Meditation. - June 2024

കർത്താവേ... എന്നു വിളിച്ചുകൊണ്ട് ലോകം മുഴുവനും യേശുവിനെ ആരാധിക്കട്ടെ

സ്വന്തം ലേഖകന്‍ 20-06-2023 - Tuesday

"നിങ്ങൾ എന്നെ ഗുരു എന്നും കർത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാൻ ഗുരുവും കർത്താവുമാണ്" (യോഹ 13:13)

യേശു ഏകരക്ഷകൻ: ജൂൺ 20
പ്രകൃതിയുടെയും രോഗങ്ങളുടെയും പിശാചുക്കളുടെയും പാപത്തിന്‍റെയും മരണത്തിന്‍റെയും മേല്‍ തനിക്കുള്ള ശക്തി പ്രദര്‍ശിപ്പിച്ചു കൊണ്ട്, പരസ്യജീവിതകാലമൊക്കെയും യേശു തന്‍റെ ദൈവിക പരമാധികാരം പ്രകടമാക്കി. സുവിശേഷങ്ങളില്‍ പലപ്പോഴും ജനങ്ങള്‍ യേശുവിനെ "കര്‍ത്താവ്" എന്ന് വിളിച്ചുകൊണ്ടു സമീപിക്കുന്നുണ്ട്. "കര്‍ത്താവ്" എന്ന സംജ്ഞ യേശുവിനെ സംബന്ധിക്കുന്ന ദിവ്യരഹസ്യത്തിന്‍റെ അംഗീകാരമായി വെളിപ്പെടുന്നു: പരിശുദ്ധതമ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ അവിടുന്ന് ദൈവമാണ്.

മോശയ്ക്കു ദൈവം സ്വയം വെളിപ്പെടുത്തിയ, ഹീബ്രുവിലുള്ള യാഹ്വേ (YHWH) എന്ന അവാച്യനാമം പഴയനിയമത്തിന്‍റെ ഗ്രീക്കു പരിഭാഷയില്‍ "കീരിയോസ്" ("കര്‍ത്താവ്") എന്നാണ്. അപ്പോള്‍ മുതല്‍ ഇസ്രായേല്‍ക്കാരുടെ ദൈവത്തിന്‍റെ ദിവ്യത്വം സൂചിപ്പിക്കുന്ന പദമെന്ന നിലയ്ക്കു "കര്‍ത്താവ്" എന്ന നാമം ചിരപ്രതിഷ്ഠ നേടി. പുതിയനിയമമാകട്ടെ പിതാവിനെയും പിന്നെ നൂതനമായി, യഥാര്‍ത്ഥ ദൈവം തന്നെയായ യേശുവിനെയും സൂചിപ്പിക്കുവാന്‍ "കര്‍ത്താവ്" എന്ന പദം ശക്തമായ അര്‍ത്ഥത്തില്‍ ഉപയോഗിച്ചുവരുന്നു.

നൂറ്റിപ്പത്താം സങ്കീര്‍ത്തനത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ച്, ഫരിസേയരുമായി യേശു തര്‍ക്കിക്കുമ്പോള്‍ "കര്‍ത്താവ്" എന്ന അഭിധാനം സ്വന്തം അഭിധാനം തന്നെയായി അവ്യക്തമായിട്ടെങ്കിലും അവിടുന്നു നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ തന്‍റെ അപ്പസ്തോലന്‍മാരുമായുള്ള സംഭാഷണത്തില്‍ കര്‍ത്താവ് എന്ന സംജ്ഞ തന്നെപ്പറ്റിത്തന്നെ വളരെ പ്രകടമായി ഈശോ ഉപയോഗിക്കുന്നു.

"കര്‍ത്താവ്" എന്ന ദിവ്യനാമമുപയോഗിച്ച് ഈശോയെ അഭിസംബോധന ചെയ്യുമ്പോള്‍, പിതാവായ ദൈവത്തിന് അര്‍ഹമായ ശക്തിയും ബഹുമാനവും മഹത്വവും ഈശോയ്ക്കും അര്‍ഹമാണെന്ന് വിശുദ്ധഗ്രന്ഥവും സഭയുടെ പാരമ്പര്യവും ഉറപ്പിച്ചു പ്രസ്താവിക്കുന്നു. എന്തെന്നാല്‍, "അവിടുന്നു ദൈവസാദൃശ്യത്തിലായിരുന്നു", പുത്രനെ മരിച്ചവരുടെയിടയില്‍ നിന്ന്‍ ഉയര്‍പ്പിച്ച് അവനെ തന്‍റെ മഹത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു പിതാവ് ഈശോയുടെ പരമാധികാരം വെളിപ്പെടുത്തി.

ലോകത്തിന്‍മേലും ചരിത്രത്തിന്‍മേലും യേശുവിനുള്ള കര്‍ത്തൃത്വത്തെ ഏറ്റുപറഞ്ഞിരുന്നതിലൂടെ: മനുഷ്യചരിത്രം മുഴുവന്‍റെയും താക്കോലും കേന്ദ്രവും ലക്ഷ്യവും, ചരിത്രത്തിന്‍റെ കര്‍ത്താവും നാഥനുമായ അവിടുന്നിലാണു കണ്ടെത്തേണ്ടതെന്നു വ്യക്തമാകുന്നു.

വിചിന്തനം
ക്രൈസ്തവ പ്രാര്‍ത്ഥന "കര്‍ത്താവ്‌" എന്ന സംജ്ഞയാല്‍ മുദ്രിതമാണ്. യേശുവിന്റെ പരസ്യജീവിതകാലത്ത് സഹായത്തിനും രോഗശാന്തിക്കുമായി യേശുവിനെ സമീപിച്ച ജനങ്ങള്‍ അവിടുത്തെ "കര്‍ത്താവ്" എന്ന് വിളിച്ചുകൊണ്ടു സമീപിക്കുന്നു. അവിടുത്തെ നേര്‍ക്കുണ്ടായിരുന്ന വിശ്വാസാദരങ്ങള്‍ക്കു തെളിവാണ് ഈ അഭിധാനം. ഉയിര്‍ത്തെഴുന്നേറ്റ യേശുവുമായുള്ള സമാഗമത്തില്‍ "കര്‍ത്താവ്" എന്ന പദം ആരാധനയെ സൂചിപ്പിക്കുന്നു: "എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ!" അങ്ങനെ ഇതു ക്രൈസ്തവപാരമ്പര്യത്തിനു തനതായിട്ടുള്ള സ്നേഹത്തിന്‍റെയും അടുപ്പത്തിന്‍റെയും അര്‍ത്ഥവ്യാപ്തി കൈവരിക്കുന്നു. നമ്മുക്കും കർത്താവേ... എന്നു വിളിച്ചുകൊണ്ട് യേശുവിനെ ആരാധിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »