News

ഏറ്റവുമധികം മതവിദ്വേഷം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്ത്

സ്വന്തം ലേഖകന്‍ 17-04-2017 - Monday

വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവുമധികം മതവിദ്വേഷം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്തെന്നു പുതിയ പഠനം. ജനസംഖ്യ, സാമൂഹിക വിഷയങ്ങൾ തുടങ്ങിയവയില്‍ പഠനം നടത്തുന്ന ലോകപ്രശസ്ത അമേരിക്കൻ സംഘടനയായ പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഇത്. 2015 മുതലുള്ള സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കിയാണു റിസർച്ച് സെന്റർ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. മതവിദ്വേഷത്തില്‍ സിറിയയാണ് ഒന്നാം സ്ഥാനത്ത്.

മതപരിവർത്തനത്തോടുള്ള അസഹിഷ്ണുത, മതവിദ്വേഷത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങൾ, മതത്തിന്റെ പേരിലുള്ള കൊലപാതകം, മതതീവ്രവാദ സംഘടനകൾ, മതസംഘടനകളുടെ പ്രവർത്തനം തടയാനുള്ള ശ്രമങ്ങള്‍, മതപരമായ വസ്ത്രധാരണം ലംഘിച്ചതിന്റെ പേരിൽ സ്ത്രീകൾക്ക് നേരേയുള്ള അക്രമങ്ങൾ തുടങ്ങി പതിമൂന്നോളം സൂചകങ്ങളെ അടിസ്ഥാനമാക്കിയാണു പ്യൂ റിസേര്‍ച്ച് സെന്‍റര്‍ പഠനം തയ്യാറാക്കിയിരിക്കുന്നത്. മതവിദ്വേഷ നിലപാടിന്റെ കാര്യത്തില്‍ അയൽരാജ്യമായ പാക്കിസ്താൻ പത്താം സ്ഥാനത്തും അഫ്ഗാനിസ്താൻ എട്ടാം സ്ഥാനത്തുമാണെന്നതും ശ്രദ്ധേയമാണ്.

ഐക്യരാഷ്ട്ര സഭയുടെ വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ട് അടക്കം 18 ഉറവിടങ്ങളെ ആധാരമാക്കിയാണ് പ്യൂ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 2014-നു മുന്നേ ഇന്ത്യയുടെ സാമൂഹികാന്തരീക്ഷം വളരെയധികം മെച്ചപ്പെട്ടതായിരുന്നു എന്നും 2015-നു ശേഷമുള്ള കണക്കുകൾ അനുസരിച്ചാണു ഇന്ത്യയിലെ വിവിധവിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷം ഇത്രയധികം വർദ്ധിച്ചതെന്നും പ്യൂ റിസർച്ച് സെന്ററിന്റെ വക്താക്കൾ പറഞ്ഞതായി ഹഫിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. മതനിയന്ത്രണങ്ങൾ ന്യൂനപക്ഷവിഭാഗങ്ങൾക്കു നേരേ മാത്രം ഉപയോഗിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

ജാര്‍ഖണ്ഡിനെ ക്രൈസ്തവ മുക്തമാക്കുമെന്ന് തീവ്ര ഹൈന്ദവ സംഘടനയായ ആര്‍‌എസ്‌എസ് അടുത്തിടെ വ്യക്തമാക്കിയിരിന്നു. രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വ്യാപകമാകുകയാണ്. കഴിഞ്ഞ വര്‍ഷം ഭാരതത്തില്‍ വിവിധതരം പീഡനങ്ങള്‍ നേരിടേണ്ടി വന്ന ക്രൈസ്തവരുടെ എണ്ണം 12,000-ല്‍ അധികമാണെന്ന് മുംബൈ ആസ്ഥാനമായ കാത്തലിക് സെക്കുലര്‍ ഫോറം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ക്രൈസ്തവ സന്നദ്ധ സംഘടനകള്‍ക്കുള്ള പ്രവര്‍ത്തനാനുമതി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിന്നു.


Related Articles »