Life In Christ - 2024

അന്ന് പാപ്പയുടെ ചാരെ കണ്ണീരോടെ ഓടിയെത്തിയ ആ ബാലന്‍ ഇന്ന് സെമിനാരി വിദ്യാര്‍ത്ഥി

പ്രവാചകശബ്ദം 04-01-2024 - Thursday

റിയോ ഡി ജനീറോ: ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകയുവജന സംഗമത്തിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയ പാപ്പയുടെ അരികിലേക്ക് കണ്ണീരോടെ ഓടിയെത്തി ഒടുവില്‍ പാപ്പയുടെ സ്നേഹം ഏറ്റുവാങ്ങി മാധ്യമ ശ്രദ്ധ നേടിയ ആ ബാലന്‍ ഇന്ന്‍ സെമിനാരി വിദ്യാര്‍ത്ഥി. ആഗോള തലത്തില്‍ അന്നു ഏറെ ശ്രദ്ധ നേടിയ നഥാൻ ഡി ബ്രിട്ടോയാണ് വൈദിക പഠനത്തിനായി സെമിനാരിയില്‍ ചേര്‍ന്നിരിക്കുന്നത്. ജനുവരി 3 ന് ലോറേന രൂപതയിലെ ബിഷപ്പ് ജോക്വിം വ്‌ളാഡിമിർ ലോപ്സ് ഡയസ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോകളിലൂടെയാണ് നഥാന്റെ സെമിനാരി പ്രവേശനത്തിന്റെ വാര്‍ത്ത പുറംലോകം അറിയുന്നത്. പാപ്പ, അന്ന് ഒൻപത് വയസ്സുള്ള നഥാൻ ഡി ബ്രിട്ടോയെ ആലിംഗനം ചെയ്യുന്ന ഫോട്ടോയും ഇപ്പോൾ സെമിനാരി വിദ്യാര്‍ത്ഥിയായിരിക്കെ മെത്രാനോടൊപ്പം നില്‍ക്കുന്ന ചിത്രവുമാണ് പോസ്റ്റിലുള്ളത്.

2013ലെ ലോകയുവജന സംഗമത്തിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയപ്പോഴാണ് പാപ്പയുടെ അരികിലേക്ക് നഥാൻ ഡി ബ്രിട്ടോ കുതിച്ചെത്തിയത്. റിയോ ഡി ജനീറോയിലെ തെരുവുകളിലൂടെ പോപ്പ് മോബീലിലൂടെയുള്ള സന്ദര്‍ശനത്തിടെയായിരിന്നു സംഭവം. ബാരിക്കേടുകള്‍ മറന്നു പാപ്പയെ കാണാനുള്ള അവന്റെ ആഗ്രഹം മനസിലാക്കിയ സുരക്ഷാസംഘത്തിലൊരാൾ നഥാനെ പാപ്പയ്ക്കരികിലേക്ക് എടുത്തുയർത്തുകയായിരിന്നു. "പിതാവേ, എനിക്ക് ക്രിസ്തുവിന്റെ പുരോഹിതനാകണം, ക്രിസ്തുവിന്റെ പ്രതിനിധിയാകണം," - പാപ്പയോട് കണ്ണീരോടെ അവന്‍ പറഞ്ഞു. ബ്രസീലിയൻ ദേശീയ ഫുട്ബോൾ ടീമിന്റെ ജേഴ്സി അണിഞെത്തിയ ബാലന്റെ ദൃശ്യം കാമറമാന്മാര്‍ ഒപ്പിയെടുത്തപ്പോള്‍ ഇത് ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടുന്നതിന് കാരണമായി.

ബ്രിട്ടോയുടെ വാക്കുകള്‍ക്ക് "ഞാൻ നിനക്കായി പ്രാർത്ഥിക്കാം, എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നായിരിന്നു" ഫ്രാൻസിസ് മാർപാപ്പയുടെ പ്രതികരണം. മറുപടി കിട്ടിയിട്ടും പാപ്പയെ വിട്ടു പോകാന്‍ വിസമ്മതിച്ച നഥാനെ ഏറെ പണിപ്പെട്ടാണ് മാർപാപ്പയുടെ സുരക്ഷാ സംഘത്തിന് ബാലനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. ഒന്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ജീവിത നിയോഗം സഫലമാക്കാന്‍ ഇറങ്ങി തിരിച്ചെത്തിരിക്കുന്ന നഥാൻ ഡി ബ്രിട്ടോയ്ക്കു നൂറുകണക്കിനാളുകളാണ് ആശംസകള്‍ നേരുന്നത്. ബിഷപ്പ് ജോക്വിം വ്‌ളാഡിമിർ ലോപ്സ് ഡയസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ അനേകര്‍ പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. റോണ്ടനോപോളിസിലെ ഓർഡർ ഓഫ് ഫ്രിയേഴ്സ് സമൂഹാംഗമായാണ് അദ്ദേഹം പഠനം ആരംഭിച്ചിരിക്കുന്നത്.

»»» Originally published on 06 January 2023

»»» Reposted - 04 January 2023

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 71