Life In Christ - 2024

തടങ്കലിൽ തനിക്ക് ശക്തി നൽകിയത് വിശുദ്ധ കുർബാന: തട്ടിക്കൊണ്ടു പോകലിന് ഇരയായ കാമറൂൺ വൈദികന്റെ വെളിപ്പെടുത്തൽ

പ്രവാചകശബ്ദം 10-06-2021 - Thursday

കാമറൂണില്‍ വിഘടനവാദി സംഘടനയുടെ തടങ്കലിൽ കഴിഞ്ഞ സമയത്ത് വിശുദ്ധ കുർബാനയാണ് തനിക്ക് ശക്തി നൽകിയതെന്ന് കത്തോലിക്ക വൈദികൻ ഫാ. ക്രിസ്റ്റഫർ എബോക്കയുടെ വെളിപ്പെടുത്തൽ. മെയ് 22നു അംബാ ബോയ്സ് എന്ന വിഘടനവാദി സംഘടനയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്. മെയ് 30നു വിട്ടയച്ചു. തടങ്കലിൽ കഴിഞ്ഞ നാളുകളിൽ കൂടുതല്‍ പ്രാർത്ഥിക്കാൻ സാധിച്ചെന്നും, നാല് വിശുദ്ധ കുർബാന അർപ്പിച്ചുവെന്നും കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ആഫ്രിക്കന്‍ വിഭാഗത്തിന് നൽകിയ അഭിമുഖത്തിൽ ഫാ. ക്രിസ്റ്റഫർ എബോക്ക പറഞ്ഞു. പ്രാർത്ഥിക്കാൻ അനുവാദം ചോദിച്ച സമയങ്ങളിൽ യാതൊരു എതിർപ്പും കൂടാതെ സംഘടനയിലെ അംഗങ്ങൾ അനുവാദം നൽകിയെന്നും, ഒരിക്കൽ സംഘടനയുടെ തലവൻ അംഗങ്ങൾക്ക് സന്ദേശം നൽകാൻ ആവശ്യപ്പെട്ടുവെന്നും മംമഫി രൂപതാംഗം കൂടിയായ ഫാ. എബോക്ക കൂട്ടിച്ചേർത്തു.

സെന്റ് ജോസഫ് കത്തീഡ്രലിന്റെ പരിധിയിലുള്ള ഒരു സ്റ്റേഷൻ ദേവാലയത്തിൽ മെയ് 23 പന്തക്കുസ്ത ദിന തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകാൻ മറ്റൊരാളുമായി ബൈക്കിൽ പോകവേയാണ് ഇരുവരെയും അംബാ ബോയ്സ് തട്ടിക്കൊണ്ടു പോകുന്നത്. മറ്റൊരു സ്റ്റേഷൻ ദേവാലയത്തിലും അന്നേദിവസം വിശുദ്ധകുർബാന അർപ്പിക്കാം എന്നേറ്റിരുന്നതിനാൽ താമസസ്ഥലത്തുനിന്ന് മേയ് ഇരുപത്തിയൊന്നാം തീയതി തന്നെ ക്രിസ്റ്റഫർ എബോക്ക യാത്ര ആരംഭിച്ചിരുന്നു. കത്തോലിക്ക സഭ സർക്കാരുമായി ചേർന്ന് സംഘടനയ്ക്കെതിരെ പോരാടുകയാണ് എന്നതിനാലാണ് ഒരു വൈദികനായ തന്നെ തട്ടിക്കൊണ്ടു പോയതെന്ന് അംബാ ബോയ്സിന്റെ തലവൻ പറഞ്ഞതായി അദ്ദേഹം സ്മരിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ടായിരിന്നു തട്ടിക്കൊണ്ടു പോകല്‍. 18,600 അമേരിക്കൻ ഡോളറാണ് സംഘടന ആവശ്യപ്പെട്ടതെന്ന് എബോക്ക പറഞ്ഞു.

തടവിലായിരിക്കുന്ന സമയത്തും അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പണം മുടക്കിയിരിന്നില്ല. തടവിലായതിന് പിന്നീടുള്ള ദിവസങ്ങളിൽ അവർ താമസിച്ച സ്ഥലം വൃത്തിയാക്കുക എന്ന ജോലി, കാവൽക്കാർ ക്രിസ്റ്റഫർ എബോക്കയെയും, ഒപ്പമുണ്ടായിരുന്ന ആളെയും ഏൽപ്പിച്ചു. എന്നാൽ ഒരിക്കൽപോലും അവർ തങ്ങളുടെ മോശമായി പെരുമാറിയില്ലായെന്ന് എബോക്ക പറയുന്നു. ഇതിനിടയിൽ രണ്ട് വേദപാഠ അധ്യാപകരും, മറ്റൊരു അല്മായനും എബോക്കയെ കാണാനെത്തി. സംഘടനയുടെ തലവൻ അവിടെ എത്തിയ അല്മായനെ മർദ്ദിക്കാൻ സംഘാംഗങ്ങളോട് ആവശ്യപ്പെട്ടു. എബോക്ക ഇത് തടുക്കാൻ നോക്കിയപ്പോൾ അദ്ദേഹത്തിന്റെ ശിരസ്സിൽ വെടി ഉതിർക്കുമെന്ന് സംഘടനയുടെ തലവൻ ഭീഷണിമുഴക്കി. എന്നാൽ പിന്നീട് ക്രിസ്റ്റഫർ എബോക്കയൂടെ ഇടപെടൽ മൂലം മൂന്നു പേരെയും വെറുതെവിടാൻ തലവൻ തയ്യാറായി. 84 ഡോളറാണ് അവരെ വിട്ടയക്കാൻ വേണ്ടി സംഘടനയ്ക്ക് നൽകേണ്ടതായി വന്നത്.

ഒരു വൈദികൻ സംഘടനയുടെ കസ്റ്റഡിയിൽ ഉണ്ടെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും മനസ്സിലാക്കി അവരുമായി ബന്ധമുള്ള യൂറോപ്പിലും, അമേരിക്കയിലുമുള്ളവർ എബോക്കയെ മോചിപ്പിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. തന്റെ മോചനത്തിനു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ക്രിസ്റ്റഫർ എബോക്ക നന്ദി പറഞ്ഞു. 2012ൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം കത്തീഡ്രൽ അഡ്മിനിസ്ട്രേറ്റർ പദവി, രൂപതയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ പദവി തുടങ്ങിയവ വഹിക്കുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »