News - 2024

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ മെത്രാന്റെ മോചനത്തിനായി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് പാപ്പ

പ്രവാചക ശബ്ദം 02-01-2021 - Saturday

റോം: നൈജീരിയയിലെ ഇമോ സംസ്ഥാനത്തു നിന്ന്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ഒവ്വേരി അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് മോസസ് ചിക്വേയുടെ മോചനത്തിനായി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് പാപ്പ. ഇന്നലെ പുതുവത്സര ദിനത്തില്‍ വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ ത്രികാല പ്രാർത്ഥനയുടെ അവസാനത്തിൽ തടങ്കലിലായ ബിഷപ്പിനെയും അദ്ദേഹത്തിന്റെ സഹായിയെയും മോചിപ്പിക്കാൻ അതിരൂപത അഭ്യര്‍ത്ഥിച്ച പ്രാർത്ഥന ദിനത്തിൽ പങ്കുചേരാനാണ് പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നത്. സമാനമായ വിധത്തില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായവര്‍ക്കും വേണ്ടി പാപ്പ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിൽ തട്ടിക്കൊണ്ടുപോയ ബിഷപ്പ് മോസസ് ചിക്വേ, ഡ്രൈവർ എന്നിവർക്കായി ഒവ്വേരി അതിരൂപത ആഹ്വാനം ചെയ്ത പ്രാർത്ഥനയിൽ പങ്കുചേരാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. അവരും നൈജീരിയയിൽ സമാനമായ പ്രവർത്തനങ്ങൾക്ക് ഇരയായവരും അവരുടെ സ്വാതന്ത്ര്യം വീണ്ടെടുക്കുവാനും രാജ്യത്തു സുരക്ഷ, ഐക്യം, സമാധാനം എന്നിവ വീണ്ടെടുക്കാനും കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാമെന്നു പാപ്പ പറഞ്ഞു.

ഡിസംബര്‍ 27 രാത്രിയിലാണ് ബിഷപ്പ് മോസസ് ചിക്വേയെയും അദ്ദേഹത്തിന്‍റെ ഡ്രൈവറേയും തട്ടിക്കൊണ്ടു പോയത്. ഒവ്വേരിയിലെ തന്റെ ഭവനം സന്ദര്‍ശിച്ച് മടങ്ങി വരുന്ന വഴിയ്ക്കു നഗരഭാഗത്ത് നിന്നും രണ്ടു മൈല്‍ അകലെവെച്ചായിരിന്നു സംഭവം. ബിഷപ്പിന്റെ കാറും സഭാ വസ്ത്രങ്ങളും അസ്സംപ്ടാ കത്തീഡ്രലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിന്നീട് കണ്ടെത്തി. തട്ടിക്കൊണ്ടുപോകല്‍ നൈജീരിയയില്‍ പതിവാണെങ്കിലും മെത്രാനെ തട്ടിക്കൊണ്ടുപോയത് രാജ്യത്തെ സുരക്ഷ എത്രമാത്രം മോശമായ അവസ്ഥയിലാണെന്നതിന്റെ തെളിവാണെന്ന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഒബിന്നാ ചൂണ്ടിക്കാട്ടിയിരിന്നു. അതേസമയം മെത്രാന്റെ മോചനത്തിനായി ആഗോള തലത്തില്‍ പ്രാര്‍ത്ഥന ഉയരുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »