News - 2024

നൈജീരിയയില്‍ കന്യാസ്ത്രീകളും സെമിനാരി വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 5 പേരെ തട്ടിക്കൊണ്ടുപോയി

പ്രവാചകശബ്ദം 09-10-2023 - Monday

അബൂജ: തെക്കന്‍ നൈജീരിയയിലെ ഇമോ സംസ്ഥാനത്തില്‍ നിന്ന് മൂന്ന്‍ കന്യാസ്ത്രീകളും സെമിനാരി വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 5 പേരെ തട്ടിക്കൊണ്ടുപോയി. മിഷ്ണറി ഡോട്ടേഴ്സ് ഓഫ് മാറ്റര്‍ എക്ലേസ്യ സന്യാസ സമൂഹാംഗങ്ങളാണ് സന്യാസിനികള്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ 5-ന് കന്യാസ്ത്രീകളില്‍ ഒരാളുടെ അമ്മയുടെ മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്ന വഴിക്ക് എംബാനോയിലേക്കുള്ള റോഡില്‍വെച്ചാണ് ഇവര്‍ തട്ടിക്കൊണ്ടുപോകപ്പെട്ടത്. തട്ടിക്കൊണ്ടുപോകലിന് ഇരയായ സന്യാസിനികളെയും മറ്റുള്ളവരേയും കുറിച്ച് നിലവില്‍ തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്നു മിഷ്ണറി ഡോട്ടേഴ്സ് ഓഫ് മാറ്റര്‍ എക്ലേസ്യ അറിയിച്ചു. മിഷ്ണറി സണ്‍സ് ഓഫ് ഹോളി ട്രിനിറ്റി സമൂഹാംഗമാണ് സെമിനാരി വിദ്യാര്‍ത്ഥി.

വൈദികരുടെ കുരുതിക്കളം എന്നറിയപ്പെടുന്ന നൈജീരിയയില്‍ ക്രിസ്തീയ സമൂഹങ്ങളില്‍ നിന്നുള്ളവരെ തട്ടിക്കൊണ്ടുപോകുന്നത് പതിവായിരിക്കുകയാണ്. എളുപ്പത്തില്‍ പണം ഉണ്ടാക്കുവാനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് വൈദികരെയും സന്യാസിനികളെയും തട്ടിക്കൊണ്ടു പോകുന്നത്. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബൊക്കോഹറാം ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘടനകളും, ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളും ക്രൈസ്തവരെ കൂട്ടക്കുരുതി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സെമിനാരി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന്‍ പേര്‍ ഫുലാനികളുടെ ആക്രമണത്തില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

2009-ല്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ ഇസ്ലാമിക തീവ്രവാദി സംഘടനകളിലൊന്നായ ബൊക്കോഹറാം രൂപീകരിക്കപ്പെട്ടത് മുതല്‍ നൈജീരിയയിലെ ക്രൈസ്തവരുടെ ജീവിതം നിരന്തരം ഭീഷണിയുടെ വക്കിലാണ്. ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് തുടര്‍ക്കഥയായിട്ടും നൈജീരിയന്‍ സര്‍ക്കാര്‍ നിഷ്ക്രിയത്വം തുടരുകയാണ്. അക്രമികളോട് അനുഭാവമുള്ള ധാരാളം പേര്‍ നൈജീരിയന്‍ സര്‍ക്കാരില്‍ ഉണ്ടെന്നും അതിനാലാണ് ആരും പിടിക്കപ്പെടാത്തതെന്നും, അക്രമികള്‍ക്ക് ഉന്നത കേന്ദ്രങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ക്രൈസ്തവ വിശ്വാസിയായി ജീവിക്കുവാന്‍ ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ ആറാമതാണ് നൈജീരിയ.


Related Articles »