News - 2024

വലിയ സ്ഥാനങ്ങളും ഉത്തരവാദിത്വങ്ങളും സ്ത്രീകളെ ഭരമേൽപ്പിക്കണം: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 29-10-2022 - Saturday

വത്തിക്കാന്‍ സിറ്റി: വലിയ സ്ഥാനങ്ങളും ഉത്തരവാദിത്തങ്ങളും സ്ത്രീകളെ ഭരമേൽപ്പിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. കത്തോലിക്ക സംഘടനയായ കാരിത്താസും യുനെസ്കോയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷണ ഓഫീസും സംയുക്തമായി ഒക്ടോബർ 27, 28 തീയതികളിൽ സ്ത്രീ നേതൃത്വത്തെക്കുറിച്ചു സംഘടിപ്പിച്ച സെമിനാറിനോട് അനുബന്ധിച്ച് പങ്കുവെച്ച ട്വീറ്റിലാണ് പാപ്പ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീ നേരിട്ട് പങ്കെടുത്തിരുന്നെങ്കിൽ, വിപത്കരമായ പല തീരുമാനങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും സ്ത്രീകൾ കൂടുതൽ ബഹുമാനിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ഇടപെടുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധറാണെന്നും പാപ്പ ട്വീറ്റ് ചെയ്തു. കാരിത്താസിനെ ടാഗ് ചെയ്തുക്കൊണ്ടാണ് പാപ്പയുടെ പോസ്റ്റ്.

തിരുസഭ ചരിത്രത്തില്‍ നിര്‍ണ്ണായകമായ പല ഉത്തരവാദിത്വങ്ങളും വനിതകള്‍ക്കു കൈമാറി ശ്രദ്ധ നേടിയ വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനിലെ നിര്‍ണ്ണായകമായ പല സ്ഥാനങ്ങളിലും പാപ്പ വനിതകളെ നിയമിച്ചത് ആഗോള ശ്രദ്ധ നേടിയിരിന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ മെത്രാന്മാര്‍ക്കുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ മൂന്ന്‍ വനിതകളെ നിയമിച്ചതാണ് ഒടുവിലത്തെ നിയമനം. വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റർ റാഫേല്ല പെട്രിനിയെ നിയമിച്ചത് ഇക്കഴിഞ്ഞ വര്‍ഷമാണ്. തിരുസഭ ചരിത്രത്തിലെ ആദ്യ സംഭവങ്ങളായിരിന്നു ഇത്. പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ സെക്രട്ടറി സ്ഥാനത്തേക്ക് സ്പാനിഷ് ബൈബിൾ പണ്ഡിതയായ സിസ്റ്റർ നൂറിയ കാൽഡുച്ച് ബെനേജസായെ നിയമിച്ചതും കഴിഞ്ഞ വര്‍ഷമായിരിന്നു. ഇതടക്കം അനേകം വനിത നിയമനങ്ങള്‍ ഫ്രാന്‍സിസ് പാപ്പ നടത്തിയിട്ടുണ്ട്.

അതേസമയം വ്യാഴാഴ്‌ച പാരീസിലെ യുനെസ്കോ ആസ്ഥാനത്തു നടന്ന സെമിനാറില്‍ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും പ്രധാനപ്പെട്ട ചില പ്രശ്നങ്ങളെ കുറിച്ചും അഭിസംബോധന ചെയ്തു കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുനൂറിലധികം ആളുകൾ സംസാരിച്ചു. സ്ത്രീകളെ നേതൃപദവികളിൽ പ്രതിഷ്ഠിക്കുന്നതിന് സ്ഥാപനങ്ങൾ പ്രതിജ്ഞാബദ്ധരാകേണ്ടതിന്റെ ആവശ്യകത മുതൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ അടക്കമുള്ള വിഷയങ്ങൾ പ്രസംഗകർ പങ്കുവെച്ചു. മൂന്ന് വ്യത്യസ്ത പാനലുകളിലായി നിരവധി സാക്ഷ്യങ്ങളും ചര്‍ച്ചയുടെ ഭാഗമായി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »