Arts - 2024

വാഷിംഗ്ടണിലെ ബൈബിൾ മ്യൂസിയത്തില്‍ ടൂറിൻ തിരുകച്ചയുടെ പ്രദർശനം ഫെബ്രുവരി 26 മുതൽ

പ്രവാചകശബ്ദം 28-01-2022 - Friday

വാഷിംഗ്ടണ്‍ ഡി‌സി: കല്ലറയിൽ അടക്കം ചെയ്ത സമയത്ത് ക്രിസ്തുവിന്റെ ശരീരത്തെ പൊതിയാൻ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന ടൂറിൻ തിരുകച്ചയുടെ പതിപ്പിന്റെ പ്രദർശനത്തിന് അമേരിക്കയിലെ വാഷിംഗ്ടണിൽ സ്ഥിതിചെയ്യുന്ന ബൈബിൾ മ്യൂസിയം ഒരുങ്ങുന്നു. 'മിസ്റ്ററി ആന്ഡ് ഫെയ്ത്ത്: ദി ഷ്റൗഡ് ഓഫ് ടൂറിൻ' എന്ന പേരിൽ ഫെബ്രുവരി 26 മുതൽ ജൂലൈ 31 വരെ ആയിരിക്കും പ്രദർശനം നടക്കുക. പീഡ സഹിച്ച് ക്രൂശിലേറ്റപ്പെട്ട രൂപമുള്ള യഥാർത്ഥ തിരുക്കച്ച ഇറ്റലിയിലെ ടൂറിനിലാണ് സൂക്ഷിച്ചിരിക്കുന്നത്. സുവിശേഷത്തിലെ സംഭവ കഥകൾ എങ്ങനെ തിരുകച്ചയിൽ പ്രതിഫലിക്കപെട്ടിരിക്കുന്നു എന്ന് ആളുകൾക്ക് ബോധ്യമാക്കി കൊടുക്കുക എന്ന ലക്ഷ്യം പ്രദർശനത്തിന് ഉണ്ടെന്ന് മ്യൂസിയത്തിന്റെ ചീഫ് ക്യുറേറ്ററൽ ഓഫീസർ പദവി വഹിക്കുന്ന ജഫ്രി ക്ലോഹ മ്യൂസിയം വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോയിൽ പറഞ്ഞു.

സന്ദർശകർ തിരുക്കച്ചയുടെ മുകളിലൂടെ കൈ ചലിപ്പിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട ബൈബിൾ സംഭവത്തിന്റെ വിശദീകരണം ശ്രവിക്കാനുളള സാങ്കേതികവിദ്യ സജ്ജീകരിച്ചിട്ടുണ്ടെന്ന് ബൈബിൾ മ്യൂസിയത്തിന്റെ ക്യുറേറ്ററായ ബ്രയാൻ ഹൈലാൻഡ് പറഞ്ഞു. പ്രദർശനത്തിന്റെ ആദ്യത്തെ ദിവസം തിരുക്കച്ചയെ പറ്റി വിശദമായി പഠിച്ച റോബർട്ട് സ്പിറ്റ്സർ എന്ന കത്തോലിക്കാ വൈദികൻ ഉൾപ്പെടെ നാലു വിദഗ്ധരുടെ സെക്ഷനുകൾ ഉണ്ടായിരിക്കും. 2017ലാണ് ലോകത്തിലെ ഏറ്റവും വലിയ ബൈബിൾ മ്യൂസിയം എന്ന ഖ്യാതിയോടെ മ്യൂസിയം ഓഫ് ദ ബൈബിൾ സന്ദർശകർക്ക് തുറന്നു നൽകുന്നത്. ഹോബി ലോബി എന്ന പ്രമുഖ അമേരിക്കൻ റീട്ടേയൽ കമ്പനിയുടെ സ്ഥാപകൻ സ്റ്റീവ് ഗ്രീൻ ആണ് ബൈബിൾ മ്യൂസിയം സ്ഥാപിച്ചത്.

യേശുവിന്‍റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുക്കച്ച ഇറ്റലിയിലെ ടൂറിനില്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തിലും അവിടുത്തെ തലയില്‍ കെട്ടിയിരിന്ന തൂവാല, സ്പെയിനിലെ ഒവിയെസോയിലുള്ള സാന്‍ സല്‍വദോര്‍ കത്തീഡ്രലിലുമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഈ രണ്ട് തുണിഭാഗങ്ങളും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണ് എന്നുള്ള ശാസ്ത്രീയ ഗവേഷണ ഫലങ്ങള്‍ 2016-ല്‍ പുറത്തുവന്നിരിന്നു. ലിനൻ തുണിയിലുള്ള ടൂറിനിലെ തിരുക്കച്ചയുടെ നീളം 14.5 അടിയും, വീതി 3.5 അടിയുമാണ്‌. ചാട്ടവാർ പ്രഹരമേറ്റ് ക്രൂശിതനായ മനുഷ്യന്റെ മുൻവശവും പിറക് വശവുമാണ്‌ തുണിയിൽ പതിഞ്ഞിരിക്കുന്ന രൂപങ്ങൾ.:

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »