News - 2024

യുദ്ധത്തിനിടയില്‍ 1100-ലധികം ദക്ഷിണ കൊറിയന്‍ ക്രൈസ്തവരെ ഉത്തര കൊറിയ കൂട്ടക്കൊല ചെയ്തുവെന്നു വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്

പ്രവാചകശബ്ദം 24-02-2022 - Thursday

സിയോള്‍: 1950-53 കാലയളവില്‍ നടന്ന കൊറിയന്‍ യുദ്ധത്തിനിടയില്‍ ഉത്തര കൊറിയന്‍ സൈന്യം ഏതാണ്ട് കത്തോലിക്കര്‍ ഉള്‍പ്പെടെ ആയിരത്തിഒരുനൂറിലധികം ദക്ഷിണ കൊറിയന്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തുവെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. കൊറിയന്‍ ചരിത്ര സംഭവങ്ങളെകുറിച്ച് റിപ്പോര്‍ട്ട് അന്വേഷിക്കുവാന്‍ ചുമതലപ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ വിഭാഗമായ 'ട്രൂത്ത്‌ ആന്‍ഡ് റികണ്‍സിലിയേഷന്‍ കമ്മീഷന്‍' ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

1950 സെപ്റ്റംബര്‍ 26-ന് ഉത്തരകൊറിയയില്‍ നിന്നും സിയോള്‍ തിരിച്ചുപിടിക്കുന്നതിനായി ദക്ഷിണ കൊറിയയുമായി കൈകോര്‍ത്തുകൊണ്ട് ഇഞ്ചിയോണില്‍ ഐക്യരാഷ്ട്രസഭ നടത്തിയ സൈനീക നടപടി (ഓപ്പറേഷന്‍ ക്രോമൈറ്റ്) യോടുള്ള പ്രതികാരമെന്ന നിലയില്‍ ദക്ഷിണ കൊറിയയില്‍ നിന്നും പിന്‍വാങ്ങുന്നതിന് മുന്‍പായി ഉത്തര കൊറിയന്‍ പീപ്പിള്‍സ് ആര്‍മി 119 കത്തോലിക്കര്‍ ഉള്‍പ്പെടെ 1026 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തുവെന്നാണ് ‘ട്രൂത്ത്‌ ആന്‍ഡ് റികണ്‍സിലിയേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദക്ഷിണ കൊറിയക്ക് അനുകൂലമായിട്ടാണ് ഈ സൈനീക നടപടി അവസാനിച്ചത്.

ദക്ഷിണ കൊറിയയില്‍ നിന്നും പിന്‍വാങ്ങുന്നതിന് മുന്‍പായി പ്രതിലോമശക്തികളെ ഉന്മൂലനം ചെയ്യുക എന്ന ഉത്തരകൊറിയയുടെ ഉത്തരവനുസരിച്ചായിരുന്നു ഈ കൂട്ടക്കൊലയെന്നു ഗവേഷണത്തിന്റേയും, സാക്ഷി മൊഴികളുടേയും, ആക്രമണത്തിനിരയായ ദേവാലയ സന്ദര്‍ശനങ്ങളുടേയും അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. മേഖലപരമായി, തെക്കന്‍ ചുങ്ങ്ചിയോങ് പ്രവിശ്യയിലും, തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ജിയോള്ളയിലുമാണ് കൂടുതല്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടത്. സെപ്റ്റംബര്‍ 27-28 തീയതികളിലായി തെക്കന്‍ ചുങ്ങ്ചിയോങ് പ്രവിശ്യയിലെ പ്രൊട്ടസ്റ്റന്റ് സമൂഹാംഗങ്ങളായ 66 ക്രൈസ്തവരെയാണ് ഉത്തരകൊറിയന്‍ സൈന്യം കൊലപ്പെടുത്തിയത്.

സെപ്റ്റംബര്‍ 27-ന് വടക്കന്‍ ജിയോള്ള പ്രവിശ്യയിലെ ജിയോങ്ങെപ്പിലെ പ്രൊട്ടസ്റ്റന്റ് സമൂഹാംഗങ്ങളായ 167 പേരെ അഗ്നിക്കിരയാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കന്‍ ജിയോള്ള പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന യ്യ്യോഗ്വാങ്ങിലും, യ്യ്യോങ്ങാമിലും ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്തവരെ വിദേശീയരായി ചിത്രീകരിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുകയെന്ന ഉത്തരകൊറിയയുടെ നയത്തില്‍ നിന്നും ഉടലെടുത്തതാവാം ഈ കൂട്ടക്കൊല എന്ന അനുമാനവും റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »