India - 2024

'സഭാത്മകതയില്ലാത്ത പ്രസ്താവനകളെ കേരള കത്തോലിക്ക സഭയുടെത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് അപലപനീയം'

പ്രവാചക ശബ്ദം 15-01-2021 - Friday

കൊച്ചി: സഭാത്മകതയില്ലാത്ത പ്രസ്താവനകളെയും പ്രചാരണങ്ങളെയും നിലപാടുകളെയും കേരള കത്തോലിക്ക സഭയുടെത് എന്ന മട്ടില്‍ പരാമര്‍ശിക്കുന്നതും അവതരിപ്പിക്കുന്നതും അപലപനീയമാണെന്നു കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രസ്താവനയില്‍ പറഞ്ഞു. സാമൂഹികവും ഭരണപരവും നീതിന്യായപരവും രാഷ്ട്രീയവുമായ മേഖലകളില്‍ സഭയുടെ ഇടപെടലുകള്‍ സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഉതകുന്നതാകണമെന്ന നിഷ്കര്‍ഷ കേരളസഭയ്ക്ക് എന്നുമുണ്ട്. ഈ നിഷ്കര്‍ഷ കര്‍ശനമായി തുടരണമെന്നാണു പൊതുസമൂഹത്തിന്റെ ആത്മാര്‍ഥമായ ആഗ്രഹം. ഈ മേഖലയിലെ ജാഗ്രതക്കുറവ് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കുന്നതുമാണ്. അതിനാല്‍ സഭാവൃത്തങ്ങളില്നി‍ന്നുള്ള എല്ലാ ഇടപാടുകളും, അവ ധ്യാനഗുരുക്കന്‍മാരുടെയോ ഔദ്യോഗിക പ്രസ്ഥാനങ്ങളുടെയോ െ്രെകസ്തവര്‍ വ്യക്തിഗതമായി തുടങ്ങിവയ്ക്കുന്ന സംഘടനകളുടെയോ ആകട്ടെ, ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ക്ക് ഇണങ്ങുന്നതും സഭാത്മകവും യുക്തിഭദ്രവും ആയിരിക്കണം.

സ്വന്തം അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പൊതുജനത്തോടും വിശ്വാസികളോടും പറയാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യം നിലനില്‍ക്കുമ്പോള്ത ന്നെ അത്തരം വെളിപ്പെടുത്തലുകളും പ്രബോധനങ്ങളും സഭയുടെ ഔദ്യോഗിക പ്രബോധനത്തിനും നിലപാടിനും അനുയുക്തവും അവയ്ക്കു കൂടുതല്‍ തെളിച്ചം നല്‍കുന്നതുമാണെന്ന് ഉറപ്പുവരുത്താന്‍ ധ്യാനഗുരുക്കന്മാരും പ്രസംഗകരും സാമൂഹ്യമാധ്യമങ്ങളില്‍ എഴുതുന്നവരും തയാറാകണം. സ്വന്തം നിലപാടുകള്‍ പൊതുജനത്തെ അറിയിക്കാന്‍ കത്തോലിക്കാസഭയ്ക്ക് ഔദ്യോഗിക സംവിധാനങ്ങളുണ്ട്. ഔദ്യോഗിക വക്താക്കളും സഭയ്ക്കുണ്ട്. മാധ്യമങ്ങള്‍ക്ക് താല്‍പര്യമുള്ള ആരെങ്കിലും സഭാവക്താക്കള്‍ എന്ന അടിക്കുറിപ്പോടെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രസ്താവനയില്‍ കുറിച്ചു.


Related Articles »