News - 2024

പുതുവര്‍ഷത്തില്‍ ഇതിനോടകം അബോര്‍ഷന് ഇരയായത് പത്തുലക്ഷത്തിലധികം ഗര്‍ഭസ്ഥശിശുക്കള്‍

സ്വന്തം ലേഖകന്‍ 16-01-2018 - Tuesday

ന്യൂയോര്‍ക്ക്: പുതുവര്‍ഷം പിറന്ന് 10 ദിവസങ്ങള്‍ക്കുള്ളില്‍ 1.2 ദശലക്ഷത്തോളം ഗര്‍ഭസ്ഥ ശിശുക്കള്‍ അബോര്‍ഷന്‍ വഴി കൊല്ലപ്പെട്ടതായി കണക്ക്. വേള്‍ഡോമീറ്റര്‍ എന്നാ വെബ്സൈറ്റിന്റെ തല്‍സമയ ഡിജിറ്റല്‍ കൗണ്ടറിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവന്നത്. 2018 ജനുവരി 11-നാണ് ഭ്രൂണഹത്യാനിരക്ക് 12 ലക്ഷമെന്ന സംഖ്യ മറികടന്നത്. അതായത്‌ ജനുവരി 9 ചൊവ്വാഴ്ച രാവിലെ തന്നെ പത്തുലക്ഷമെന്ന സംഖ്യ മറികടന്നിരിക്കാമെന്ന് വിലയിരുത്തപ്പെടുന്നു. അബോര്‍ഷന്‍ എന്ന തിന്മയുടെ വ്യാപനം വെളിപ്പെടുത്തുന്നതാണ് പുതിയ കണക്കുകള്‍.

വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷനില്‍ (WHO) നിന്ന്‍ ലഭിച്ച വിവരങ്ങളില്‍ നിന്നുമാണ് 'വേള്‍ഡോമീറ്റര്‍' ഈ കണക്ക് പുറത്തുവിട്ടത്. ജനനം, മരണം തുടങ്ങിയവയെകുറിച്ചുള്ള തല്‍സമയവിവരങ്ങള്‍ നല്‍കുന്ന നിരവധി ഡിജിറ്റല്‍ കൗണ്ടറുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഏതാണ്ട് 1,25,000-ത്തോളം ഭ്രൂണഹത്യകള്‍ അനുദിനം നടക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ അനുമാനം. ഈ കണക്കിനെ അടിസ്ഥാനമാക്കി ലോകത്തുടനീളമായി പ്രതിവര്‍ഷം 40 മുതല്‍ 50 ദശലക്ഷത്തോളം ഭ്രൂണഹത്യകളാണ് നടക്കുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.

വര്‍ഷം തുടങ്ങി ചുരുങ്ങിയ ദിവസം കഴിയുന്നതിന് മുന്നേ തന്നെ 10 ലക്ഷത്തോളം ജീവനുകള്‍ അബോര്‍ഷനു ഇരയായി എന്ന കാര്യം ശരിക്കും ഞെട്ടിക്കുന്നതാണെന്ന് പ്രോലൈഫ് സംഘടനയായ 'സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് അണ്‍ബോണ്‍ ചില്‍ഡ്രന്‍' (SPUC) ന്റെ തലവനായ ജോണ്‍ സ്മീറ്റണ്‍ പറഞ്ഞു. അബോര്‍ഷന്‍ എന്ന തിന്മയെ ഇല്ലാതാക്കുന്നതിന് സകലരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വികസ്വര രാജ്യങ്ങളില്‍ നിയമപരമല്ലാത്ത ഭ്രൂണഹത്യകള്‍ ധാരാളമായി നടക്കുന്നതിനാല്‍ ഈ സംഖ്യ ഇനിയും ഉയരുവാനാണ് സാധ്യത.


Related Articles »