News

"ബിഷപ്പ് പറഞ്ഞത് യാഥാര്‍ത്ഥ്യം": മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന ശരിവെച്ച് അമേരിക്കന്‍ എഴുത്തുകാരന്‍ റോബര്‍ട്ട് സ്പെന്‍സര്‍

പ്രവാചകശബ്ദം 14-09-2021 - Tuesday

ഡെട്രോയിറ്റ്: നാര്‍ക്കോട്ടിക്സ് ജിഹാദിനും, ലവ് ജിഹാദിനും എതിരെ മുന്നറിയിപ്പുമായി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ മുന്നറിയിപ്പ് അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടുന്നു. പ്രമുഖ അമേരിക്കന്‍ ബ്ലോഗറും ജിഹാദ് വാച്ച് വെബ്സൈറ്റിന്റെ സ്ഥാപകനുമായ റോബര്‍ട്ട് സ്പെന്‍സറാണ് ഇക്കാര്യത്തില്‍ പാലാ രൂപതാ മെത്രാനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ജിഹാദ് നടത്തുവാനും, അതിനുവേണ്ട പണം കണ്ടെത്തുവാനുമുള്ള മാര്‍ഗ്ഗമായി ദശകങ്ങളായി മയക്കുമരുന്ന് ഉപയോഗിച്ച് വരുന്നുണ്ടെന്നു ഡെട്രോയിറ്റ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ മാധ്യമം ‘ചര്‍ച്ച് മിലിറ്റന്റ്’ നോട് റോബര്‍ട്ട് സ്പെന്‍സര്‍ പറഞ്ഞു. ബിഷപ്പിന്റെ പ്രസ്താവന ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വാര്‍ത്തയിലാണ് അദ്ദേഹം പ്രതികരണം നടത്തിയിരിക്കുന്നത്.

പലരും അഭിമുഖീകരിക്കാൻ വിസമ്മതിക്കുന്ന കാര്യമാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ആദ്യ ഭരണകൂടം സ്ഥാനഭ്രഷ്ടരാകുന്നതിന് മുന്‍പ് പണം കണ്ടെത്തുന്നതിനായി ഒപിയം ഉപയോഗിക്കുന്നതിനെ കുറിച്ച് താലിബാന്‍ പറഞ്ഞിട്ടുള്ളതും, മുസ്ലീങ്ങള്‍ക്കല്ലാതെ അമുസ്ലീങ്ങള്‍ക്ക് ഒപിയം വില്‍ക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിട്ടുള്ളതും “ദി ഹിസ്റ്ററി ഓഫ് ജിഹാദ്: ഫ്രം മുഹമ്മദ്‌ റ്റു ഐസിസ്” എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ സ്പെന്‍സര്‍ ചൂണ്ടിക്കാട്ടി.

ബിഷപ്പ് ജോസഫ് ചൂണ്ടിക്കാട്ടിയ ലവ് ജിഹാദിന് നിരവധി ക്രിസ്ത്യന്‍, ഹിന്ദു, സിഖ് സ്ത്രീകളും പെണ്‍കുട്ടികളും ഇരയായിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ അമുസ്ലീങ്ങളായ പെണ്‍കുട്ടികളെ വിവാഹം ചെയ്യുവാന്‍ വലിയ താല്‍പ്പര്യം കാണിക്കുന്ന മുസ്ലീങ്ങള്‍ അവര്‍ക്കുണ്ടാകുന്ന കുട്ടികളെ മുസ്ലീമാക്കിയ ശേഷം വിവാഹം ചെയ്യുന്ന പെണ്‍കുട്ടികളോട് ക്രൂരത കാണിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയാണ് പതിവെന്നും, അമുസ്ലീങ്ങളുടെ ചിലവില്‍ മുസ്ലീങ്ങളുടെ എണ്ണം കൂട്ടുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് ലവ് ജിഹാദെന്നും സ്പെന്‍സര്‍ വിവരിച്ചു.

പെണ്‍കുട്ടികളെ കെണിയില്‍പെടുത്തി മസ്തിഷ്ക പ്രക്ഷാളനം വഴി മതപരിവര്‍ത്തനം ചെയ്ത് തീവ്രവാദി ക്യാമ്പുകളിലേക്ക് അയക്കുന്നുണ്ടെന്നും ഇക്കാലത്ത് നിരവധി ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇത്തരം ചതിയില്‍ പെടുന്നുണ്ടെന്നും സ്പെന്‍സര്‍ പറഞ്ഞു. തീവ്രവാദ സ്വഭാവത്തോട് കൂടിയ മനോനിലയുള്ള ജിഹാദികളെ തിരിച്ചറിയണമെന്ന്‍ പറഞ്ഞ സ്പെന്‍സര്‍, സ്കൂളുകളിലും, കോളേജുകളിലും, ഹോസ്റ്റലുകളിലും, വാണീജ്യ സ്ഥാപനങ്ങളിലും, പൊതു സ്ഥാപനങ്ങളിലും ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളെ ലക്ഷ്യംവെച്ച് ജിഹാദികള്‍ വലവിരിച്ചു കഴിഞ്ഞുവെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

ഇസ്ലാമിക തീവ്രവാദത്തിന് എതിരെയുള്ള ശക്തമായ ഇടപെടലുകളിലൂടെയും ലേഖനങ്ങളിലൂടെയും ഏറെ ശ്രദ്ധ നേടിയ ബ്ലോഗറാണ് റോബര്‍ട്ട് സ്പെന്‍സര്‍. 2003 ൽ അദ്ദേഹം ആരംഭിച്ച 'ജിഹാദ് വാച്ച്' എന്നറിയപ്പെടുന്ന ബ്ലോഗ് ഇന്ന് ഏറെ ശ്രദ്ധ നേടുന്ന പോര്‍ട്ടലാണ്. സ്പെൻസറുടെ രണ്ട് പുസ്തകങ്ങൾ എഫ്ബിഐ പരിശീലന സാമഗ്രികളിൽ ലിസ്റ്റുചെയ്തിട്ടുണ്ടെന്നും അദ്ദേഹം അമേരിക്കയിലെ വിവിധ നിയമ നിർവ്വഹണ യൂണിറ്റുകൾക്ക് സെമിനാറുകൾ നൽകിയെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരിന്നു.

അതേസമയം ‘ചര്‍ച്ച് മിലിറ്റന്റ്’-ന്റെ റിപ്പോര്‍ട്ടില്‍ കുറവിലങ്ങാട്ടെ ചരിത്രപ്രസിദ്ധമായ മര്‍ത്ത് മറിയം തീര്‍ത്ഥാടന കേന്ദ്രത്തില്‍വെച്ചാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ജാഗ്രത സന്ദേശം നല്‍കിയതെന്നതും സീറോമലബാര്‍ സഭാ മാധ്യമ കമ്മീഷനും കെ‌സി‌ബി‌സിയും ലവ് ജിഹാദ് വിഷയങ്ങളില്‍ പങ്കുവെച്ച ആശങ്കകളും അടക്കമുള്ള നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിഷയം അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയായി മാറിയെന്നതിന്റെ പ്രകടമായ സൂചനയാണിത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »