News

എതിര്‍പ്പ് മറികടന്ന് പാപ്പയുടെ സ്വദേശമായ അര്‍ജന്റീനയില്‍ അബോര്‍ഷന് പച്ചക്കൊടി: ആഹ്ലാദപ്രകടന രീതികള്‍ പൈശാചികത ഉളവാക്കുന്നത്

പ്രവാചക ശബ്ദം 31-12-2020 - Thursday

ബ്യൂണസ് അയേഴ്സ് : കത്തോലിക്ക സഭയുടെയും പ്രോലൈഫ് സംഘടനകളുടെയും ശക്തമായ എതിര്‍പ്പിനെ വകവെയ്ക്കാതെ ഫ്രാന്‍സിസ് പാപ്പയുടെ ജന്മദേശമായ അര്‍ജന്‍റീനയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി. പതിമൂന്നു വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് 14 ആഴ്ചകള്‍ വരെയുള്ള ഭ്രൂണഹത്യ മാതാപിതാക്കളുടെ സമ്മതം കൂടാതെ നിയമപരമായി നടത്തുവാന്‍ അനുവാദം നല്‍കുന്ന ബില്ലാണ് അര്‍ജന്റീന സെനറ്റ് പാസ്സാക്കിയത്. മുപ്പത്തിയെട്ടു പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 29 പേര്‍ എതിര്‍ത്തു. ഈ മാസത്തിന്റെ ആരംഭത്തില്‍ ഡെപ്യൂട്ടി ചേംബര്‍ ബില്ലിന് അംഗീകാരം നല്‍കിയിരിന്നു. ഫ്രാന്‍സിസ് പാപ്പയുടെ ജന്‍മരാജ്യവും കത്തോലിക്ക ഭൂരിപക്ഷ രാജ്യവുമായിരിന്ന അര്‍ജന്റീനയില്‍ പാസാക്കിയിരിക്കുന്ന ഗര്‍ഭഛിദ്ര ബില്ലിനെ വലിയ ഞെട്ടലോടെയാണ് ലോകം നോക്കികാണുന്നത്.

അതേസമയം കുരുന്നുകളെ കൊല്ലാന്‍ അനുമതി ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ രാജ്യ തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ നടന്ന പ്രകടനങ്ങള്‍ പൈശാചികത ഉളവാക്കുന്നതായിരിന്നു. വസ്ത്രം ഉരിഞ്ഞുമാറ്റിയും ആക്രോശിച്ചുമായിരിന്നു സ്ത്രീകളുടെ ആഹ്ലാദ പ്രകടനം. അര്‍ജന്റീനയിലെ അബോര്‍ഷന്‍ അനുകൂലികളുടെ ആഹ്ലാദത്തെ പ്രകടനത്തെ “സാത്താനികത” എന്ന്‍ പ്രമുഖ പ്രോലൈഫ് പ്രവര്‍ത്തകയായ ലില റോസ് നേരത്തെ വിശേഷിപ്പിച്ചിരിന്നു. മനുഷ്യരേയും ജനിക്കുവാനിരിക്കുന്ന ശിശുക്കളേയും അറുത്തുമാറ്റുന്നതിലും, കൊലപ്പെടുത്തുന്നതിലുമുള്ള ആഹ്ലാദവും സാത്താനികത തന്നെയാണെന്നും ലില റോസ് ട്വീറ്റ് ചെയ്തു.

സതേണ്‍ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷന്‍ എക്സിക്യുട്ടീവ്‌ കമ്മിറ്റിയുടെ മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ ജോണ്‍ ഡി വില്‍ക്കും അബോര്‍ഷന്‍ അനുകൂലികളുടെ അമിത ആഹ്ലാദ പ്രകടനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. 117-നെതിരെ 131 വോട്ടുകള്‍ക്കാണ് നേരത്തെ അബോര്‍ഷന്‍ ബില്‍ അധോസഭ പാസ്സാക്കിയത്. 2018-ല്‍ അധോസഭ പാസ്സാക്കിയ മറ്റൊരു അബോര്‍ഷന്‍ അനുകൂല ബില്‍ സെനറ്റ് നേരത്തെ തള്ളികളഞ്ഞിരിന്നു. ഇത്തവണയും ബില്ലിനെതിരെ വ്യാപക പ്രതിഷേധവുമായി കത്തോലിക്ക സഭ രംഗത്തുണ്ടായിരിന്നു. ബില്ലിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ കത്തെഴുതിയിരിന്നുവെന്നതും ശ്രദ്ധേയമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »