News - 2024

ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടനം: മുൻ പ്രതിരോധ സെക്രട്ടറിയും പോലീസ് മേധാവിയും കുറ്റക്കാര്‍

പ്രവാചക ശബ്ദം 06-05-2021 - Thursday

കൊളംബോ: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈസ്റ്റർ ഞായറാഴ്ച ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ചാവേര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് മുൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ, മുൻ ഇൻസ്പെക്ടർ ജനറൽ പുജിത് ജയസുന്ദര എന്നിവർ കുറ്റക്കാരാണെന്ന് ശ്രീലങ്ക അറ്റോർണി ജനറൽ ഡിപ്പാർട്ട്മെൻ്റ് കണ്ടെത്തി. മുതിർന്ന ഉദ്യോഗസ്ഥരായ ഫെർണാണ്ടോ, ജയസുന്ദര എന്നിവരെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും വിചാരണ ചെയ്തേക്കുമെന്നാണ് ഏഷ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോർട്ടിൽ ചുമതലകൾ നിർവഹിക്കുന്നതിലെ ഇവരുടെ വീഴ്ചകള്‍ ചാവേറുകളുടെ ജോലി സുഗമമാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള തന്ത്രമായി ഇതിനെ വിലയിരുത്തുന്നവരുമുണ്ട്. കൊളംബോ ഹൈക്കോടതിയുടെ മുന്‍പിലുള്ള ഈ ആരോപണങ്ങളെ മറ്റാരെയൊ രക്ഷിക്കുവാൻ ഉള്ള ശ്രമമാണെന്നു അഡ്വക്കറ്റ് പ്രിയലാൽ സിരിസേന ആരോപിച്ചു.

ആക്രമണത്തിന്റെ സൂത്രധാരനെയോ യഥാർത്ഥ കുറ്റവാളികളെയോ സർക്കാർ വിചാരണ ചെയ്യുന്നില്ലെന്നത് വ്യക്തമാണെന്നും ഈസ്റ്റർ ആക്രമണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നതിന് തിരഞ്ഞെടുത്ത വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയും മുൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോയും മുൻ ഇൻസ്പെക്ടർ ജനറൽ (പി‌ജി‌ഐ) പുജിത് ജയസുന്ദരയും ഈ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ അവസാനത്തെ രണ്ട് പേർക്കെതിരെ മാത്രമാണ് സർക്കാർ കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും പ്രിയലാൽ സിരിസേന പറഞ്ഞു.

കൂട്ടക്കൊലയുടെ യഥാർത്ഥ കുറ്റവാളികളെ വിചാരണ ചെയ്യാൻ നിലവിലെ സർക്കാരിന് ഉദ്ദേശ്യമില്ലായെന്നും മരിച്ചവർക്കും പരിക്കേറ്റവർക്കും നീതി ലഭിക്കുന്നതിനാണ് ഉദ്യോഗസ്ഥരുടെ മേൽ കുറ്റം ചുമത്തിയതെന്ന് അഡ്വക്കറ്റ് നിഷാര ജയരത്ന പറഞ്ഞു. സ്ഫോടന പരമ്പരക്കേസില്‍ മുസ്ലിം നേതാവും പാര്‍ലമെന്റ് അംഗവുമായ റിഷാദ് ബദിയുദ്ധീന്‍, സഹോദരന്‍ റിയാജ് ബദിയുദ്ധീന്‍ എന്നിവരെ ഏപ്രില്‍ അവസാന വാരത്തില്‍ ശ്രീലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്തിരിന്നു. 2019 ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 269 പേരാണ് കൊല്ലപ്പെട്ടത്. 542-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഐസിസുമായി ബന്ധമുള്ള പ്രാദേശിക തീവ്ര ഇസ്ലാമിക സംഘടനയായ നാഷണല്‍ തവാഹിദ് ജമാഅത്തില്‍പ്പെട്ട ഒമ്പത് ചാവേറുകളാണ് ആക്രമണം നടത്തിയത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »