News - 2024

സ്പെയിനിലെ ആഭ്യന്തര യുദ്ധകാലത്ത് രക്തസാക്ഷികളായ 20 പേർ വാഴ്ത്തപ്പെട്ട പദവിയിലേക്ക്

പ്രവാചകശബ്ദം 25-10-2023 - Wednesday

സെവില്ലേ: ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ നടന്ന സ്പെയിനിലെ ആഭ്യന്തര യുദ്ധത്തിൽ രക്തസാക്ഷികളായ 20 പേർ വാഴ്ത്തപ്പെട്ട പദവിയിലേക്ക്. നവംബർ പതിനെട്ടാം തീയതി സെവില്ലേ അതിരൂപതയിൽ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടക്കും. രൂപതയുടെ കത്തീഡ്രൽ ദേവാലയത്തിൽവെച്ച് നടക്കുന്ന ചടങ്ങിൽ വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷൻ കർദ്ദിനാൾ മാർസെലോ സെമരാറോ മുഖ്യ കാർമികനാകും. വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്നവരിൽ 10 വൈദികരും, ഒരു സെമിനാരി വിദ്യാർത്ഥിയും, ഒമ്പത് അൽമായരും ഉൾപ്പെടുന്നു.

9 പേരിൽ 8 പേരും പുരുഷന്മാരാണ്. ഇവരിൽ ഭൂവുടമകളും, അഭിഭാഷകരും, ദേവാലയ ശുശ്രൂഷിയും ഉൾപ്പെടുന്നു. രക്തസാക്ഷികളായ സഹോദരങ്ങൾ പകര്‍ന്നു നല്‍കിയ സാക്ഷ്യത്തിന് ദൈവത്തോട് നന്ദി പറയണമെന്ന് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങുമായി ബന്ധപ്പെട്ട ഇറക്കിയ പ്രസ്താവനയിൽ സെവില്ലേ അതിരൂപതയുടെ മെത്രാൻ ജോസ് എയ്ഞ്ചൽ വിശ്വാസി സമൂഹത്തോട് പറഞ്ഞു. ഒരുപാട് രക്തസാക്ഷികൾ ഉണ്ടായി, പക്ഷേ ആരും വിശ്വാസം ത്യജിച്ചില്ല. 20 രക്തസാക്ഷികളുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ക്രൈസ്തവ സമൂഹങ്ങളുടെ വിശ്വാസ പുനർജീവനത്തിന് കാരണമായി മാറട്ടെയെന്ന് ആർച്ച് ബിഷപ്പ് ആഗ്രഹം പ്രകടിപ്പിച്ചു.

വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. നവംബർ പത്താം തീയതി, അതിരൂപതയുടെ സഹായ മെത്രാനായ ടോയ്ഡോറോ ലിയോൺ, ചരിത്ര അധ്യാപകനായ ജോസ് ലിയോനാർഡോയ്ക്ക് ഒപ്പം കോൺഫറൻസ് ഒരുക്കും. അന്നേദിവസം തന്നെ കത്തീഡ്രൽ ദേവാലയത്തിൽ ജാഗരണ പ്രാർത്ഥനയും നടക്കും. നവംബർ 19 മുതൽ 26 വരെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടവരുടെ ഇടവക ദേവാലയങ്ങളിൽ നന്ദി സൂചകമായി വിശുദ്ധ കുർബാന അർപ്പണം നടത്തുമെന്നും സഭാനേതൃത്വം അറിയിച്ചു.


Related Articles »