News - 2024

ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ജിറെല്ലി ഭാരതത്തിന്റെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷോ

പ്രവാചക ശബ്ദം 13-03-2021 - Saturday

ബെംഗളൂരു: ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡ് ജിറെല്ലിയെ ഫ്രാന്‍സിസ് പാപ്പ ഇന്ത്യയുടെ പുതിയ അപ്പസ്തോലിക ന്യൂണ്‍ഷോയായി (പാപ്പയുടെ പ്രതിനിധി) നിയമിച്ചു. ഇന്ന്‍ ഉച്ചകഴിഞ്ഞ് 4.30-നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നത്. ഇസ്രായേലിന്റേയും, സൈപ്രസിന്റേയും അപ്പസ്തോലിക ന്യൂണ്‍ഷോയായും, ജെറുസലേം, പലസ്തീന്‍ എന്നിവിടങ്ങളിലെ അപ്പസ്തോലിക പ്രതിനിധിയായും സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം. 1978 ജൂണ്‍ 17ന് ബെര്‍ഗാമോ രൂപതയില്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച അദ്ദേഹം ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും, കാനോന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

1953 മാര്‍ച്ച് 13ന് വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ഡിയിലെ ബെര്‍ഗാമോയിലുള്ള പ്രിഡോറെയിലാണ് ജനനം. 1987 ജൂലൈ മാസത്തിലാണ് വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിലേക്ക് നിയമിക്കപ്പെടുന്നത്. കാമറൂണിലേയും ന്യൂസിലന്‍ഡിലേയും പാപ്പയുടെ നയതന്ത്ര ദൗത്യങ്ങളില്‍ ഭാഗമായ മെത്രാപ്പോലീത്ത അമേരിക്കന്‍ വിദേശകാര്യമന്ത്രാലയത്തിലെ വത്തിക്കാന്‍ വിഭാഗത്തിലും, അമേരിക്കയിലെ അപ്പസ്തോലിക കാര്യാലയത്തിലെ കൗണ്‍സിലറായും സേവനം ചെയ്തിട്ടുണ്ട്. 2006 ഏപ്രില്‍ 13ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പ അദ്ദേഹത്തെ ഇന്തോനേഷ്യയിലെ അപ്പസ്തോലിക സ്ഥാനപതിയായും കാപേരെയിലെ ടൈറ്റുലര്‍ മെത്രാപ്പോലീത്തയായും നിയമിച്ചിരിന്നു. ഇതേവര്‍ഷം ജൂണ്‍ 17നാണ് കര്‍ദ്ദിനാള്‍ ആഞ്ചെലോ സൊഡാനോ ഇദ്ദേഹത്തെ മെത്രാനായി അഭിഷേകം ചെയ്യുന്നത്.

2011 ജനുവരി 13ന് സിംഗപ്പൂരിലെ അപ്പസ്തോലിക ന്യൂണ്‍ഷോയായി നിയമതിനായ റവ. ജിറെല്ലി മലേഷ്യ, ബ്രൂണൈ എന്നിവിടങ്ങളിലെ അപ്പസ്തോലിക പ്രതിനിധിയായും, വിയറ്റ്നാമിന്റെ നോണ്‍ റെസിഡന്‍ഷ്യല്‍ പൊന്തിഫിക്കല്‍ പ്രതിനിധിയായും സേവനം ചെയ്തു. ‘അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്’ (ഏഷ്യന്‍) ന്റെ അപ്പസ്തോലിക ന്യൂണ്‍ഷോയായും മെത്രാപ്പോലീത്ത സേവനം ചെയ്തിട്ടുണ്ട്. 2017 സെപ്റ്റംബര്‍ 13-നാണ് അദ്ദേഹം ഇസ്രായേലിന്റേ അപ്പസ്തോലിക ന്യൂണ്‍ഷോയായും ജെറുസലേം, പലസ്തീന്‍ എന്നിവടങ്ങളിലെ അപ്പസ്തോലിക പ്രതിനിധിയായും നിയമിക്കപ്പെടുന്നത്. മാതൃഭാഷയായ ഇറ്റാലിയന് പുറമേ, ഇംഗ്ലീഷും ഫ്രഞ്ചും ഇദ്ദേഹത്തിനു പ്രാവീണ്യമുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »