Wednesday Mirror - 2024

ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......!

തങ്കച്ചന്‍ തുണ്ടിയില്‍ 24-05-2017 - Wednesday

"കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേലുണ്ട്" (ലൂക്കാ. 4-18) ബൈബിള്‍ ആദ്യം മുതല്‍ അവസാനം വരെ വായിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കും. ദൈവാത്മാവിന്‍റെ പ്രവര്‍ത്തനം വിദ്യാഭ്യാസത്തിനും കഴിവിനുമപ്പുറത്ത് സാധാരണ മനുഷ്യരിലൂടെ അസാധാരണ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവാത്മാവിന്‍റെ പ്രവര്‍ത്തനം. "കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്" എന്ന സത്യം നാം ആദ്യം മനസ്സിലാക്കണം. ഈ ആത്മാവിന് പ്രവര്‍ത്തിക്കാന്‍ നമ്മെത്തന്നെ വിട്ടു കൊടുക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്.

അതായത് കര്‍ത്താവിന്‍റെ കൈയ്യിലെ ഉപകരണമാകുക. എഴുതാന്‍ കടലാസും പേനയും ഉപയോഗിക്കുന്നതു പോലെ നമ്മെ പൂര്‍ണ്ണമായും ദൈവാത്മാവിന്‍റെ പ്രവര്‍ത്തനത്തിനു വിട്ടു കൊടുക്കുമ്പോള്‍ നമുക്ക് അസാദ്ധ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ നമ്മിലൂടെ ദൈവം നിറവേറ്റും. നാമോരുരത്തരിലൂടെയും പ്രവര്‍ത്തിക്കാന്‍ അവിടുന്നാഗ്രഹിക്കുന്നുണ്ട്. ഇത് നാം ആദ്യം തിരിച്ചറിയണം.

കരിസ്മാറ്റിക് നവീകരണത്തിലൂടെയാണ് ആത്മാവിന്‍റെ പ്രവര്‍ത്തനം പലരിലും ശക്തമായത്. വചനശ്രവണത്തിലൂടെ നമുക്ക് ശക്തി ലഭിക്കുന്നു. ഒരിക്കല്‍ ഒരു കൂട്ടായ്മയില്‍ ഇപ്രകാരം ഒരു സന്ദേശം കേള്‍ക്കാനിടയായി. "ഈ വേദിയില്‍ ഒരാള്‍ക്ക് പരിശുദ്ധാത്മാവ് എഴുതാന്‍ കൃപ നല്‍കുന്നു." അത് ഞാന്‍ തന്നെയാണെന്ന് എന്‍റെ ഉള്ളില്‍ നിന്നും ശക്തമായ പ്രേരണ ഉണ്ടായി. എഴുത്തിന്‍റെ തുടക്കം അതായിരുന്നു.

ആത്മാവിനെ നിര്‍ജ്ജീവമാക്കുന്ന ചിന്ത, മനോഭാവം, പ്രവൃത്തികള്‍ ഇവയൊക്കെ നമ്മില്‍ പ്രവേശിക്കുമ്പോള്‍ ദൈവാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളെ നാം തടയുന്നു. കൃപ ലഭിക്കാന്‍ തടസ്സം സൃഷ്ടിക്കുന്നു. ഈ തടസ്സങ്ങള്‍ എടുത്തു മാറ്റണം. ദാവീദ് കരഞ്ഞു പ്രാര്‍ത്ഥിച്ചതു‌ പോലെ ഇപ്രകാരം നാം പ്രാര്‍ത്ഥിക്കണം. "അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്നും എടുത്തു കളയരുതേ"(സങ്കീ. 51:11).

പാപത്തെക്കുറിച്ച് നമുക്ക് ബോദ്ധ്യം നല്‍കുന്നത് പരിശുദ്ധാത്മാവാണല്ലോ (യോഹ. 16:9). ആത്മാവിന്‍റെ പ്രേരണയനുസരിച്ചു (ഗലാ. 5:16) പ്രവര്‍ത്തിച്ചാല്‍ ആത്മാവ് നമ്മെ സഹായിക്കും. ഇത് നമ്മുടെ അനുദിന ജീവിതത്തില്‍ ഓരോ നിമിഷവും ശ്രദ്ധിക്കേണ്ട മേഖലയാണ്. ഇത് സൂചിപ്പിക്കാന്‍ കാരണം പാപത്തെക്കുറിച്ചു പശ്ചാത്തപിച്ചു എഴുതുമ്പോഴും പ്രഘോഷിക്കുമ്പോഴും പ്രത്യേക ശക്തി കടന്നു വരും. ഇവിടെ നമ്മുടെ ബുദ്ധിയേയും കഴിവിനേയും ആശ്രയിക്കേണ്ടി വരികയില്ല. വിശുദ്ധിയില്‍ ആയിരിക്കുക എന്നതാണ് പ്രധാനം.

പരിശുദ്ധ കുര്‍ബ്ബാനയില്‍ ഇപ്രകാരമൊരു പ്രാര്‍ത്ഥനയുണ്ട്. വിചാരങ്ങളും വചനങ്ങളും പ്രവൃത്തികളും വഴി തന്നെ പ്രസാദിപ്പിക്കുവാന്‍ അവിടുന്ന് നമ്മെ അനുഗ്രഹിക്കട്ടെ. (സീറോ മലബാര്‍ കുര്‍ബ്ബാനക്രമം). കുമ്പസാരത്തിനുള്ള ജപത്തിലും നാം ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടല്ലോ വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാന്‍ വളരെ പാപം ചെയ്തു പോയി. എന്‍റെ പിഴ, എന്‍റെ പിഴ, എന്‍റെ വലിയ പിഴ.

അനുദിനം അതായത്, ഓരോ നിമിഷവും വിശുദ്ധീകരിക്കപ്പെട്ടു ദൈവത്തോടു ചേര്‍ന്ന് പോകുമ്പോള്‍ ദൈവാത്മാവിന് നമ്മില്‍ പ്രവര്‍ത്തിക്കാന്‍ നാം അവസരം കൊടുക്കുന്നു. വി. കുര്‍ബ്ബാനയില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിനോടുള്ള പ്രാര്‍ത്ഥനയോടു ചേര്‍ന്ന്‍ നാമിപ്രകാരം പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ മഹത്വത്താല്‍ സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും നിറഞ്ഞിരിക്കുന്ന അവിടുത്തെ മഹത്വം മനുഷ്യമക്കളായ നമ്മില്‍ നിന്ന്‍ എത്രയധികമായി അവിടുത്തെ പക്കലേക്കുയരേണ്ടതാണ്.

"അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ ദൈവകൃപ നിറഞ്ഞവര്‍ക്ക് സമാധാനം" (ലൂക്കാ. 2:14). ദൈവകൃപ നിറഞ്ഞവരില്‍ നിന്ന്‍ (പരിശുദ്ധാത്മാവില്‍) ദൈവത്തിന് മഹത്വം ലഭിച്ചു കൊണ്ടിരിക്കും. മറ്റുള്ളവര്‍ നമ്മുടെ പ്രവൃത്തികള്‍ കണ്ട് ദൈവത്തെ മഹത്വപ്പെടുത്തും (മത്തായി 5:16).

ദൈവത്തിന് മഹത്വം നല്‍കിക്കൊണ്ട് നാം ഏത് മേഖലയില്‍ ശുശ്രൂഷ ചെയ്താലും നാം ആത്മാവിന്‍റെ പ്രവര്‍ത്തനത്തിനു നമ്മെത്തന്നെ വിട്ടു കൊടുക്കുന്നു. "ഞങ്ങള്‍ക്കല്ല കര്‍ത്താവേ ഞങ്ങള്‍ക്കല്ല നിന്‍റെ നാമത്തിനു മഹത്വമുണ്ടാകട്ടെ" എന്ന് വി. കുര്‍ബ്ബാനയില്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവത്തിനു മഹത്വം നല്‍കുന്നവരെ ദൈവം ഉയര്‍ത്തും. വിശുദ്ധരിലെല്ലാം നാം കാണുന്നത് അതാണ്‌. "ശക്തന്മാരെ സിംഹാസനങ്ങളില്‍ നിന്ന് മറിച്ചിട്ട് എളിയവരെ അവിടുന്ന്‍‍ ഉയര്‍ത്തി" (ലൂക്കാ 1:52).

ബുദ്ധിയുടെ തലത്തില്‍ മാത്രം ചിന്തിച്ചാല്‍ നമുക്കിവ മനസ്സിലാവുകയില്ല. ഒരിക്കല്‍ ബുദ്ധിയിലും അറിവിലും ഉയര്‍ന്ന ഒരു സാര്‍ എന്നെ പരിചയപ്പെടാന്‍ വിളിച്ചു (എന്‍റെ പുസ്തകം വായിച്ചിട്ട്). പരിചയപ്പെട്ട് കഴിഞ്ഞിട്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു. ഒരു തെങ്ങുകയറ്റ തൊഴിലാളിയും ആറാം ക്ലാസ്സ് വിദ്യാഭ്യാസവുമുള്ള ഒരാള്‍ക്ക് ഇപ്രകാരമൊരു പുസ്തകമെഴുതാന്‍ സാധിക്കുകയില്ല. ആയതിനാല്‍ നിങ്ങള്‍ എനിക്ക് തെളിയിച്ചു തരണം.

ഞാനിപ്രകാരം പറഞ്ഞു. ഞാന്‍ എഴുതിയതാണണെന്നതിനുള്ള തെളിവ് ആ രചന സംബന്ധമായി എന്ത് സംശയം ചോദിച്ചാലും പറയാം. ഉടന്‍ അദ്ദേഹം പറഞ്ഞു. തെങ്ങു കയറ്റ തൊഴിലാളിയാണ് എന്നതിനു എന്താണ് തെളിവ്. ഞാന്‍ എന്‍റെ കാലിലെ തഴമ്പ് കാണിച്ചു. (തെങ്ങില്‍ കയറാന്‍ ഇടുന്ന കയറിന്‍റെ പാട്). ഉടനെ അദ്ദേഹത്തിന്‍റെ മറുപടി രസകരമായിരുന്നു. എങ്കില്‍ ഒരു തെങ്ങില്‍ കയറിക്കാണിക്കാമോ. ഏതായാലും അന്ന് എനിക്ക് അല്‍പം പണം ആവശ്യമുണ്ടായിരുന്നതിനാല്‍ സാറിന്‍റെ എല്ലാ തെങ്ങിലും കയറി തേങ്ങ പിരിച്ചു.

ഇവിടെയൊരു സത്യം എഴുതട്ടെ. ഈ എഴുത്തും വചന പ്രഘോഷണവുമൊന്നും ആരുടെയും കുത്തകയല്ല. ഇതെന്‍റെ കടമയാണ്. ഈ ബോധ്യം കിട്ടിയതില്‍ പിന്നെ ഈശോയ്ക്കുവേണ്ടി ശുശ്രൂഷ ചെയ്യാന്‍ എന്‍റെ കഴിവുകളും കഴിവുകേടുകളും ജോലിയും കുടുംബത്തെയും എല്ലാം പൂര്‍ണ്ണമായും സമര്‍പ്പിച്ചപ്പോള്‍ അവിടുന്ന് എന്നെ ഒരു ഉപകരണമാക്കിയെന്ന് മാത്രം. ഒരിക്കലും മുടക്കമില്ലാത്ത ബലിയര്‍പ്പണത്തില്‍ നിന്നാണ് ശക്തി സ്വീകരിക്കുന്നത്. വചനം പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാം. നമ്മേക്കാള്‍ കഴിവു കുറഞ്ഞ എത്രയോ പേരെ ദൈവം തന്‍റെ ജോലിക്കായി മാറ്റി നിര്‍ത്തിയിട്ടുണ്ട്.

അങ്ങനെയെങ്കില്‍ ഇതാ കര്‍ത്താവേ ഞാനും തയ്യാറാണ്. എന്നെയും അയച്ചാലും എന്ന്‍ ആത്മാര്‍ത്ഥമായി പറയാന്‍ സാധിച്ചാല്‍ ദൈവം നമ്മിലൂടെ പ്രവര്‍ത്തിക്കും. അവിടുന്ന് നമ്മെ ഓരോ നിമിഷവും വിളിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ നാം അത് തിരിച്ചറിയുന്നില്ല എന്നു മാത്രം. ദൈവസ്വരം തിരിച്ചറിയുക എന്നതാണ് പ്രധാനം. നമുക്കും സാമുവേല്‍ പ്രവാചകനെപ്പോലെ പറയാനാകണം. "അരുളിച്ചെയ്താലും അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു." (സാമു. 3:10).

.................തുടരും.................

വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »