News - 2025
സഭയുടെ പ്രബോധനങ്ങളെ മെത്രാന്മാര്‍ പുനര്‍വ്യാഖ്യാനം നടത്തരുത്: കര്‍ദ്ദിനാള്‍ ജെറാള്‍ഡ് മുളളര്‍
സ്വന്തം ലേഖകന്‍ 20-02-2017 - Monday
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ തത്വങ്ങള്‍ക്കെതിരായി സഭാ പഠനങ്ങളെ മെത്രാന്മാര്‍ പുനര്‍ വ്യാഖ്യാനിക്കരുതെന്ന് വിശ്വാസ തിരുസംഘം തലവന്‍ കര്‍ദ്ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍. മാര്‍പാപ്പ രൂപപ്പെടുത്തുന്ന സഭയുടെ പ്രബോധനങ്ങള്‍ സാര്‍വ്വത്രീക അംഗീകാരമുള്ളതാണെന്നിരിക്കെ അത് വിശ്വാസത്തിന്റെ അന്തസത്തക്കെതിരായി പുനര്‍വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ഒരു ജര്‍മ്മന്‍ മാസികക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
"കത്തോലിക്ക സഭയുടെ അടിത്തറ വിശ്വാസവും ഐക്യവുമാണ്. കൂദാശകളുടെ പരിക്രമണത്തിലൂന്നിയ പഠനങ്ങളാണ് നിലവിലുള്ളത്. സഭ ഒരു പരിണാമ ഘട്ടത്തിലല്ല. കാലാകാലങ്ങളായി അനുവര്‍ത്തിക്കുന്ന കൗദാശിക ക്രമങ്ങളില്‍ നിന്നും ഒട്ടും വ്യതിചലിച്ചല്ല ഇപ്പോഴത്തെ മാര്‍പാപ്പയുടെയും പ്രബോധന പാത". കര്‍ദ്ദിനാള്‍ മുള്ളര്‍ പറഞ്ഞു.
മാര്‍പാപ്പയുടെ പ്രബോധനങ്ങളെ പ്രാദേശിക തലത്തില്‍ മെത്രാന്മാര്‍ പുനര്‍വ്യാഖ്യാനിക്കുന്നതും എതിര്‍ക്കുന്നതും നല്ലതല്ല. അത് ഗുണം ചെയ്യില്ല. മാള്‍ട്ടയിലേയും ജര്‍മ്മനിയിലേയും മെത്രാന്മാര്‍ അടുത്തിടെ പുനര്‍വിവാഹിതര്‍ക്ക് ദിവ്യകാരുണ്യം സ്വീകരിക്കാമെന്ന് അവരുടെ ഇടവകകളില്‍ ഇടയലേഖനം ഇറക്കിയിരുന്നു. ഇതേക്കുറിച്ചുള്ള പ്രതികരണമാണ് അഭിമുഖത്തിലൂടെ കര്‍ദ്ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍ പ്രകടിപ്പിച്ചത്. അതേ സമയം പുനര്‍ വിവാഹിതര്‍ പുര്‍ണ്ണ ലൈംഗീക വര്‍ജ്ജനം നടത്തുന്ന പക്ഷം ദിവ്യകാരുണ്യം സ്വീകരിക്കാന്‍ അര്‍ഹരാണെന്ന് സഭ പഠിപ്പിക്കുന്നുണ്ടെന്ന് ചില മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയ'യില്‍ വിവാഹമോചനം നേടിയവരുടെ കൗദാശിക ജീവിതം സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് കാണിച്ച് കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് 4 കര്‍ദിനാളുമാര്‍ രംഗത്തെത്തിയത്. ഇതേ തുടര്‍ന്നുള്ള ചര്‍ച്ചകളാണ് സഭയില്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്.