News - 2024

തുര്‍ക്കിയില്‍ പുരാതന ക്രിസ്ത്യന്‍ ദേവാലയം വില്‍പ്പനയ്ക്ക്: സര്‍ക്കാരിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു

പ്രവാചക ശബ്ദം 20-01-2021 - Wednesday

ഇസ്താംബൂള്‍: യുനെസ്കോയുടെ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഹാഗിയ സോഫിയയും, കോറയിലെ ഹോളി സേവ്യര്‍ ദേവാലയവും മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്തതിന്റെ പിന്നാലെ മറ്റൊരു ക്രിസ്ത്യന്‍ ദേവാലയം തുര്‍ക്കി അധികാരികള്‍ വില്‍പ്പനയ്ക്കുവെച്ചതായി റിപ്പോര്‍ട്ട്. 63 ലക്ഷം ടര്‍ക്കിഷ് ‘ലിറ’ക്കാണ് (8 ലക്ഷം ഡോളര്‍) മര്‍മരാ കടലിന്റെ തെക്ക് ഭാഗത്തുള്ള മിസ മലനിരകളിലെ ബുര്‍സായിലെ അര്‍മേനിയന്‍ ദേവാലയം വില്‍പ്പനക്കുവെച്ചിരിക്കുന്നത്. കച്ചവട രഹസ്യം സൂക്ഷിക്കുന്നതിന്റെ ഭാഗമായി ദേവാലയത്തിന്റെ കൃത്യമായ സ്ഥലം പുറത്തുവിട്ടിട്ടില്ലെങ്കിലും വില്‍പ്പനയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്ന പരസ്യത്തില്‍ ദേവാലയത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ദൃശ്യമാണ്.

“സാംസ്കാരിക കേന്ദ്രമോ, മ്യൂസിയമോ, ഹോട്ടലോ ആക്കി മാറ്റാവുന്ന ബുര്‍സായിലെ ചരിത്രപ്രാധാന്യമുള്ള ദേവാലയം. മേഖലയില്‍ ജീവിച്ചിരുന്ന അര്‍മേനിയന്‍ ജനത പണിത പള്ളി. ജനസംഖ്യാപരമായ മാറ്റങ്ങളെ തുടര്‍ന്ന്‍ നടന്ന വില്‍പ്പനയില്‍ സ്വകാര്യ സ്വത്താവുകയും, നെയ്ത്ത് ശാലയുമായി ഉപയോഗിച്ച് വരുന്നു. ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ബുര്‍സായില്‍ സ്ഥിതി ചെയ്യുന്ന ഈ പള്ളി ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്” എന്നാണ് പരസ്യത്തില്‍ പറയുന്നത്. അര്‍മേനിയന്‍ ക്രൈസ്തവരുടെ വംശഹത്യയേയും, ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അവസാന കാലത്തും, പുതിയ മതേതര സര്‍ക്കാരുകളുടെ ആദ്യ കാലത്തും ഉണ്ടായ ഗ്രീക്ക് ക്രിസ്ത്യാനികളുടെ പലായനവുമാണ് “ജനസംഖ്യാപരമായ മാറ്റങ്ങള്‍” എന്നത് കൊണ്ട് സര്‍ക്കാര്‍ പരസ്യത്തില്‍ മറയ്ക്കുവാന്‍ ശ്രമിക്കുന്നത്. പുരാതന ദേവാലയം വിനോദകേന്ദ്രമാക്കി മാറ്റുവാനുള്ള നീക്കത്തിനെതിരെ രാജ്യത്തെ അര്‍മേനിയന്‍ ക്രൈസ്തവ സമൂഹം രംഗത്തെത്തിയിട്ടുണ്ട്. “ബുര്‍സായിലെ പുരാതന അര്‍മേനിയന്‍ ക്രിസ്ത്യന്‍ ആരാധനാലയം വില്‍പ്പനക്ക് വെച്ചിരിക്കുന്നു. പക്ഷേ, ഒരു ആരാധനാലയം വില്‍പ്പനയ്ക്കുവെക്കുവാന്‍ കഴിയുമോ? രാഷ്ട്രത്തിനും സമൂഹത്തിനും ഇത് അനുവദിക്കുവാന്‍ കഴിയുന്നതെങ്ങനെ?” അര്‍മേനിയന്‍ വംശജനും പ്രതിപക്ഷ പാര്‍ട്ടിയായ എച്ച്.ഡി.പി പ്രതിനിധിയും, പാര്‍ലമെന്റംഗവുമായ ഗാരോ പൈലാന്‍ ചോദ്യമുയര്‍ത്തി.

കടുത്ത ഇസ്ലാമിക വാദിയായ തുര്‍ക്കി പ്രസിഡന്റ് മുഹമ്മദ്‌ തയിപ് എര്‍ദോര്‍ഗന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി ഭരണകൂടത്തിന്റെ ക്രിസ്ത്യന്‍ ആരാധനാലയങ്ങളോടുള്ള അനാദരവിന്റെ അവസാന ഇരയാണ് ബുര്‍സായിലെ ഈ അര്‍മേനിയന്‍ ദേവാലയം. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ മാറ്റുവാനും, യാഥാസ്ഥിതിക മുസ്ലീം നേതാക്കളെ പ്രീണിപ്പിച്ച് അധികാരത്തില്‍ തുടരുന്നതിനുള്ള എര്‍ദോര്‍ഗന്റെ കുടില തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടികളെ പൊതുവേ നിരീക്ഷിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »