News - 2025
ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചാല്‍ കുറ്റവിമുക്തരാക്കാമെന്ന് ലാഹോര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
സ്വന്തം ലേഖകന്‍ 30-03-2017 - Thursday
ലാഹോര്‍: ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചാല്‍ കുറ്റവിമുക്തരാക്കാമെന്ന് ക്രൈസ്തവരായ 42 പ്രതികളോട് ലാഹോറിലെ പബ്ലിക് പ്രോസിക്യൂട്ടര്‍. 2 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യോഹനബാദിലെ രണ്ട് ക്രൈസ്തവ ദേവാലയങ്ങളില്‍ ചാവേറാക്രമണത്തെ തുടര്‍ന്നു നടന്ന മർദനത്തിനിടെ രണ്ടു പേർ മരിച്ച കേസില്‍ വിചാരണ നേരിടുന്ന പ്രതികള്‍ക്കാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ വാഗ്ദാനംനല്‍കിയത്. പാക് പത്രമായ ദി എക്‌സ്പ്രസ് ട്രിബ്യൂണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഡപ്യൂട്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായ സയീദ് അനീസ് ഷായാണ് ഇസ്ലാം മതം സ്വീകരിച്ചാല്‍ മോചിപ്പിക്കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയത്. ദേവാലയത്തില്‍ നടന്ന ആക്രമണവുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ജനക്കൂട്ടം 2 പേരെ കൊന്നത്. സംഭവത്തില്‍ നിരവധി പേര്‍ക്കെതിരെ കേസുണ്ടായിരുന്നെങ്കിലും 42 ക്രൈസ്തവരാണ് പിടിയിലായത്. വലത് സന്നദ്ധപ്രവര്‍ത്തകനായ ജോസഫ് ഫ്രാന്‍സിയാണ് പ്രതികള്‍ക്കായി ഹാജരായത്.
പ്രതികള്‍ ഇസ്ലാം മതം സ്വീകരിച്ചാല്‍ കുറ്റവിമുക്തരാക്കുമെന്ന് താന്‍ ഉറപ്പു നല്‍കുന്നതായി പ്രോസിക്യൂട്ടര്‍ അറിയിച്ചതായി ഫ്രാന്‍സി വെളിപ്പെടുത്തിയതായും ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമ വ്യവസ്ഥയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നാരോപിച്ച് രാജ്യത്തെ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.