Meditation. - June 2024

ബുദ്ധി വഴി മാത്രമല്ല, ഇന്ദ്രിയങ്ങളിലൂടെയും ദൈവത്തിലേക്കു ചെല്ലാന്‍ നമുക്കു കഴിയും

സ്വന്തം ലേഖകന്‍ 03-06-2023 - Saturday

"അപ്പോൾ, പന്ത്രണ്ടു വർഷമായി രക്തസ്രാവമുണ്ടായിരുന്നവളും ആർക്കും സുഖപ്പെടുത്താൻ കഴിയാതിരുന്നവളുമായ ഒരു സ്ത്രീ പിന്നിലൂടെവന്ന് അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ സ്പര്‍ശിച്ചു. തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു" (ലൂക്കാ 8:43-44).

യേശു ഏകരക്ഷകൻ: ജൂൺ 3
യേശുവിന്റെ ഭൗമികജീവിതകാലത്ത് ജനങ്ങള്‍ക്ക് യേശുവിനെ കാണാനും, കേള്‍ക്കാനും, സ്പര്‍ശിക്കാനും അങ്ങനെ ശരീരത്തിലും ആത്മാവിലും രക്ഷയും സുഖപ്പെടുത്തലും അനുഭവിച്ചറിയാനും കഴിഞ്ഞു. ഇത് തന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷവും തുടരണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. കൂദാശകളുടെ അടയാളങ്ങളിലൂടെ യേശു ആത്മാവും ശരീരവുമുള്ള സമ്പൂർണ്ണ മനുഷ്യനോടു സംസാരിക്കുകയും അവനെ സ്പർശിക്കുകയും ചെയ്യുന്നു.

പിതാവിന്‍റെ വലത്തുഭാഗത്തായിരുന്നുകൊണ്ടും, സഭയാകുന്ന തന്‍റെ ശരീരത്തില്‍ പരിശുദ്ധാത്മാവിനെ ചൊരിഞ്ഞുകൊണ്ടും, താന്‍ സ്ഥാപിച്ച കൂദാശകളിലൂടെ, തന്‍റെ കൃപാവരം പകര്‍ന്നു കൊടുക്കുവാനായി ക്രിസ്തു തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കൂദാശകള്‍ സൂചിപ്പിക്കുന്ന കൃപാവരത്തെ ക്രിസ്തുവിന്‍റെ പ്രവൃത്തിയും പരിശുദ്ധാത്മാവിന്‍റെ ശക്തിയും വഴി ഫലപ്രദമായി വിശ്വാസികളിലേക്കു ചൊരിയുന്നു.

ഒരേസമയം ശരീരവും അരൂപിയുമായിട്ടുള്ള മനുഷ്യന്‍, ആധ്യാത്മിക യാഥാര്‍ത്ഥ്യങ്ങളെ ഭൗതികാടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും പ്രകാശിപ്പിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. സാമൂഹിക ജീവി എന്ന നിലയില്‍ ഭാഷ, ആംഗ്യങ്ങള്‍, പ്രവൃത്തികള്‍ എന്നിവയിലൂടെ മറ്റുള്ളവരുമായി ആശയവിനിമയം ചെയ്യാന്‍ മനുഷ്യന് അടയാളങ്ങളും പ്രതീകങ്ങളും ആവശ്യമാണ്‌. ഇതുപോലെതന്നെയാണ് ദൈവവുമായിട്ടുള്ള ബന്ധത്തിലും. അതിനാൽ കൂദാശകൾ, ക്രിസ്തു നിര്‍വഹിച്ച രക്ഷയെ സൂചിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും, സ്വര്‍ഗ്ഗത്തിലെ മഹത്വത്തെ മുന്‍കൂട്ടി ചിത്രീകരിക്കുകയും അനുഭവവേദ്യമാക്കുകയും ചെയ്യുന്നു.

കര്‍ത്താവായ യേശു തന്‍റെ പ്രസംഗത്തില്‍, ദൈവരാജ്യത്തിന്‍റെ അടയാളങ്ങളെ അറിയിക്കുവാന്‍ പലപ്പോഴും സൃഷ്ടിയുടെ അടയാളങ്ങള്‍ ഉപയോഗിക്കുന്നു. അവിടുന്നു ഭൗതികമായ അടയാളങ്ങളും പ്രതീകാത്മകമായ പ്രവൃത്തികളും കൊണ്ടു രോഗശാന്തികള്‍ നല്‍കുകയും തന്‍റെ പ്രഘോഷണത്തെ വിശദീകരിക്കുകയും ചെയ്യുന്നു. കൂദാശകളിലൂടെയും ക്രിസ്തു ഇതുതന്നെയാണ് ചെയ്യുന്നത്.

വിചിന്തനം
ബുദ്ധി വഴി മാത്രമല്ല, എല്ലാ ഇന്ദ്രിയങ്ങളിലൂടെയും ദൈവത്തിലേക്കു ചെല്ലാന്‍ നമുക്കു കഴിയും. അങ്ങനെ ചെല്ലുകയും വേണം. അതുകൊണ്ടാണ് ക്രിസ്തു ഭൗതികമായ അടയാളങ്ങളിലൂടെ തന്നെത്തന്നെ നമുക്കു നല്‍കുന്നത്. വിശുദ്ധ കുർബ്ബാനയിൽ ക്രിസ്തുവിന്‍റെ ശരീരരക്തങ്ങള്‍ നമ്മുക്കു നല്‍കിക്കൊണ്ട് സവിശേഷമാംവിധം അവിടുത്തെ അനുഭവിച്ചറിയാൻ അവിടുന്നു നമ്മെ ക്ഷണിക്കുന്നു. ഈ ക്ഷണം സ്വീകരിച്ചുകൊണ്ട് ബുദ്ധികൊണ്ടും ഇന്ദ്രിയങ്ങളിലൂടെയും ദൈവത്തെ അനുഭവിച്ചറിയുന്നവർ ഭാഗ്യവാന്മാർ.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »