News - 2024

ജീവനെ ത്യജിച്ച് സുപ്രീം കോടതി; ദയാവധത്തിന് ഭാരതത്തില്‍ അനുമതി

സ്വന്തം ലേഖകന്‍ 09-03-2018 - Friday

ന്യൂഡൽഹി: നിഷ്ക്രിയ ദയാവധത്തിന് (പാസിവ് യുത്തനേസിയ) ഉപാധികളോടെ അനുമതി നല്‍കികൊണ്ട് സുപ്രീംകോടതിയുടെ വിധി. ദയാവധത്തിന് മെഡിക്കല്‍ ബോര്‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതി വേണമെന്നും വിധി നിര്‍ദേശിക്കുന്നു. ആയുസ്സ് നീട്ടുന്നതിനുള്ള മരുന്നും ഉപകരണങ്ങളും വേണ്ടെന്നുവയ്ക്കാം. കോമണ്‍ കോസ് സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഭരണഘടനാബെഞ്ച് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിശോധിച്ചത്.

ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ എടുത്തുമാറ്റിയും, മരുന്നും ഭക്ഷണവും നിര്‍ത്തലാക്കിയും ദയാവധം നടപ്പാക്കണമെന്നും വ്യക്തികള്‍ക്ക് സ്വന്തം തീരുമാനമെടുക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തീരുമാനമെടുക്കണമെന്നും ഹര്‍ജ്ജിയില്‍ പരാതിക്കാര്‍ ആവശ്യപ്പെട്ടിരിന്നു. വിധിയില്‍ അതീവ ദുഃഖമുണ്ടെന്നും ജീവന്റെ സംരക്ഷണത്തിനായി പൊതുചര്‍ച്ചകള്‍ നടത്തണമെന്നും കെ‌സി‌ബി‌സി പ്രോലൈഫ് സമിതി ജനറല്‍ സെക്രട്ടറി സാബു ജോസ് പ്രതികരിച്ചു. നെതര്‍ലന്‍ഡ്, ബെല്‍ജിയം, കൊളമ്പിയ തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ ദയാവധത്തിന് അനുമതിയുണ്ട്.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 2277 ഇങ്ങനെ പഠിപ്പിക്കുന്നു, "ലക്ഷ്യങ്ങളും മാർഗ്ഗങ്ങളും എന്തായാലും വൈകല്യമുള്ളവരുടെയും രോഗികളുടെയും അല്ലെങ്കിൽ മരണാസന്നരുടെയും ജീവിതം അവസാനിപ്പിക്കുന്നതാണ് പ്രത്യക്ഷമായ ദയാവധം. അത് ധാർമികമായ സ്വീകാര്യമല്ല. ഇങ്ങനെ വേദനയകറ്റുന്നതിനുവേണ്ടി അതിനാൽ തന്നെയോ ഉദ്ദേശത്താലോ മരണം ഉളവാക്കുന്ന പ്രവർത്തിയും ഉപേക്ഷയും മനുഷ്യവ്യക്തിയുടെ മാഹാത്മ്യത്തിനും അവന്റെ സൃഷ്ട്ടാവായ ജീവിക്കുന്ന ദൈവത്തോടുള്ള ആദരവിനും തികച്ചും വിരുദ്ധമായ കൊലപാതകമാണ്. ഇതെക്കുറിച്ചുള്ള തെറ്റായ വിധിതീർപ്പ് ഉത്തമ ബോധ്യത്തിൽ ഉണ്ടാകുന്നത് ആണെങ്കിൽ തന്നെയും എപ്പോഴും വിലക്കപ്പെടേണ്ടതും ഒഴിവാക്കപ്പെടേണ്ടതുമായ ഈ മാരകമായ പ്രവർത്തിയുടെ സ്വഭാവത്തിന് മാറ്റം വരുത്തുന്നില്ല" ( CCC 2277)


Related Articles »