India - 2024

എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ ആക്ഷേപിക്കാനുള്ള നീക്കങ്ങള്‍ അപലപനീയം: സീറോ മലബാര്‍ സഭ

പ്രവാചകശബ്ദം 26-05-2022 - Thursday

കൊച്ചി: കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ ഒന്നടങ്കം ആക്ഷേപിച്ചു കൊണ്ടും, അധ്യാപക നിയമനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ. കെ. ബാലന്‍റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് സീറോ മലബാര്‍ സഭ. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന പ്രത്യേക വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കാനുള്ള നീക്കം യാഥാര്‍ത്ഥ്യ ബോധമില്ലാത്തതും, ചരിത്രത്തെ വിസ്മരിച്ചു കൊണ്ടുള്ളതുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമന ങ്ങളില്‍ അഴിമതി നടക്കുന്നു എന്ന് ആക്ഷേപിക്കുന്ന പാര്‍ട്ടിനേതാവ് യാഥാര്‍ത്ഥ്യത്തെക്കുറിച്ച് പഠിക്കാന്‍ തയ്യാറാകണമെന്ന് പബ്ലിക് അഫയേഴ്സ് കമ്മിഷന്‍ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധതലങ്ങളിലുള്ള ക്രമക്കേടുകള്‍ കണ്ടെത്താനും ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കാനും ശ്രമിക്കാതെ വിദ്യാഭ്യാസ മേഖലയില്‍ നൂറ്റാണ്ടുകളായി മാതൃകാപരമായി സേവനംചെയ്യുന്ന വിദ്യാഭ്യാസ ഏജന്‍സികളെ ആക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. രാജ്യത്തെ പൗരന്‍മാര്‍ക്ക് സാര്‍വത്രിക വിദ്യാഭ്യാസം നല്‍കുന്നതില്‍ ഭരണകൂടം പരാജയ പ്പെട്ടപ്പോള്‍, ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും രാജ്യത്തെ മാതൃകാ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തവരാണ് ക്രൈസ്തവര്‍. കേരള കത്തോലിക്കാ മെത്രാന്‍ സമിതി പ്രസ്താവിച്ചതുപോലെ ചരിത്ര ബോധവും നിയമാവബോധവുമില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പെരുമാറുന്നത് ആശാവഹമല്ലായെന്നും പബ്ലിക് അഫയേഴ്സ് കമ്മിഷന്‍ പ്രസ്താവിച്ചു.


Related Articles »