India - 2024

ബിഷപ്പ് ആൽബർട്ട് ഹെംറോം ആസ്സാമിലെ ദിബ്രുഗാർ രൂപതയുടെ പുതിയ മെത്രാൻ

പ്രവാചക ശബ്ദം 19-02-2021 - Friday

ദിസ്പുര്‍: വടക്കു - കിഴക്കൻ ഇന്ത്യന്‍ സംസ്ഥാനമായ ആസ്സാമിലെ ദിബ്രുഗാർഹിലെ പുതിയ മെത്രാനായി ബിഷപ്പ് ആൽബർട്ട് ഹെംറോമിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. രൂപതയെ 25 വർഷക്കാലം നയിച്ച ബിഷപ്പ് ജോസഫ് ഐന്‍റ് സഭാനിയമപ്രകാരമുള്ള പ്രായപരിധി 75 വയസ്സെത്തി സമർപ്പിച്ച രാജി അംഗീകരിച്ചതോടെയാണ് മാര്‍പാപ്പ പുതിയ നിയമനം നടത്തിയത്. രൂപതയുടെ പിൻതുടർച്ചാവകാശമുള്ള സഹായ മെത്രാനായി സേവനം ചെയ്തുവരികെയാണ് ബിഷപ്പ് ആൽബർട്ട് ഹെംറോമിനെ പുതിയ ദൌത്യം വത്തിക്കാൻ ഏല്‍പ്പിച്ചത്. 1951-ൽ രൂപതാ സ്ഥാപിതമായതു മുതൽ സലേഷ്യൻ സഭാംഗങ്ങൾ മെത്രാൻ സ്ഥാനത്ത് സേവനംചെയ്ത ദിബ്രുഗാർഹിന്‍റെ ചരിത്രത്തിൽ സലേഷ്യൻ സഭാംഗമല്ലാത്ത പ്രഥമ മെത്രാനാണ് 51 വയസ്സുള്ള ബിഷപ്പ് ആൽബർട്ട് ഹെംറോമെന്നത് ശ്രദ്ധേയമാണ്.

1969-ൽ ദിബ്രുഗാറിലെ കൊണപതാർ ഗ്രാമത്തിൽ ജനിച്ച ആൽബർട്ട് ഹെംറോ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം രൂപത സെമിനാരിയിൽ ചേര്‍ന്നു. ഷില്ലോംഗിലെ ക്രൈസ്റ്റ് കോളേജിൽ തത്വശാസ്ത്രവും, ഓറിയൻസ് കോളേജിൽ ദൈവശാസ്ത്രവും പഠിച്ചു. 1999-ൽ പൗരോഹിത്യം സ്വീകരിച്ചു. 2001-മുതൽ രൂപതയുടെ വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. 2003-ൽ രൂപതയുടെ സെന്‍റ് ജോസഫ് മൈനർ സെമിനാരിയുടെ പ്രീഫെക്ടായി രണ്ടുവർഷക്കാലം സേവനംചെയ്തു. 2004-മുതൽ ഓറിയൻസ് സെമിനാരിയിൽ സഭാനിയമങ്ങളുടെ അദ്ധ്യാപകനായി. 2014-ൽ ബംഗളൂരുവിലെ സെന്‍റ് പീറ്റർ സെമിനാരിയിൽ സഭാനിയമം പഠിച്ച് ഡോക്ടർ ബിരുദം കരസ്ഥമാക്കി. ഇതേവര്‍ഷം രൂപതയുടെ ജുഡീഷ്യൽ വികാരിയായി നിയമിതനായി. 2018-ൽ ഫ്രാന്‍സിസ് പാപ്പ തന്നെയാണ് ബിഷപ്പ് ആൽബർട്ടിനെ ദിബ്രുഗാർ രൂപതയുടെ പിൻതുടർച്ചാവകാശമുള്ള സഹായ മെത്രാനായി നിയമിച്ചത്.


Related Articles »