Meditation. - June 2024

യേശുക്രിസ്തുവിലൂടെ ലോകം ആശീർവാദങ്ങൾ കൊണ്ടു നിറയുന്നു

സ്വന്തം ലേഖകന്‍ 06-06-2023 - Tuesday

"പിതാവ് എനിക്കു നല്‍കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല" (യോഹ 6: 37).

യേശു ഏകരക്ഷകൻ: ജൂൺ 6
സൃഷ്ടികര്‍മത്തിന്‍റെ ആരംഭത്തിൽ തന്നെ ദൈവം എല്ലാ ജീവജാലങ്ങളെയും പ്രത്യേകിച്ച് പുരുഷനെയും സ്ത്രീയെയും ആശീര്‍വദിച്ചു. ഭൂമിയില്‍ ഒരു ശാപം വരുത്തിവച്ച മനുഷ്യപാപമുണ്ടായിരുന്നിട്ടും നോഹയോടും സകല ജീവജാലങ്ങളോടുമായി ചെയ്ത ഉടമ്പടി ഫലപൂര്‍ണതയുടെ ഈ ആശീര്‍വാദത്തെ നവീകരിച്ചു. എന്നാല്‍, മരണത്തിലേക്കു നീങ്ങിക്കൊണ്ടിരുന്ന മനുഷ്യചരിത്രത്തെ ജീവനിലേക്ക്, അതിന്‍റെ ഉറവിടത്തിലേക്ക്, വീണ്ടും നയിക്കാന്‍വേണ്ടി, ദൈവികാശീര്‍വാദം അബ്രാഹത്തിന്‍റെ കാലത്ത് മനുഷ്യ ചരിത്രത്തിലേക്കു പ്രവേശിച്ചു. ആശീവാദം സ്വീകരിച്ച "വിശ്വാസികളുടെ പിതാവിന്‍റെ" വിശ്വാസം വഴി രക്ഷയുടെ ചരിത്രം ഉദ്ഘാടനം ചെയ്യപ്പെടുന്നു.

ദൈവികാശീര്‍വാദങ്ങള്‍ ആശ്ചര്യകരവും രക്ഷാകരവുമായ സംഭവങ്ങളിലൂടെ വെളിവാക്കപ്പെട്ടു. ഇസഹാക്കിന്‍റെ ജനനം, ഈജിപ്തില്‍ നിന്നുള്ള രക്ഷപെടല്‍, വാഗ്ദത്ത ഭൂമിയുടെ ദാനം, ദാവീദിന്‍റെ തിരഞ്ഞെടുപ്പ്, ദേവാലയത്തിലെ ദൈവസാന്നിധ്യം, പ്രവാചകന്മാര്‍, സങ്കീര്‍ത്തനങ്ങള്‍ എന്നിവ ഈ ദൈവികാശീര്‍വാദങ്ങളെ അനുസ്മരിക്കുന്നു. എന്നാൽ ഈ അവസാന കാലത്തു പിതാവായ ദൈവം തന്റെ പുത്രനിലൂടെ ഈ ലോകത്തിലേക്ക് അനുഗ്രഹങ്ങൾ ധാരാളമായി വർഷിച്ചുകൊണ്ടിരിക്കുന്നു.

സഭയുടെ ആരാധനക്രമത്തില്‍ ദൈവികാശീര്‍വാദം പൂര്‍ണമായി വെളിവാക്കപ്പെടുകയും പകര്‍ന്നു നല്‍കപ്പെടുകയും ചെയ്യുന്നു. സൃഷ്ടിയെയും രക്ഷയെയും സംബന്ധിച്ച എല്ലാ ആശീര്‍വാദങ്ങളുടെയും ഉറവിടവും അന്ത്യവും എന്ന നിലയില്‍ പിതാവ് അംഗീകരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു. നമുക്കായി മനുഷ്യാവതാരം ചെയ്യുകയും മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത അവിടുത്തെ വചനമായ യേശുക്രിസ്തുവിൽ, അവിടുന്ന് നമ്മെ തന്‍റെ ആശീര്‍വാദങ്ങള്‍ കൊണ്ടു നിറയ്ക്കുന്നു. എല്ലാ ദാനങ്ങളെയും ഉള്‍ക്കൊള്ളുന്ന ദാനമായ പരിശുദ്ധാത്മാവിനെ അവിടുന്ന് ക്രിസ്തുവിലൂടെ നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയുന്നു.

പിതാവായ ദൈവം നമ്മുടെമേല്‍ ചൊരിയുന്ന ആശീര്‍വാദങ്ങള്‍ക്ക് ക്രൈസ്തവ ആരാധനക്രമത്തിലൂടെ പ്രത്യുത്തരം നൽകുന്നു. ഒരു വശത്ത്, സഭ തന്‍റെ കര്‍ത്താവായ യേശുക്രിസ്തുവിനോടു ചേര്‍ന്നും 'പരിശുദ്ധാത്മാവിലും' പിതാവിനെ, അവര്‍ണ്ണനീയമായ അവിടുത്തെ ദാനത്തെ പ്രതി തന്‍റെ ആരാധനയാലും സ്തുതിയാലും കൃതജ്ഞതാപ്രകടനത്താലും വാഴ്ത്തുന്നു; മറുവശത്ത്, ദൈവത്തിന്‍റെ പദ്ധതിയുടെ പൂര്‍ത്തീകരണം വരെ, തന്‍റെമേലും വിശ്വാസികളുടെമേലും ലോകം മുഴുവന്‍റെ മേലും പരിശുദ്ധാത്മാവിനെ അയയ്ക്കാന്‍ അവിടുത്തോടു യാചിക്കുകയും ചെയ്യുന്നു.

വിചിന്തനം
നിത്യപുരോഹിതനായ ക്രിസ്തുവിന്‍റെ മരണത്തിലും പുനരുത്ഥാനത്തിലുമുള്ള സംസര്‍ഗത്താലും പരിശുദ്ധാത്മാവിന്‍റെ ശക്തിയാലും ദൈവികാശീര്‍വാദങ്ങള്‍ സ്വീകരിക്കുവാൻ ഓരോ മനുഷ്യനും വിളിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഈ സത്യം തിരിച്ചറിയാതെ മനുഷ്യൻ കണ്ണുതുറക്കാത്ത ദൈവങ്ങളുടെയും വിഗ്രഹങ്ങളുടെയും മുൻപിൽ അനുഗ്രഹത്തിനായി തലകുനിക്കുന്നു. ഓരോ മനുഷ്യന്റെയും ജീവിതത്തിന്റെ എല്ലാ അവസ്ഥകളെയും ആശീർവാദങ്ങൾ കൊണ്ടു നിറയ്ക്കുന്ന ഏകരക്ഷകനായ യേശുവിനെ തിരിച്ചറിയുന്നവർ എത്രയോ ഭാഗ്യവാന്മാർ.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »