News

മയക്കുമരുന്നു കടത്തുകാർ മരണത്തിന്റെ വ്യാപാരികൾ: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 27-06-2024 - Thursday

വത്തിക്കാന്‍ സിറ്റി: മയക്കുമരുന്നു കടത്തുകാർ മരണത്തിൻറെ വ്യാപാരികളാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ലോകദിനത്തില്‍ വത്തിക്കാനിൽ പ്രതിവാര കൂടിക്കാഴ്ചയ്ക്കിടെ സംസാരിക്കുകയായിരിന്നു പാപ്പ. മയക്കുമരുന്നുപയോഗം സമൂഹത്തെ നശിപ്പിക്കുന്നു. ആദരണീയ മൂല്യങ്ങളെ ദുർബ്ബലപ്പെടുത്തുന്നു. ജീവിക്കാനും മെച്ചപ്പെട്ട ഒരു സമൂഹത്തിനായി സംഭാവന നൽകാനുമുള്ള ആഗ്രഹത്തെ നശിപ്പിക്കുന്നു. മയക്കുമരുന്നുകളുടെ ഉൽപാദനത്തിൻറെയും അനധികൃത കടത്തലിൻറെയുമായ ഉതപ്പിനു മുന്നിൽ നമുക്ക് നിസ്സംഗത പാലിക്കാൻ കഴിയില്ലായെന്ന് പാപ്പ പറഞ്ഞു.

മയക്കുമരുന്ന് ദുരുപയോഗം അത് നിലവിലുള്ള ഓരോ സമൂഹത്തെയും ക്ഷയിപ്പിക്കുന്നു. ഇത് മാനവ ശക്തിയും ധാർമ്മികതയും കുറയ്ക്കുന്നു. ആദരണീയ മൂല്യങ്ങളെ ദുർബ്ബലപ്പെടുത്തുന്നു. ജീവിക്കാനും മെച്ചപ്പെട്ട ഒരു സമൂഹത്തിനായി സംഭാവന നൽകാനുമുള്ള ആഗ്രഹത്തെ നശിപ്പിക്കുന്നു. ഇതാണ് മയക്കുമരുന്നു ദുരുപയോഗം. അതേ സമയം നാം ഓർക്കണം. മയക്കുമരുന്നിന് അടിമയായ ഓരോ വ്യക്തിയും വ്യത്യസ്തമായ ഒരു വ്യക്തിഗത ചരിത്രം പേറുന്നു, അത് ശ്രവിക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും കഴിയുന്നിടത്തോളം, അതിനെ സൗഖ്യമാക്കുകയും ശുദ്ധീകരിക്കുകയും വേണം.

മയക്കുമരുന്ന് വ്യാപാരികളുടെയും കടത്തുകാരുടെയും ദുരുദ്ദേശ്യങ്ങളും ദുഷ്ചെയ്തികളും നമുക്ക് അവഗണിക്കാനാവില്ല. അവർ ഘാതകരാണ്. മയക്കുമരുന്നിനു അടിമകളായവരെ അതിൽനിന്നു വിമുക്തരാക്കുന്നതിനുള്ള ഒരു ചികിത്സാകേന്ദ്രം സന്ദർശിച്ച വേളയിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറഞ്ഞ വാക്കുകൾ അനുസ്മരിച്ചു. അന്നു പാപ്പാ ഇപ്രകാരമാണ് പറഞ്ഞത്: “ഞാൻ മയക്കുമരുന്നുകടത്തുകരോടു പറയുന്നു, നിങ്ങൾ സമൂഹത്തിൻറെ എല്ലാ തട്ടുകളിലുമുള്ള യുവജനങ്ങളും മുതിർന്നവരുമുൾപ്പെടുന്ന ജനസഞ്ചയത്തോട് ചെയ്യുന്ന ദ്രോഹത്തെക്കുറിച്ച് ചിന്തിക്കുക. ഈ ചെയ്തവയെക്കുറിച്ചുള്ള കണക്ക് ദൈവം ചോദിക്കും. മാനവാന്തസ്സ് ഇങ്ങനെ ചവിട്ടിമെതിക്കപ്പെടാൻ പാടില്ല."

ചില രാജ്യങ്ങളിൽ നിർദ്ദേശിക്കപ്പെടുകയോ അല്ലെങ്കിൽ ഇതിനകം നടപ്പിലാക്കപ്പെടുകയോ ചെയ്തിട്ടുള്ളതു പോലെ മയക്കുമരുന്നിൻറെ ഉപഭോഗം ഉദാരമാക്കുന്നതിലൂടെ മയക്കുമരുന്നിലേക്കുള്ള ചായ് വു കുറയ്ക്കാൻ കഴിയില്ല. ഇതൊരു വ്യാമോഹമാണ്. ഉദാരമാക്കപ്പെടുമ്പോൾ ഒരുവൻ അത് കൂടുതൽ ഉപയോഗിക്കുന്നു. മയക്കുമരുന്നിന് അടിമകളായവരുടെയും അവരുടെ കുടുംബങ്ങളുടെയും നിരവധി ദുരന്തകഥകൾ അറിയാവുന്നതിനാൽ, അപകടകരമായ ഈ വസ്തുക്കളുടെ ഉൽപാദനവും കടത്തും അവസാനിപ്പിക്കേണ്ടത് ധാർമ്മികമായ ഒരു കടമയാണെന്ന ബോധ്യം എനിക്കുണ്ട്. എന്ത് വിലകൊടുത്തും അധികാരത്തിൻറെയും പണത്തിൻറെയും യുക്തിയാൽ നയിക്കപ്പെടുന്ന എത്രയെത്ര മരണക്കടത്തുകാരുണ്ട്.

മയക്കുമരുന്നു കടത്തുകാർ മരണത്തിൻറെ കടത്തുകാരാണ്. അക്രമം ഉണ്ടാക്കുകയും കഷ്ടപ്പാടും മരണവും വിതയ്ക്കുകയും ചെയ്യുന്ന ഈ മഹാമാരിക്ക് എതിരെ നമ്മുടെ ആകമാനസമൂഹത്തിൻറെ ധീരമായ ഒരു പ്രവർത്തി ആവശ്യമാണ്. മയക്കുമരുന്നുല്പാദനവും കടത്തും നമ്മുടെ പൊതുഭവനത്തിന്മേലും വിനാശകരമായ ആഘാതം ഏൽപ്പിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗവും കടത്തും ചെറുക്കുന്നതിനുള്ള മറ്റൊരു മുൻഗണനാപരമായ മാർഗ്ഗം പ്രതിരോധമാണ്, ഇത് ചെയ്യേണ്ടത്, കൂടുതൽ നീതി പ്രോത്സാഹിപ്പിക്കുകയും വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തെ കെട്ടിപ്പടുക്കുന്ന മൂല്യങ്ങളെക്കുറിച്ച് യുവാക്കളെ ബോധവൽക്കരിക്കുകയും ബുദ്ധിമുട്ടനുഭവിക്കുന്നവരെ തുണയ്ക്കുകയും അനുഗമിക്കുകയും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നൽകുകയും ചെയ്തുകൊണ്ടാണ്.

സുവിശേഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വിവിധ സമൂഹങ്ങൾ സന്ദർശിക്കാൻ വിവിധ രൂപതകളിലേക്കും നാടുകളിലേക്കുമുള്ള എൻറെ യാത്രകളിൽ, എനിക്ക് കഴിഞ്ഞു. നല്ല സമറിയാക്കാരൻറെ ഉപമ പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നതിനുള്ള വൈദികരുടെയും സമർപ്പിതരുടെയും അല്മായരുടെയും പ്രതിബദ്ധതയുടെ ശക്തവും പ്രത്യാശാഭരിതവുമായ സാക്ഷ്യമാണ് പ്രസ്തുത സമൂഹങ്ങൾ. മയക്കുമരുന്ന് ഉപയോഗത്തിന് അടിമകളായ ആളുകളുടെ ചികിത്സയും ഈ വിപത്തിന് അറുതിവരുത്തുന്നതിനുള്ള പ്രതിരോധവും സംബന്ധിച്ച ന്യായമായ നിയമനിർമ്മാണങ്ങളും നയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ മെത്രാൻസംഘങ്ങൾ നടത്തുന്ന ശ്രമങ്ങൾ എനിക്ക് ആശ്വാസമേകുന്നു. ലോകമെമ്പാടും മയക്കുമരുന്നിനടിമകളായ ദശലക്ഷക്കണക്കിന് ആളുകളുടെ ദാരുണമായ സാഹചര്യത്തിനു മുന്നിൽ, അതൊരു ദുരന്ത അവസ്ഥയല്ലേ? ഈ മയക്കുമരുന്നുകളുടെ ഉൽപാദനത്തിൻറെയും അനധികൃത കടത്തലിൻറെയുമായ ഉതപ്പിനു മുന്നിൽ, "നമുക്ക് നിസ്സംഗത പാലിക്കാൻ കഴിയില്ല.

കർത്താവായ യേശു നില്ക്കുകയും അടുത്തുവരുകയും മുറിവുകൾ സുഖപ്പെടുത്തുകയും ചെയ്തു. ബലഹീനതയുടെയും വേദനയുടെയും സാഹചര്യങ്ങൾക്ക് മുന്നിൽ അവിടത്തെ സാമീപ്യത്തിൻറെ ശൈലിയിൽ പ്രവർത്തിക്കാനും നിൽക്കാനും ഏകാന്തതയുടെയും കഠോരവേദനയുടെയും നിലവിളി എങ്ങനെ കേൾക്കണമെന്ന് അറിയാനും മയക്കുമരുന്നിൻറെ അടിമത്തത്വത്തിൽ വീണുപോകുന്നവരെ ഉയർത്താനും പുതിയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും നമ്മളും വിളിക്കപ്പെട്ടിരിക്കുന്നു. യുവജനത്തിന് മയക്കുമരുന്ന് നൽകുകയും അതിനായി മുതൽമുടക്കുകയും ചെയ്യുന്ന ഈ കുറ്റവാളികൾക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം: അവർ കുറ്റവാളികളാണ്, കൊലപാതകികളാണ്. അവരുടെ മാനസാന്തരത്തിനായി നമുക്കു പ്രാർത്ഥിക്കാമെന്ന വാക്കുകളോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.


Related Articles »