News - 2024

ഹെയ്തിയില്‍ കത്തോലിക്ക സന്യാസിനിയെ തട്ടിക്കൊണ്ടുപോയി; പ്രാർത്ഥന യാചിച്ച് പ്രാദേശിക മെത്രാന്‍

പ്രവാചക ശബ്ദം 11-01-2021 - Monday

ഹെയ്തി: കരീബിയന്‍ രാജ്യമായ ഹെയ്തിയിലെ പോർട്ട് ഉ പ്രിൻസ് ജില്ലയിൽ നിന്നും തട്ടിക്കൊണ്ടുപോയ കത്തോലിക്ക സന്യാസിനിയുടെ മോചനത്തിനായി പ്രാര്‍ത്ഥന സഹായം യാചിച്ച് അൻസേ ആ വു മിരാഗോനെ രൂപതാധ്യക്ഷന്‍ മോൺസിഞ്ഞോർ പിയറി ആന്ധ്രേ ഡുമാസ്. ഏജൻസിയ ഫിഡെസ് മാധ്യമവുമായി ടെലഫോണിൽ നടത്തിയ സംഭാഷണത്തിലാണ് സന്യാസിനിയുടെ സുരക്ഷിത്വത്തിനും മോചനത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. ജനുവരി എട്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരമാണ് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ ഓഫ് ചൈൽഡ് ജീസസ് സന്യാസിനി സമൂഹത്തിലെ ഒരു അംഗത്തെ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്.

സന്യാസിനിയുടെ കുടുംബത്തിനും, സഭയ്ക്കും രാജ്യത്തിനുവേണ്ടിയും പ്രാർത്ഥിക്കണമെന്ന് മോൺസിഞ്ഞോർ ആന്ധ്രേ ഡുമാസ് അഭ്യര്‍ത്ഥിച്ചു. ലോകത്ത് ആദ്യമായി അടിമക്കച്ചവടവും, മനുഷ്യക്കടത്തും നിരോധിച്ച രാജ്യമായ ഹെയ്ത്തിയുടെ മണ്ണിൽ മനുഷ്യാവകാശ അതിക്രമങ്ങൾ അവസാനിക്കട്ടെ. തട്ടിക്കൊണ്ടുപോയവരുടെ ഹൃദയത്തെ ദൈവം സ്പർശിക്കാൻ വേണ്ടി പ്രാർത്ഥിക്കുക. നാം മുട്ടുകൾ മടക്കിയാൽ മാത്രമേ ദൈവം അത്ഭുതം പ്രവർത്തിക്കുകയുള്ളൂവെന്നും ആന്ധ്രേ ഡുമാസ് പറഞ്ഞു. നവംബർ പത്താം തീയതി ഡെൽമാസ് നഗരത്തിൽനിന്നും ഫാ. സിൽവിയൻ റൊണാൾഡ് എന്നൊരു കത്തോലിക്ക വൈദികൻ തട്ടിക്കൊണ്ടുപോയിരിന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് മോചനം ലഭിച്ചു.

വലിയൊരു സാമൂഹിക സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഹെയ്തി ഇപ്പോൾ കടന്നു പോകുന്നത്. ആയുധധാരികൾ നിന്ന് വലിയ അതിക്രമങ്ങളാണ് ജനങ്ങൾക്ക് വിവിധ സ്ഥലങ്ങളിൽ നേരിടേണ്ടിവരുന്നത്. നിരാലംബരായ ആളുകൾക്ക് സഹായമെത്തിക്കുന്നതിന് വലിയ പ്രതിസന്ധി കത്തോലിക്ക സന്നദ്ധ പ്രവർത്തകരും, കോൺഗ്രിഗേഷനുകളും അഭിമുഖീകരിക്കുന്നുണ്ട്. എങ്കിലും പ്രതിസന്ധികളെ അതിജീവിച്ച് വലിയ സഹായമാണ് സഭാനേതൃത്വം നല്‍കി വരുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »