Videos

അങ്ങയുടെ രാജ്യം വരണമേ | നോമ്പുകാല ചിന്തകൾ | ഇരുപത്തിയഞ്ചാം ദിവസം

പ്രവാചകശബ്ദം 07-03-2024 - Thursday

അവന്‍ അരുളിച്ചെയ്‌തു: നിങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുവിന്‍. പിതാവേ, അങ്ങയുടെ നാമം പൂജിത മാകണമേ. അങ്ങയുടെ രാജ്യം വരണമേ;

(ലൂക്കാ 11 : 2)

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഇരുപത്തിയഞ്ചാം ദിവസം ‍

'സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാർത്ഥനയിലെ രണ്ടാമത്തെ യാചനയാണ് 'അങ്ങയുടെ രാജ്യം വരണമേ' എന്നത്. ഈ യാചനയിലൂടെ ക്രിസ്‌തുവിനോട് അവിടുത്തെ വാഗ്‌ദാനമനുസരിച്ച് വീണ്ടും വരാൻ നാം പ്രാർത്ഥിക്കുകയാണ്. ഭൂമിയിൽ തുടങ്ങിക്കഴിഞ്ഞിരിക്കുന്ന ദൈവത്തിന്റെ ഭരണം സുനിശ്ചിതമായി പ്രബലപ്പെടട്ടെയെന്നും നാം പ്രാർത്ഥിക്കുന്നു.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു,

കർത്തൃപ്രാർത്ഥനയിൽ "അങ്ങയുടെ രാജ്യം വരണമേ" എന്ന യാചന പ്രധാനമായും ക്രിസ്‌തുവിൻറെ രണ്ടാം വരവിലൂടെയുള്ള ദൈവരാജ്യത്തിന്റെ അന്തിമാഗമനത്തെയാണു സൂചിപ്പിക്കുന്നത്. ഇത് സഭയെ അവൾക്ക് ഇന്നത്തെ ലോകത്തിലുളള ദൗത്യത്തിൽനിന്നും പിന്തിരിപ്പിക്കുന്നില്ല. പകരം അതിലേക്ക് കൂടുതൽ ശക്തമായി സ്വയം അർപ്പിക്കുവാൻ പ്രേരിപ്പിക്കുന്നു. പന്തക്കുസ്‌താ മുതൽ, ഈ രാജ്യത്തിൻറ ആഗമനം കർത്താവിൻറെ ആത്മാവിന്റെ പ്രവൃത്തിയാണ്. ആത്‌മാവാണ് അവിടുത്തെ പ്രവർത്തനം ഭൂമിയിൽ പൂർണമാക്കുകയും എല്ലാ വിശുദ്‌ധീകരണവും പൂർത്തിയാക്കുകയും ചെയ്യുന്നത്. (CCC 2818).

അലക്സാണ്ട്രിയിലെ വിശുദ്ധ സിറിൾ ഇപ്രകാരം പഠിപ്പിക്കുന്നു, "വൻ വരിക തന്നെ ചെയ്യും. അവൻ വിധികർത്താവായി ഇറങ്ങിവരും. അതു നമ്മുടേതുപോലെ താഴ്ന്ന അവസ്ഥയിലോ, മനുഷ്യപ്രകൃതിയുടെ എളിയ ഭാവത്തിലോ ആയിരിക്കുകയില്ല. അപ്രാപ്യമായ പ്രകാശത്തിൽ വസിക്കുന്നവനും മാലാഖമാരാൽ അകമ്പടി സേവിക്കപ്പെടുന്നവനുമായ അവിടുന്ന് (1 തിമോ 6:16) ദൈവത്തിന് ചേർന്ന മഹത്വത്താലായിരിക്കും വരുന്നത്. മനുഷ്യപുത്രൻ സ്വപിതാവിന്റെ മഹത്വത്തിൽ തൻ്റെ ദൂതന്മാരോടൊത്തു വരാനിരിക്കുന്നുവെന്ന് അവിടുന്നു പറഞ്ഞിട്ടുണ്ട്. (മത്തായി 16:27).

ആ ന്യായവിധിയുടെ സിംഹാസനം ഭീതിജനകമാണ്. വിധികർത്താവു നിഷ്‌പക്ഷനാണ്. അത് - ഉത്തരം നല്‌കേണ്ട സമയമാണ്. അത് ന്യായ വാദത്തിന്റെ സമയമാണ്; അതിലുപരി, വിചാരണയുടെയും പ്രതിഫലം നല്‌കുന്നതിന്റെയും സമയമാണ്. തീയും നിത്യശിക്ഷയും യാതനകളുമാണ് ദുഷ്‌ടർക്കായി ഒരുക്കപ്പെട്ടിരിക്കുന്നത്.

വിശുദ്ധർ അവിടുത്തെ ആഗമനത്തെ കാത്തിരിക്കുന്നു. വിധി കർത്താവിന്റെ സന്നിധിയിൽ ശോഭയോടെ നിൽ ക്കാമെന്നും അവിടുത്തെ അധരങ്ങളിൽനിന്നും "എൻ്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ, ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ " (മത്താ 25,34) എന്നു ശ്രവിക്കാമെന്നും അവർ വിശ്വസിക്കുന്നു.

ഓരോ തവണയും സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിലെ "അങ്ങയുടെ രാജ്യം വരണമേ" ചൊല്ലുമ്പോൾ ഈശോയുടെ രണ്ടാം വരവിനു വേണ്ടി എപ്പോഴും ഒരുങ്ങിയിരിക്കുവാൻ ഈശോ നമ്മോട് ആവശ്യപ്പെടുന്നു. പ്രിയപ്പെട്ട സഹോദരങ്ങളെ, ഈ നോമ്പുകാലം അതിനുള്ള ഒരുക്കമാവട്ടെ.


Related Articles »