News - 2025
വിശ്വാസ വളര്‍ച്ചയില്‍ ഉത്തരകൊറിയ മുന്നോട്ട്: ബൈബിള്‍ ലഭ്യത കുറവ് രൂക്ഷം
സ്വന്തം ലേഖകന്‍ 13-10-2017 - Friday
പ്യോംങ്യാംഗ്: പീഡനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഉത്തരകൊറിയയിലെ ക്രൈസ്തവ വിശ്വാസം ശക്തമായ രീതിയില്‍ മുന്നേറുമ്പോഴും ബൈബിള്‍ ലഭ്യത കുറവ് രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. അമേരിക്ക ആസ്ഥാനമായ 'വേള്‍ഡ് ഹെല്‍പ്പ്' എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ഔദ്യോഗിക ബൈബിൾ വില്പനയും വിതരണവും രാജ്യത്തു നിയമവിരുദ്ധമാണെന്നും ഒരു ലക്ഷത്തോളം ബൈബിൾ കോപ്പികള്‍ രഹസ്യമായി കൊറിയയിൽ എത്തിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംഘടന അറിയിച്ചു.
ക്രൈസ്തവ പീഡനത്തിൽ മുന്നിട്ടു നില്‍ക്കുന്ന രാജ്യമായ ഉത്തര കൊറിയയിലെ വിശ്വാസികളുടെ വളർച്ചയ്ക്കനുസൃതമായി വിശുദ്ധ ഗ്രന്ഥമെത്തിക്കാൻ വേൾഡ് ഹെൽപ് പ്രസിഡന്റ് വെർണോൻ ബ്രിവർ വടക്കൻ കൊറിയയിലെ സഹപ്രവർത്തകരുമായി ചർച്ച നടത്തി. രാജ്യത്ത് ബൈബിളിന്റെ ആവശ്യക്കാർ ഏറിവരികയാണെന്നും ബൈബിൾ വിതരണം ഊർജ്ജിതമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
ബൈബിളിന്റെ അഭാവത്തിൽ ഓരോ പുസ്തകത്തിലെയും അദ്ധ്യായങ്ങള്‍ കടലാസിൽ എഴുതി കൊടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ദൈവവചനത്തിനായി കൊറിയൻ ജനതയുടെ ആഗ്രഹത്തിന് പ്രത്യേക പരിഗണന നൽകും. ബൈബിൾ കൈവശം വയ്ക്കുന്നത് കുറ്റകരമായ രാജ്യത്തെ ജനതയുടെ ദൈവവചനം പഠിക്കാനുള്ള ആഗ്രഹവും വിശ്വാസ തീക്ഷ്ണതയും ശക്തമായ സാക്ഷ്യമാണ് ലോകത്തിനു നല്‍കുന്നതെന്നും വെർണോൻ ബ്രിവർ പറഞ്ഞു. അതേസമയം കൊറിയന്‍ ഉദ്യമത്തിനാവശ്യമായ സഹായം സംഘടനാവൃത്തങ്ങള്‍ ആഗോളതലത്തില്‍ അഭ്യർത്ഥിച്ചിട്ടുണ്ട്.
64 ബുദ്ധക്ഷേത്രങ്ങളും, 52 ചിയോംഡോയിസ്റ്റ് ക്ഷേത്രങ്ങളും ഉള്ള ഉത്തരകൊറിയയില്‍ അഞ്ച് ക്രൈസ്തവ ആരാധനാലയങ്ങളാണ് ഉള്ളത്. ഇവയെല്ലാം തന്നെ രാജ്യതലസ്ഥാനമായ പോംങ്യാംഗിലാണ് സ്ഥിതി ചെയ്യുന്നത്. 1950-ലെ കൊറിയന്‍ യുദ്ധത്തിനു മുന്‍പു വരെ ക്രൈസ്തവരാല്‍ സമ്പന്നമായിരുന്ന രാജ്യമായിരുന്നു ഉത്തരകൊറിയ. യുദ്ധത്തിനു ശേഷം വന്ന സര്‍ക്കാരുകളാണ് വിശ്വാസത്തെ തുടച്ചു നീക്കുവാനുള്ള നടപടി ആരംഭിച്ചത്.