News - 2024

മാര്‍പാപ്പയുടെ ജോര്‍ജിയന്‍-അസര്‍ബൈജാന്‍ സന്ദര്‍ശനം സെപ്റ്റംബര്‍ 30-ന് ആരംഭിക്കും

സ്വന്തം ലേഖകന്‍ 14-07-2016 - Thursday

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജോര്‍ജിയയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള സന്ദര്‍ശനം സെപ്റ്റംബര്‍ 30-ാം തീയതി ആരംഭിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ ഇരുരാജ്യങ്ങളിലേക്കുമുള്ള മാര്‍പാപ്പയുടെ സന്ദര്‍ശനത്തെ അതീവ പ്രാധാന്യത്തോടെയാണ് എല്ലാവരും വീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളിലേയും മുസ്ലീം- ജൂത ക്രൈസ്തവ മതനേതാക്കളുമായി മാര്‍പാപ്പ പ്രത്യേകം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ കാര്യപരിപാടികള്‍ കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. ജോര്‍ജിയയില്‍ എത്തുന്ന മാര്‍പാപ്പ ആദ്യം പ്രസിഡന്റുമായാണ് കൂടിക്കാഴ്ച നടത്തുക. പിന്നീട് ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പാത്രീയാര്‍ക്കീസ് ഇലിയ രണ്ടാമനുമായി പാപ്പ ചര്‍ച്ചകള്‍ നടത്തും. വിശ്വാസികളോടൊത്ത് പ്രത്യേകം പ്രാര്‍ത്ഥനകളിലും പാപ്പ പങ്കെടുക്കും.

ജനസംഖ്യയുടെ ഭൂരിപക്ഷവും മുസ്ലീം മതവിശ്വാസികളായ അസര്‍ബൈജാനില്‍ ചെറുതെങ്കിലും വിശ്വാസതീഷ്ണതയുള്ള കത്തോലിക്ക വിശ്വാസ സമൂഹം നിലകൊള്ളുന്നുണ്ട്. ഇവരുമൊത്ത് മാര്‍പാപ്പ വിശുദ്ധ ബലി അര്‍പ്പിക്കും. മുസ്ലീം നേതാവായ ഇമാം അള്ളാഷുക്കൂര്‍ പഷേദുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തുന്ന മാര്‍പാപ്പ, ബാക്കൂവിലുള്ള ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തും. അസര്‍ബൈജാനിലെ ജൂതമത വിശ്വാസികളുടെ തലവനും മാര്‍പാപ്പയെ സന്ദര്‍ശിച്ചു ചര്‍ച്ചകള്‍ നടത്തുമെന്ന് വത്തിക്കാന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അസര്‍ബൈജാനില്‍ ഇപ്പോള്‍ 15,000-ല്‍ അധികം ജൂതമത വിശ്വാസികള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. മാര്‍പാപ്പ ബാക്കൂവില്‍ എത്തുമ്പോള്‍ സ്വീകരിക്കുവാന്‍ കഴിയുന്നതില്‍ വളരെ സന്തോഷമാണ് ജൂത സമൂഹത്തിനുള്ളതെന്ന് അവരുടെ തലവന്‍ മോയിസി ബീക്കര്‍ അറിയിച്ചു. അസര്‍ബൈജാന്‍ സന്ദര്‍ശനത്തിനിടെ ഏറെനാളായി പരിഹാരമില്ലാതെ കിടക്കുന്ന നഗോര്‍നോ-കരാബാഗ് പ്രശ്‌നത്തില്‍ മാര്‍പാപ്പ അനുരഞ്ജന ശ്രമങ്ങള്‍ നടത്തുമെന്നും കരുതപ്പെടുന്നു.

1994-ല്‍ നടന്ന യുദ്ധത്തെ തുടര്‍ന്ന് അസര്‍ബൈജാന്റെ ഭാഗമായ നഗോര്‍നോ-കരാബാഗ് എന്ന സ്ഥലത്തേക്ക് ജോര്‍ജിയയിലെ ഒരു വിഭാഗം ആളുകള്‍ അവകാശം ഉന്നയിക്കുകയും ഇവിടെ കടന്നുകയറുകയും ചെയ്തതിന്റെ പേരില്‍ ആക്രമങ്ങള്‍ തുടര്‍കഥയായിരിന്നു. ഈ വിഷയത്തില്‍ സമാധാനപൂര്‍ണ്ണമായ പരിഹാരം ഉണ്ടാകണമെന്ന് തന്റെ അര്‍മേനിയന്‍ സന്ദര്‍ശന വേളയില്‍ മാര്‍പാപ്പ പ്രസ്താവിച്ചിരുന്നു.


Related Articles »