Wednesday Mirror - 2024

നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...!

തങ്കച്ചന്‍ തുണ്ടിയില്‍ 05-04-2017 - Wednesday

"ഓ വഞ്ചിക്കപ്പെട്ട ജനമേ, നിങ്ങള്‍ എന്താണു ചെയ്തു കൊണ്ടിരിക്കുന്നത്. എന്തു കൊണ്ടാണ് നിങ്ങള്‍ക്ക് സംബന്ധിക്കാവുന്ന അത്രയും വിശുദ്ധ കുര്‍ബ്ബാനകള്‍ ഉള്‍ക്കൊള്ളുന്നതിനു ദേവാലയത്തിലേക്ക് പോകാന്‍ ധൃതി കൂട്ടാത്തത്. ഓരോ വി.കുര്‍ബ്ബാനയും അര്‍പ്പിക്കുമ്പോള്‍ പറുദീസയില്‍ നിന്ന്‍ അള്‍ത്താരയ്ക്ക് ചുറ്റും സ്ഥലം പിടിച്ച് നമുക്കുവേണ്ടി മാധ്യസ്ഥം വഹിച്ചുകൊണ്ട് ആരാധിക്കുന്ന ദൈവദൂതന്‍മാരെ അനുകരിക്കുന്നില്ലേ" (വി.ലെനാര്‍ഡ്‍).

പരി. കുര്‍ബ്ബാനയ്ക്ക് നമ്മുടെ ജീവിതത്തില്‍ ഒന്നാം സ്ഥാനം കൊടുത്താല്‍ നമുക്കൊന്നിനും കുറവുണ്ടാകുകയില്ല. നമ്മുടെ മാനുഷിക ബുദ്ധികൊണ്ട് ചിന്തിച്ചാല്‍ നമുക്കിത് മനസ്സിലാവുകയില്ല. വിശ്വാസത്തിന്‍റെ തലത്തില്‍ നിന്നുകൊണ്ട് നോക്കിയാല്‍ മാത്രമേ നമുക്കത് മനസ്സിലാവുകയുള്ളൂ. വേനല്‍ക്കാലങ്ങളില്‍ എന്‍റെ ജോലി കഴിയുന്നതും നേരത്തെ ചെയ്യുകയാണെങ്കില്‍ എളുപ്പമുണ്ടെന്നുള്ളതും ക്ഷീണം കുറയുമെന്നുള്ളതും ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ എന്‍റെ അനുഭവം പ്രഭാതത്തിലെ ബലിയര്‍പ്പണത്തിനു ശേഷം ജോലിക്കിറങ്ങിയാല്‍ സമാനമായ തൊഴില്‍ ചെയ്യുന്ന എല്ലാവരേക്കാളും കൂടുതലായി ജോലി ചെയ്യാന്‍ എനിക്കു സാധിക്കുന്നുണ്ട്.

ഒരിക്കല്‍ ഇടവകയില്‍ കുര്‍ബ്ബാനയില്ലാത്തതിനാല്‍ അയല്‍ഇടവകയില്‍ പോകേണ്ടി വന്നു. തിരിച്ചെത്തിയപ്പോഴേക്കും സമയം പതിവിലും ഏറെ വൈകിയിരുന്നു. ഇതറിഞ്ഞ് ഒരാള്‍ എന്നോട് പറഞ്ഞു. നിന്നെപ്പോലുള്ള പണിക്കാര്‍ ഒരു തച്ച് പണി ചെയ്തു. നീ ഇപ്പോഴല്ലേ ഇറങ്ങുന്നത്. ഇവിടെ ഒരു സത്യം കുറിക്കട്ടെ. ഞാന്‍ 10 മണി മുതല്‍ 1 മണി വരെ ചെയ്ത പണിയും സുഹൃത്ത് പറഞ്ഞ ആള്‍ 6 മണി മുതല്‍ 1 മണി വരെ ചെയ്ത പണിയുടെ കൂലിയും കൂട്ടി നോക്കിയപ്പോള്‍ ഞങ്ങള്‍ തുല്യരായി. (തെങ്ങു കയറ്റ പണിയില്‍ കയറുന്ന തെങ്ങിന്‍റെ എണ്ണമനുസരിച്ചാണ് കൂലി എന്നതിനാല്‍ ഉടമസ്ഥന് ജോലി എപ്പോള്‍ ആരംഭിച്ചാലും നഷ്ടം വരുന്നുമില്ല).

അന്ന്‍ എന്നെ വേദനിപ്പിച്ച ഒരു സംഭവം കൂടിയുണ്ടായി. ഒരാള്‍ എന്നെ പരിഹസിച്ചു പറഞ്ഞു. "എടാ കുര്‍ബ്ബാനയ്ക്ക് അച്ഛന്‍മാരും കന്യാസ്ത്രീകളും പോലും ഇത്ര പ്രാധാന്യം കൊടുക്കുന്നില്ല. നിന്നേപ്പോലൊരു മണ്ടന്‍". അദ്ദേഹത്തോട് ഒരു മറുപടി പറയാന്‍ എനിക്കു സാധിച്ചില്ല. സാധാരണയായി പരിശുദ്ധ കുര്‍ബ്ബാനയെക്കുറിച്ച് പലരോടും വാചാലമായി പറയാറുണ്ട്. അന്ന്‍ രാത്രി അദ്ദേഹത്തെ സമര്‍പ്പിച്ച്‌ ഇപ്രകാരം പ്രാര്‍ത്ഥിച്ചു -"ഈശോയേ, ഇദ്ദേഹത്തിനു പരിശുദ്ധ കുര്‍ബ്ബാനയുടെ വില മനസ്സിലാക്കി കൊടുക്കണം. അജ്ഞത കൊണ്ട് പറഞ്ഞത് അങ്ങ് ക്ഷമിക്കണം".

പിറ്റേ ദിവസം അത്ഭുതം സംഭവിച്ചു. രാവിലെ അദ്ദേഹം പള്ളിയില്‍ വന്നു. കുര്‍ബ്ബാന കഴിഞ്ഞ് എന്നെ പരിഹസിച്ച അതേ സ്ഥലത്തുവച്ചു ഞങ്ങള്‍ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: ചേട്ടന്‍ എന്നോട് ക്ഷമിക്കണം. ഞാന്‍ ഇന്നലെ പറഞ്ഞതോര്‍ത്ത് രാത്രിയില്‍ ഏറെ വേദനിച്ചു. എനിക്കിന്നലെ ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. അതുകൊണ്ടാണ് ഞാന്‍ രാവിലെ പള്ളിയിലും വന്നത്. ചിലപ്പോള്‍ ചില പരിഹാസങ്ങളും ദൈവം അറിഞ്ഞ് അനുവദിക്കാറുണ്ട്. അപ്പോള്‍ നമ്മെ പരിഹസിച്ചവരെ ശപിക്കാതെ പ്രാര്‍ത്ഥിച്ചാല്‍ ഫലം വളരെ വലുതായിരിക്കും, ദൈവഹിതം ഇവിടെ നിറവേറും.

മറ്റൊരു സംഭവം പങ്കുവയ്ക്കാം. ചെറുപ്പത്തില്‍ വൈദികനാകണമെന്ന് ആഗ്രഹിച്ചു. നടന്നില്ല. ഇടവകയില്‍ ഒരു കപ്യാരുടെ ഒഴിവു വന്നപ്പോള്‍ ഞാന്‍ ചിന്തിച്ചു. ഈ പണി കിട്ടിയാല്‍ കൊള്ളാം. ഏതായാലും എന്നും പള്ളിയില്‍ പോകുന്നുണ്ട്. അതോടൊപ്പം കപ്യാരുടെ പണി കൂടിയായാല്‍ ഒരു വരുമാനവുമായി, പ്രത്യേക ത്യാഗങ്ങള്‍ ഇല്ലതാനും. തെങ്ങു കയറ്റം നിര്‍ത്തുകയുമാകാം. (ആ കാലഘട്ടങ്ങളില്‍ എനിക്ക് തെങ്ങുകയറ്റത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുമില്ലായിരുന്നു). ഇവിടെ എന്‍റെ മാനുഷിക ബുദ്ധി ശരിക്കും ഉപയോഗിച്ചു.

ഞാന്‍ തെങ്ങു കയറുന്ന അനേകം വീടുകളുണ്ട്. അവരില്‍ പലരും പള്ളി കമ്മറ്റിക്കാരുമാണ്. ഞാന്‍ അവരോട് പറഞ്ഞു. പാരിഷ് കൗണ്‍സില്‍ കൂടുമ്പോള്‍ കപ്യാര്‍ സ്ഥാനത്തേക്ക് എന്‍റെ പേര്‍ പറയണം. കപ്യാരു പണി കഴിഞ്ഞ് നിങ്ങളുടെ തേങ്ങായും ഇട്ടു തരാം. വളരെ പ്രതീക്ഷയോടെ കാത്തിരുന്ന പാരീഷ് കൗണ്‍സിലില്‍ ഇക്കാര്യം ചര്‍ച്ചക്കു വന്നപ്പോള്‍ പലരും തന്‍റെ പേര് സൂചിപ്പിച്ചു. അച്ഛന്‍ അന്ന്‍ പാരീഷ് കൗണ്‍സിലില്‍ പറഞ്ഞ വാക്കുകള്‍ എന്നെ ഏറെ വേദനിപ്പിച്ചു. "അവന്‍ കപ്യാരായാല്‍ ശരിയാവുകയില്ല. കുര്‍ബ്ബാനയോടൊക്കെ അല്‍പം ഭക്തിയുള്ള ആളാകണം കപ്യാര്." എന്നേക്കാള്‍ പക്വതയുള്ള മറ്റൊരാളെ തിരഞ്ഞെടുത്തു.

പക്ഷേ അത്ഭുതം അതല്ല. എന്നെ അന്ന് കപ്യാരായിട്ട് തിരഞ്ഞെടുത്തിരുനെങ്കില്‍ ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തുമായിരുന്നില്ല. അതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ കുര്‍ബാനയെക്കുറിച്ച് ക്ലാസ്സെടുക്കാനും എഴുതാനും തുടങ്ങിയത്. ഇവിടെ ഒരു സത്യം കുറിക്കട്ടെ. അന്നത്തെ തിരഞ്ഞെടുപ്പ് നൂറു ശതമാനം ദൈവഹിതമായിരുന്നു. എന്നെ അവിടം കൊണ്ട് നിര്‍ത്താനല്ലായിരുന്നു കര്‍ത്താവിന്‍റെ പദ്ധതി. "മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. അന്തിമമായ തീരുമാനം കര്‍ത്താവിന്‍റേതാണ്." (സുഭാ. 16:1).

ആ നാളുകളില്‍ തന്നെ കുര്‍ബ്ബാനയ്ക്കിടയില്‍ ഒരു ഗാനത്തിലൂടെ എന്‍റെ ഭോഷത്തം തിരിച്ചറിഞ്ഞു.

ഞാനീ മണ്ണില്‍ കഴിവോളം
ദൈവസ്തുതികള്‍ പാടീടും
അരചനിലോ നരനൊരുവനിലോ
ശരണം തേടാന്‍ തുനിയരുതേ

(സീറോ മലബാര്‍ കുര്‍ബ്ബാന ക്രമം)

മനുഷ്യനില്‍ ശരണം വയ്ക്കാതെ ദൈവത്തില്‍ ആശ്രയിക്കുമെന്ന് എല്ലാ ദിവസവും കുര്‍ബ്ബാനയില്‍ ഏറ്റുപറയുന്ന ഞാന്‍ വളഞ്ഞ വഴികളില്‍ കൂടി ആളുകളെ സ്വാധീനിച്ച് കപ്യാരാകാന്‍ ശ്രമം നടത്തി. ഇതേപ്പറ്റി ചിന്തിച്ചപ്പോള്‍ എനിക്കു മനസ്സിലായത് വി. പത്രോസിനെ ഈശോ വിളിച്ചപ്പോള്‍ തന്നെ "ആദ്യ മാര്‍പ്പാപ്പയായി" തന്നെയാണ് കണ്ടത്. തള്ളിപ്പറഞ്ഞപ്പോഴും ചെവി ഛേദിച്ചപ്പോഴും, വെള്ളത്തില്‍ എടുത്തുചാടി താഴ്ന്നപ്പോഴും എല്ലാം. അങ്ങനെയെങ്കില്‍ എന്തൊക്കെ കോപ്രായങ്ങള്‍ ഞാന്‍ കാണിച്ചാലും (അറിഞ്ഞും അറിയാതെയും) ദൈവത്തിന് എന്നെക്കുറിച്ചുള്ള പദ്ധതിയാണ് ഏറ്റവും ഉത്തമമായ പദ്ധതി.

എന്‍റെ ഏറ്റവും വലിയ ആഗ്രഹം ഒരു വിശുദ്ധനാകണമെന്നാണ്. അതിനുവേണ്ടി ഞാന്‍ ഒരു പദ്ധതിയും തയ്യാറാക്കണ്ട. ഈശോയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ആഗ്രഹമാണ് അതെന്ന്‍ ഞാന്‍ കരുതുന്നു. അത് സമയത്തികവില്‍ അവിടന്ന് നിറവേറ്റും. വി. മേരി ജോസഫ് റോസെല്ലോയുടെ വാക്കുകള്‍ പ്രസക്തമാണ്. "നിന്‍റെ അനുദിന കൃത്യങ്ങള്‍ ശരിയായി നിര്‍വഹിച്ചാല്‍ നിനക്ക് ഒരു വിശുദ്ധനാകാം".

(തുടരും)

വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »