News - 2024

അക്രമവും മതഭ്രാന്തും വളർത്തുവാന്‍ ദൈവ വിശ്വാസത്തെ ഉപയോഗിക്കുന്നതിനെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 24-08-2023 - Thursday

വത്തിക്കാന്‍ സിറ്റി: അക്രമവും മതഭ്രാന്തും വളർത്തുന്ന രീതിയിൽ ദൈവവിശ്വാസത്തെ ഉപയോഗിക്കുന്നതിനെയും, മതത്തിന്റെ പേരിൽ കൊലപാതകങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നതിനെയും അപലപിച്ച് ഫ്രാൻസിസ്‌ പാപ്പ. ഓഗസ്റ്റ് 22 ചൊവ്വാഴ്ച പങ്കുവെച്ച ട്വിറ്റർ സന്ദേശത്തിലൂടെയാണ് മതത്തെ അക്രമത്തിന്റെ മാർഗ്ഗമാക്കി മാറ്റുന്ന തീവ്ര മതചിന്തകൾക്കെതിരെ ഫ്രാൻസിസ് പാപ്പ ഉദ്ബോധിപ്പിച്ചത്. വിദ്വേഷവും, അക്രമവും തീവ്രവാദവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കുന്നതിനായി മതങ്ങളെ ദുരുപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് പാപ്പ ആവശ്യപ്പെട്ടു. കൊലപാതകം, നാടുകടത്തൽ, തീവ്രവാദം, അടിച്ചമർത്തൽ എന്നിവയെ ന്യായീകരിക്കാനായി ദൈവത്തിന്റെ നാമം ഉപയോഗിക്കുന്നത് അവസാനിപ്പിക്കുവാനുമുള്ള തന്റെ അഭ്യർത്ഥന പുതുക്കുകയാണെന്നും പാപ്പയുടെ ട്വീറ്റില്‍ പറയുന്നു.

പാക്കിസ്ഥാനില്‍ കഴിഞ്ഞ ആഴ്ച മത തീവ്രവാദികള്‍ ക്രൈസ്തവര്‍ക്കു നേരെ കടുത്ത ആക്രമണം അഴിച്ചുവിട്ടിരിന്നു. ഈ പശ്ചാത്തലത്തില്‍ പാപ്പയുടെ ട്വീറ്റിന് പ്രത്യേക പ്രാധാന്യമുണ്ട്. മതപരമായ അതിക്രമങ്ങൾക്കെതിരെ (#AgainstReligiousViolence) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പയുടെ സന്ദേശം. ഇതിന് മുന്‍പും മത തീവ്രവാദത്തിനെതിരെ ഫ്രാന്‍സിസ് പാപ്പ തുറന്നു പറഞ്ഞിട്ടുണ്ട്. "നാം സോദരര്‍" എന്ന് അര്‍ത്ഥം വരുന്ന “Fratelli tutti” എന്ന ഫ്രാന്‍സിസ് പാപ്പയുടെ ചാക്രികലേഖനത്തില്‍ മതമൗലികവാദ അക്രമങ്ങളെക്കുറിച്ചും മതനേതാക്കളുടെ അശ്രദ്ധയാൽ ഈ അക്രമം എങ്ങനെ വളർത്തിയെടുക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയിരിന്നു. 284-മത്തെ ഖണ്ഡികയില്‍ പാപ്പ എഴുതിയത് ഇപ്രകാരമായിരിന്നു.

''ചിലപ്പോൾ ചില സമൂഹങ്ങളിൽ അത് ഏത് മതത്തിലായാലും അവരുടെ നേതാക്കന്മാരുടെ ധിക്കാരം മൂലം മൗലികവാദ അക്രമം അഴിച്ചു വിടുന്നു. എന്നാൽ "നാം പ്രതിനിധാനം ചെയ്യുന്ന മത പാരമ്പര്യങ്ങളിൽ സമാധാനത്തിന്റെ കൽപനയാണ് ആഴ ങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്നത്. മതനേതാക്കള്‍ എന്ന നിലയിൽ ''യഥാർത്ഥ സംവാദത്തിന്റെ ആളുകൾ" എന്നു വിളിക്കപ്പെടുന്ന നാം ഇടനിലക്കാരായിട്ടല്ല, ആധികാരിക മധ്യസ്ഥമായി സമാധാനം കെട്ടിപ്പടുക്കുന്നതിനാണ് വിളിക്കപ്പെട്ടിരിക്കുന്നത്. ഇടനിലക്കാർ, ആത്യന്തികമായി അവർക്ക് എന്തെങ്കിലും നേടുന്നതിന് എല്ലാവർക്കുമായി ഒരു ഇളവ് നൽകാൻ ശ്രമിക്കുന്നു''.

''എന്നാൽ മധ്യസ്ഥർ സമാധാനമാണ് ഒരേയൊരു നേട്ടം എന്നു മനസ്സിലാക്കി, തനിക്കുവേണ്ടി ഒന്നുംതന്നെ നില നിർത്താതെ സ്വയം ഇല്ലാതാകുന്നതുവരെ ഉദാരമായി നൽകുന്നു. നാമോരോരുത്തരും സമാധാനത്തിന്റെ വിദഗ്ധരും വിതരണക്കാരുമാകാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഭിന്നിപ്പിക്കുന്നതിലൂടെയല്ല, ഒന്നിപ്പിക്കുന്നതിലൂടെ; വിഷത്തെ മുറുകെപ്പിടിക്കുന്നതിലൂടെയല്ല, അണയ്ക്കുന്നതിലൂടെ; പുതിയ മതിലുകൾ തീർക്കുന്നതിലൂടെയല്ല, സംവാദത്തിന്റെ പാതകൾ തുറക്കുന്നതിലൂടെ''.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »