News - 2024

ക്രൈസ്തവരെ സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധർ: ഇസ്രായേല്‍ പോലീസിന്റെ ഉറപ്പ്

Pravachaka Sabdam 09-08-2023 - Wednesday

ജെറുസലേം: സമീപകാലത്തായി വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള വിദ്വേഷപരമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജെറുസലേമിലെ കത്തോലിക്കാ ദേവാലയങ്ങളുടെ സുരക്ഷക്കും, നഗരത്തിലെ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്രായേല്‍ പോലീസിന്റെ ഉറപ്പ്. ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ ആശങ്കകള്‍ ദൂരികരിക്കുന്നതിനും, ക്രിസ്ത്യന്‍ സമൂഹവുമായുള്ള തുറന്ന സംവാദത്തിനും, ജെറുസലേമിലെ വിവിധ സഭാ പ്രതിനിധികളും പോലീസുമായുള്ള ബന്ധവും, പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനുമായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രായേല്‍ പോലീസ് ക്രിസ്ത്യന്‍ നേതാക്കളുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചക്കിടയിലായിരുന്നു ഈ വാഗ്ദാനം.

ജെറുസലേം ജില്ലാ കമാന്‍ഡര്‍ ഡോറോണ്‍ ടര്‍ജ്മാന്റെ നേതൃത്വത്തില്‍ ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയത്തില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ചർച്ച തന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ക്രൈസ്തവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പ്രതിജ്ഞാബദ്ധരുമാണെന്നും പോലീസും ക്രിസ്ത്യന്‍ നേതാക്കളുമായുള്ള പരസ്പര സഹകരണം തങ്ങളെ സംബന്ധിച്ചിടത്തോളം അര്‍ത്ഥവത്തായ ഒന്നാണെന്നും ടര്‍ജ്മാന്‍ പറഞ്ഞു.

എല്ലാവര്‍ക്കും വേണ്ടിയുള്ള പോലീസ് സേനയായ തങ്ങള്‍ നഗരത്തില്‍ താമസിക്കുന്നവരും, സന്ദര്‍ശിക്കുന്നവരുമായ വിവിധ മതവിശ്വാസികളുടെ സുരക്ഷക്കും, സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചയുടെ ഭാഗമായി ജെറുസലേമിലെ പുരാതന നഗരത്തിലെ പോലീസ് ജില്ലാ കമാന്‍ഡറായ അമീര്‍ കോഹന്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കെതിരെ നടക്കുന്ന മതവിദ്വേഷ ആക്രമണങ്ങളെ തടയുന്നതിനായി പോലീസ് കൈകൊണ്ടിരിക്കുന്ന നടപടികളുടെ അവതരണം നടത്തി. ഇത്തരം ആക്രമണങ്ങള്‍ തീര്‍ച്ചയായും തടയുമെന്ന്‍ കോഹനും ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം തുടക്കം മുതല്‍ ജെറുസലേമിലെ ക്രൈസ്തവ ദേവാലയങ്ങൾക്കും, വിശ്വാസികള്‍ക്കും എതിരെ നടന്നിട്ടുള്ള പതിനാറോളം മതവിദ്വേഷ ആക്രമണങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. “ഞങ്ങള്‍ ടൂറിസത്തേയാണ് പിന്തുണക്കുന്നത്, മിഷ്ണറിമാരെയല്ല” എന്ന് ജെറുസലേം ഡെപ്യൂട്ടി മേയര്‍ അര്യെ കിംഗ് ഇക്കഴിഞ്ഞ ജൂണില്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ജെറുസലേമിലെ ചരിത്രപരമായ പുരാതന നഗരത്തിലെ ക്രിസ്ത്യന്‍ കല്ലറകള്‍ രണ്ടു യഹൂദര്‍ അലംകോലമാക്കിയതിനെതിരെ വിവിധ സഭാ നേതാക്കളും രംഗത്ത് വന്നതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുണ്ടായി. ഈഏതാനും ദിവസം മുൻപ് യഹൂദ മതമൗലീകവാദികള്‍ പുരാതന നഗരത്തിലെ ചര്‍ച്ച് ഓഫ് ദി അസംപ്ഷന്‍ ദേവാലയത്തിന് നേരെയും ആക്രമണം നടത്തിയിരിന്നു.

More Archives >>

Page 1 of 868