News

കന്ധമാലിലെ നിരപരാധികളായ ക്രൈസ്തവരുടെ മോചനം; ഒപ്പ് രേഖപ്പെടുത്തിയവരുടെ എണ്ണം പതിനായിരമായി

സ്വന്തം ലേഖകന്‍ 01-03-2018 - Thursday

ന്യൂഡൽഹി: വ്യാജ കേസിന്റെ അടിസ്ഥാനത്തില്‍ ഒഡീഷയിലെ കന്ധമാല്‍ ജില്ലയിലെ ജയിലിൽ കഴിയുന്ന നിരപരാധികളായ ക്രൈസ്തവരെ മോചിപ്പിക്കണമെന്ന നിവേദനത്തില്‍ ഒപ്പുവെച്ചവരുടെ എണ്ണം പതിനായിരം കടന്നു. 2008-ല്‍ നടന്ന സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകം ക്രിസ്തീയ ഗൂഡാലോചനയുടെ ഭാഗമാണന്നുള്ള വ്യാജമായ ആരോപണത്തെ തുടര്‍ന്നാണ് ഏഴോളം ക്രൈസ്തവ വിശ്വാസികളെ കുറ്റക്കാരായി കണക്കാക്കി 2013-ല്‍ പിടികൂടിയത്. ഇവരില്‍ 6 പേര്‍ നിരക്ഷരരാണ്.

സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്ന് കന്ധമാലില്‍ അരങ്ങേറിയ ക്രൈസ്തവ പീഡനം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരിന്നു. ഭൂരിഭാഗം നിരക്ഷരരായ അവിടത്തെ ഹിന്ദുജനതയെ തീവ്രഹിന്ദുത്വവാദികള്‍ മുതലെടുക്കുകയായിരിന്നു. ഇവരുടെ ആഹ്വാന പ്രകാരം സ്വാമി ലക്ഷ്മണാനന്ദയുടെ മൃതദേഹവും വഹിച്ചുകൊണ്ട് രണ്ടു ദിവസത്തോളം കന്ധമാല്‍ ജില്ലയുടെ ഊടുവഴികളിലൂടെ ജാഥകള്‍ നടത്തി. ക്രിസ്ത്യാനികളോട് പകരം വീട്ടുവാന്‍ ഇറങ്ങി തിരിക്കുകയും ചെയ്തു. ആക്രമണത്തില്‍ 100ഓളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.

ഇതിനേ തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന അക്രമത്തില്‍ 300-ഓളം ക്രിസ്തീയ ദേവാലയങ്ങളും, 6000-ത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെടുകയും, അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അക്രമത്തിന്റെ തുടര്‍ച്ചയായാണ് നിരപരാധികളായ ക്രൈസ്തവരെ വ്യാജ ആരോപണങ്ങളുടെ മറവില്‍ അഴിയിലാക്കിയത്. ക്രിസ്തീയ ഗൂഡാലോചനയുടെ ഭാഗമാണ് സ്വാമിയുടെ കൊലപാതകത്തിന് കാരണം, എന്ന വ്യാജമായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി തടവ് വിധിച്ചത്.

ഈ കണ്ടെത്തലിനെ സാധൂകരിക്കുവാന്‍ വിശ്വസനീയമായ യാതൊരു തെളിവും ഇതുവരെ കോടതിയുടെ മുന്‍പില്‍ ഹാജരാക്കപ്പെട്ടിട്ടില്ല. 2015 ജൂണില്‍ കന്ധമാല്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ, ഉന്നതരായ രണ്ട് പോലീസ്‌ ഉദ്യോഗസ്ഥര്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് മൊഴി കൊടുത്തിട്ടുമുണ്ട്. എന്നാല്‍ നിഷ്കളങ്കരായ ഈ ഏഴുപേരുടേയും അപ്പീല്‍ പരിഗണിക്കുന്നത് ഒഡീഷാ ഹൈക്കോടതി തുടര്‍ച്ചയായി നീട്ടികൊണ്ട് പോവുകയാണ്.

ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകനും മലയാളിയുമായ ആന്‍റോ അക്കര ഓപ്പണ്‍ ഫോറമായ change.org എന്ന വെബ്സൈറ്റില്‍ ചീഫ്‌ ജസ്റ്റിസ്‌ ഓഫ് ഇന്ത്യയുടേയും, ഭരണഘടനാപരമായ അധികാരമുള്ള മറ്റ് അധികാരികളുടേയും മുമ്പാകെ, നിയമത്തിന്റെ പേരിലുള്ള പരിഹാസം നിറുത്തുവാനും നിരപരാധികളായ ആ ഏഴു പേരെയും വിട്ടയക്കണമെന്നും അപേക്ഷിച്ചുകൊണ്ട് പരാതി ഫയല്‍ ചെയ്തത്. വിഷയത്തില്‍ ഉന്നത ഇടപെടലിനായി അപേക്ഷിച്ചുകൊണ്ടുള്ള പെറ്റീഷനില്‍ ഒപ്പ് വച്ചവരുടെ എണ്ണം കഴിഞ്ഞ ദിവസമാണ് പതിനായിരം തികഞ്ഞത്.

നിയമ വ്യവസ്ഥിതിയുടെ അപാകതകൾ മൂലം ജയിലിൽ തുടരുന്ന ഏഴു പേരുടേയും മോചനത്തിന് നിവേദനത്തിൽ ഒപ്പുവച്ച എല്ലാവർക്കും നന്ദി അര്‍പ്പിക്കുന്നതായി ആന്റോ അക്കര പറഞ്ഞു. സത്യത്തിലും നീതിയിലും വിശ്വസിക്കുന്നവരുടെ പിന്തുണയാണിതെന്നും ശബ്ദമില്ലാത്തവരുടെ ശബ്ദമാകുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നീതിയ്ക്ക് വേണ്ടിയുള്ള ഈ ദൗത്യത്തില്‍ നമ്മുക്കും പങ്കാളികളാകാം. കേവലം രണ്ടോ മൂന്നോ ക്ലിക്കില്‍, നമ്മുടെ പരാതി ഇന്‍ഡ്യന്‍ പ്രസിഡന്‍റിനും, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും പരാതി സമർപ്പിക്കുവാൻ സാധിക്കും.

പരാതി സമര്‍പ്പിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »