Life In Christ

ഇന്ന് വാഴ്ത്തപ്പെട്ട കാർളോയുടെ പ്രഥമ തിരുനാൾ: മക്കൾ ഇല്ലാത്തവർക്കായി പ്രാർത്ഥിക്കാം

സി. സോണിയ തെരേസ് ഡി. എസ്. ജെ/ പ്രവാചകശബ്ദം 12-10-2020 - Monday

ഇന്ന് 2020 ഒക്ടോബർ 12. വാഴ്ത്തപ്പെട്ട കാർളോയുടെ പ്രഥമ തിരുനാൾ. മക്കളില്ലാതെ വിഷമിക്കുന്ന ദമ്പതിമാർ കാർളോ അക്യുറ്റിസിനോട് മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിച്ചാൽ ദൈവം അനുഗ്രഹിക്കാതിരിക്കില്ല. കാരണം പതിനഞ്ചാം വയസിൽ, കാർളോ അക്യുറ്റിസ് ലുക്കീമിയ ബാധിച്ച് മരിക്കുമ്പോൾ, അവന്റെ മാതാപിതാക്കൾക്ക് നഷ്ടമായത് അവരുടെ ഏക മകനെയാണ്. ഒരു മകൻ നഷ്ടമായ വേദന പരിഹരിക്കാൻ കാർളോയുടെ പിടിവാശിക്ക് മുമ്പിൽ അവസാനം ദൈവത്തിന് അവൻ്റെ മാതാപിതാക്കൾക്ക് രണ്ട് മക്കളെ പകരം കൊടുക്കേണ്ടി വന്നു. കാർളോ അക്യുറ്റിസിൻ്റെ ഇരട്ടകളായ കുഞ്ഞ് സഹോദരങ്ങൾ ഉണ്ടായ കഥ താഴെ ചേർക്കുന്നു:

പതിനഞ്ചാമത്തെ വയസ്സിൽ മരിക്കുന്നതിനുമുമ്പ്, കാർളോ അമ്മയെ ഓർമിപ്പിച്ചു: "വിഷമിക്കേണ്ട, അമ്മേ, ഞാൻ അമ്മക്ക് ധാരാളം അടയാളങ്ങൾ തരാം". തുടർന്ന്, മകന്റെ മരണശേഷം അമ്മ അന്റോണിയ സാൽസാനോ ഇടയ്ക്കിട തന്റെ മകനെ സ്വപ്നം കാണാറുണ്ടായിരുന്നു. ഒരിയ്ക്കൽ കാർളോ സ്വപ്നത്തിൽ അവന്റെ അമ്മയോട് പറഞ്ഞു: "എന്റെ അമ്മ വീണ്ടും അമ്മയാകുമെന്ന്". കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കാൻ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്ന അന്റോണിയ തൻ്റെ മകനായ കാർളോയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചു. അധികം വൈകാതെ 43-ാം വയസിൽ അവൾ വീണ്ടും ഗർഭം ധരിച്ചു. അത്ഭുതമെന്നു പറയട്ടെ, കാർളോ മരിച്ച് നാലു വർഷം പൂർത്തിയാകുന്ന അന്ന്, കാർലോയുടെ അമ്മ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഫ്രാൻസെസ്കയും മിഷേലും എന്ന് വിളിക്കപ്പെടുന്ന ഇരട്ട കുട്ടികൾ (ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും).

കാർളോയ്ക്ക് ഉറച്ചതും കൃത്യവുമായ വിശ്വാസം ഉണ്ടായിരുന്നു: കുട്ടിക്കാലത്ത് എല്ലായ്പ്പോഴും പള്ളിയിൽ പോകാൻ അവൻ ആഗ്രഹിച്ചിരുന്നു. പേരിന് മാത്രം ദൈവ വിശ്വാസം ഉണ്ടായിരുന്ന അമ്മ ദൈവത്തോട് അടുക്കാൻ കാരണം മകൻ കാർളോയുടെ ജീവിത വിശുദ്ധിയും ഭക്തിയും ആണ്. കാർളോയുടെ ഇരട്ട സഹോദരങ്ങളായ ഫ്രാൻസെസ്കയും മിഷേലും അവരുടെ മൂത്ത സഹോദരനെപ്പോലെ, ഏഴാമത്തെ വയസ്സിൽ തന്നെ ആദ്യകുർബാന സ്വീകരിച്ചു. അവർ എല്ലാ ദിവസവും വി. കുർബാനയിൽ പങ്കെടുക്കുകയും ജപമാല ചൊല്ലുകയും ചെയ്യും. സമയം കിട്ടുമ്പോൾ എല്ലാം അവർ ദിവ്യകാരുണ്യ ആരാധന നടത്തുവാനും പരിശ്രമിക്കാറുണ്ട്. ഇപ്പോൾ തന്നെ നിരവധി വിശുദ്ധരുടെ ജീവചരിത്രം വായിക്കുകയും അവരോടുള്ള ഭക്തിയിൽ വളരാനും പരിശ്രമിക്കുന്നു.

ഒക്ടോബർ പത്തിന് അസ്സീസിയിൽ വച്ച് തങ്ങളുടെ ജ്യേഷ്ഠനെ വാഴ്ത്തപ്പെട്ടവനായി ഉയർത്തുന്ന തിരുക്കർമ്മങ്ങളിലാണ് ഈ ഇരട്ട സഹോദരങ്ങളുടെ മുഖം ലോകം ഒന്ന് വ്യക്തമായി കാണുന്നത്. ഈ അധുനിക നൂറ്റാണ്ടിൽ എല്ലാവർക്കും മതിപ്പ് ഉളവാക്കുന്ന ഒരു മകൻ ഉള്ളത് ഏത് മാതാപിതാക്കളുടെയും അഭിമാനവും ഒരു സ്വകാര്യ അഹങ്കാരവുമാണ്. പ്രത്യേകിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്ന് വന്ന ഒരു മകനാണെങ്കിൽ പിന്നെ പറയുകയും വേണ്ട.

വിശുദ്ധിയുടെ പടവുകൾ ചവിട്ടിക്കയറിയ 15 വയസ്സുള്ള കാർളോ എന്ന കൗമാരക്കാരനെപ്പോലെ അവൻ്റെ കൊച്ച് സഹോദരങ്ങളും വിശുദ്ധരായി വളരട്ടെ എന്ന പ്രാർത്ഥനയോടെയും ആശംസകളോടെയും,

സി. സോണിയ തെരേസ് ഡി. എസ്. ജെ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




Related Articles »