News

ഭൂമിയുടെ രോദനം ശ്രവിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കുക: ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 31-08-2024 - Saturday

വത്തിക്കാന്‍ സിറ്റി: ഭൂമിയുടെ രോദനം ശ്രവിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കുവാനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ സെപ്റ്റംബർ മാസത്തെ പ്രാർത്ഥന നിയോഗം. നാം ഗ്രഹത്തിന്റെ ഊഷ്മാവ് അളക്കുകയാണെങ്കിൽ ഭൂമി ജ്വരബാധിതയാണെന്ന് അത് കാണിച്ചുതരുമെന്നും ഭൂമി മറ്റേതൊരു രോഗിയെയും പോലെ രോഗഗ്രസ്തയാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. ഈ വേദന നാം ശ്രവിക്കുന്നുണ്ടോ? പ്രകൃതി ദുരന്തങ്ങൾക്കിരകളായ ദശലക്ഷക്കണക്കിനാളുകളുടെ നൊമ്പരം നാം കേൾക്കുന്നുണ്ടോ? - പാപ്പ ചോദ്യങ്ങളുയര്‍ത്തി.

ഈ ദുരന്തങ്ങളുടെ തിക്തഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് പാവപ്പെട്ടവരാണ്. വെള്ളപ്പൊക്കമോ ഉഷ്ണതരംഗമോ വരൾച്ചയോ കാരണം വീടുവിട്ടിറങ്ങാൻ നിർബന്ധിതരായവരാണ്. കാലാവസ്ഥാ പ്രതിസന്ധി, മലിനീകരണം അല്ലെങ്കിൽ, ജൈവ വൈവിധ്യനാശം തുടങ്ങിയ മനുഷ്യജന്യ പാരിസ്ഥിതിക പ്രതിസന്ധികളെ നേരിടുന്നതിന് പാരിസ്ഥിതികം മാത്രമല്ല, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതികരണങ്ങൾ ആവശ്യമാണ്.

നമ്മുടെ വ്യക്തിപരവും സാമൂഹ്യവുമായ ശീലങ്ങൾ മാറ്റിക്കൊണ്ട് ദാരിദ്ര്യത്തിനും പ്രകൃതി ചൂഷണത്തിനും എതിരായ പോരാട്ടത്തിൽ നാം പ്രതിജ്ഞാബദ്ധരാകണം. നാം അധിവസിക്കുന്ന ലോകത്തെ സംരക്ഷിക്കാൻ വ്യക്തിപരമായി പ്രതിജ്ഞാബദ്ധരായിക്കൊണ്ട് നമുക്ക് എല്ലാവർക്കും ഭൂമിയുടെ രോദനവും പാരിസ്ഥിതിക ദുരന്തങ്ങളുടെയും കാലാവസ്ഥാ പ്രതിസന്ധിയുടെയും ഇരകളുടെ നിലവിളിയും നമ്മുടെ ഹൃദയംകൊണ്ട് ശ്രവിക്കാൻ സാധിക്കുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.


Related Articles »