News

പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികളെ ദേവാലയത്തില്‍ പ്രവേശിപ്പിക്കണം: വിവേചനങ്ങള്‍ക്കെതിരെ ചൈനീസ് മെത്രാന്‍

പ്രവാചക ശബ്ദം 11-07-2020 - Saturday

ബെയ്ജിംഗ്: ക്രൈസ്തവ സമൂഹത്തിന് നേരെയുള്ള വിവേചനങ്ങള്‍ക്കെതിരെ ചൈനയിലെ അധോസഭയുടെ ഹെബേയി പ്രവിശ്യയിലെ സെങ്ഡിങ് രൂപതാധ്യക്ഷന്‍ മോണ്‍. ജിയാ സിഗുവോ. പ്രായഭേദമന്യേ പതിനെട്ടു വയസ്സില്‍ താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ചൈനയിലെ ദേവാലയങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി ജനുവരി മുതല്‍ പൂട്ടിക്കിടന്ന ദേവാലയങ്ങള്‍ വീണ്ടും തുറക്കുവാന്‍ അനുമതി ലഭിച്ചപ്പോള്‍ പതിനെട്ടു വയസ്സിനു താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ജിന്‍സോയിലെ സര്‍ക്കാര്‍ അധികാരികള്‍ക്ക് മുന്‍പാകെ മോണ്‍. സിഗുവോ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

18 വയസ്സിനു താഴെയുള്ള കുട്ടികള്‍ പള്ളിയില്‍ പ്രവേശിക്കുന്നതും, തിരുകര്‍മ്മങ്ങളില്‍ പങ്കുകൊള്ളുന്നതും വിലക്കികൊണ്ട് 2018 ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വന്ന നിയമം ചൈനീസ് ഭരണഘടനക്ക് വിരുദ്ധമാണെന്ന കാര്യം നിരവധി മെത്രാന്മാരും വൈദികരും വിശ്വാസികളും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരിന്നു. ഇതിനിടെ നിരവധി നിയന്ത്രണങ്ങളോടെയാണ് ജൂണ്‍ മധ്യത്തോടെ ചൈനയിലെ ദേവാലയങ്ങള്‍ തുറക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ കോവിഡ് മറയാക്കി പഴയ നിയമങ്ങള്‍ വീണ്ടും സജീവമാക്കുവാനാണ് ഇപ്പോള്‍ ഭരണകൂടം ശ്രമം നടത്തികൊണ്ടിരിക്കുന്നത്. ചൈനയിലെ മതപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ സംവിധാനമായ യുണൈറ്റഡ് ഫ്രണ്ട്, അധോസഭയില്‍പ്പെട്ട സെങ്ഡിങ് രൂപതയെ അടിച്ചമര്‍ത്തുവാന്‍ ഈ സാഹചര്യം വിനിയോഗിച്ചുകൊണ്ടിരിക്കുകയാണ്.

വികലാംഗരായവരും, അനാഥരുമായ കുട്ടികള്‍ക്ക് വേണ്ടി രൂപതയിലെ കന്യാസ്ത്രീകളുടെ സഹായത്തോടെ മോണ്‍. സിഗുവോ നടത്തിവരുന്ന അനാഥാലയം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് പുതിയ ഭീഷണി. ആഗോളതലത്തില്‍ തന്നെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഈ സന്നദ്ധ സേവനം സര്‍ക്കാരിന് കൈമാറുന്ന രേഖയില്‍ ഒപ്പിടാത്തപക്ഷം സന്യാസിനികളെ സേവനം ചെയ്യുവാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അനാഥാലയം ഏറ്റെടുക്കുമെന്നും ജിന്‍സോയിലെ അധികാരികള്‍ ഇപ്പോള്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഇതിനോടകം തന്നെ ഭരണകൂടം മുതിര്‍ന്ന കുട്ടികളെമറ്റൊരിടത്തേക്ക് മാറ്റുകയും, അനാഥാലയത്തിന് ലഭിച്ചുകൊണ്ടിരുന്ന സംഭാവനകള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഒന്നരലക്ഷത്തോളം വിശ്വാസികളും, നൂറോളം വൈദികരും സന്യസ്ഥരുമുള്ള സെങ്ഡിങ് രൂപതയുടെ മെത്രാനായി 1980-മുതല്‍ സേവനം ചെയ്യുന്ന മോണ്‍. സിഗുവോ സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്. അന്യായമായി നിരവധി തവണ തടവറയില്‍ അടയ്ക്കപ്പെട്ട വ്യക്തി കൂടിയാണ് അദ്ദേഹം. 2010-ല്‍ ജയില്‍ മോചിതനായ മോണ്‍. സിഗുവോക്ക് ബനഡിക്ട് പതിനാറാമന്‍ പാപ്പ ആശംസകള്‍ അയച്ചിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »