങള്‍ തുറന്ന് ആരാധനകള്‍ നടത്തേണ്ടതെന്നു കെസിബിസി. കത്തോലിക്ക സഭയുടെ കീഴിലുള്ള വിവിധ ആരാധനാലയങ്ങള്‍ ഇന്നു തുറന്നു നല്‍കുന്ന പശ്ചാത്തലത്തിലാണ് പ്രസ്താവന. അതേസമയം ഇളവുകള്‍ ലഭ്യമായെങ്കിലും ദേവാലയങ്ങള്‍ അടച്ചു തന്നെ ഇടാനാണ് ചില രൂപതകളുടെ തീരുമാനം. സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ ദേവാലയങ്ങള്‍ തുറക്കേണ്ടതില്ലെന്നതാണു സഭയുടെ നിലപാടെന്ന് കെ‌സി‌ബി‌സി വ്യക്തമാക്കി. ദേവാലയങ്ങള്‍ തുറന്ന് ആരാധനകള്‍ നടന്നുവരുമ്പോള്‍ വൈറസ് വ്യാപനത്തിന്റെ സാധ്യത ഉണ്ടായേക്കാമെന്നു ബോധ്യപ്പെട്ടാല്‍ ദേവാലയകര്‍മങ്ങള്‍ നിര്‍ത്തിവയ്ക്കണം. ഇപ്രകാരം വിവേകത്തോടെ പെരുമാറാന്‍ രൂപതാധികാരികള്‍ക്കു സാധിക്കും. കത്തോലിക്കാസഭയിലെ എല്ലാ രൂപതകളിലും ഈ സമീപനമാണു സ്വീകരിച്ചിരിക്കുന്നത്.

കോവിഡ് 19 പ്രതിരോധത്തിന് ലോക്ക് ഡൗണ്‍ പോളിസിയാണ് ലോകമെമ്പാടും നമ്മുടെ രാജ്യത്തും ആദ്യമായി സ്വീകരിച്ച നടപടി. അതിന്റേതായ ഫലങ്ങള്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം ഘട്ടം എന്ന രീതിയില്‍ ഇളവുകളോടെ ജനജീവിതം സാധാരണഗതിയിലേക്കു തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ എല്ലാ രാജ്യങ്ങളിലും നയവ്യത്യാസം വന്നിട്ടുണ്ട്. ഭാരതവും അത്തരമൊരു സമീപനമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

അങ്ങനെ ജനങ്ങളുടെ യാത്രകള്‍, അവശ്യസാധനങ്ങളുടെ വില്പന, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഫാക്ടറികളുടെ പ്രവര്‍ത്തനം, സര്‍ക്കാര്‍ ഓഫീസുകളുടെ പൂര്‍ണമായ പ്രവര്‍ത്തനം എന്നിവയെല്ലാം സാധാരണഗതിയിലാകുന്നതോടെ മനുഷ്യന്റെ മൗലിക ആവശ്യങ്ങളിലൊന്നായ ദൈവാരാധനയും സാധാരണ ഗതിയിലാകണമെന്ന ആവശ്യം പല തലങ്ങളിലുയര്‍ന്നു. വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍, കേന്ദ്രസര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയതോടെ കേരള സര്‍ക്കാരും നിബന്ധനകളോടെ അവ തുറക്കാന്‍ അനുമതി നല്‍കുകയാണു ചെയ്തിരിക്കുന്നതെന്നും കെസിബിസി വക്താവ് റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »