News - 2024

ആഗോള സഭയ്ക്ക് പുതിയ 14 കര്‍ദ്ദിനാളുമാര്‍

സ്വന്തം ലേഖകന്‍ 21-05-2018 - Monday

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ 14 കര്‍ദ്ദിനാളുമാരെ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. ഇന്നലെ വത്തിക്കാനില്‍ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് പുതിയ കര്‍ദ്ദിനാളുമാരെ നിയമിക്കുന്ന വിവരം ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസഗണത്തെ അറിയിച്ചത്. ഇറാഖ്, പാക്കിസ്ഥാന്‍, പോര്‍ച്ചുഗല്‍, പെറു, മഡഗാസ്‌കര്‍, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ് നിയുക്ത കര്‍ദ്ദിനാളുമാര്‍. പീഡന ഭൂമിയായ ഇറാഖില്‍ നിന്നുള്ള കല്‍ദായ ബിഷപ്പ് ലൂയിസ് റാഫേല്‍ സാക്കോ ഒന്നാമന്‍ കര്‍ദ്ദിനാള്‍ സംഘത്തിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

റോമിലെ വിശ്വാസതിരുസംഘത്തിന്റെ പ്രിഫെക്ട് ആര്‍ച്ച് ബിഷപ്പ് ലൂയിസ് ലഡാരിയ, റോമിലെ വികാരി ജനറാള്‍ ആര്‍ച്ച് ബിഷപ്പ് ആഞ്ചലോ ഡി ഡോണാറ്റിസ്, വത്തിക്കാന്‍ വിദേശകാര്യ സമിതിയുടെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജിയോവാന്നി ആഞ്ചലോ ബെച്ചിയോ, വത്തിക്കാന്‍ ജീവകാരുണ്യ സംഘടനയുടെ അല്‍മൊണാര്‍ ആര്‍ച്ച് ബിഷപ്പ് കോണ്‍റാഡ് ക്രയേവ്‌്ദകി, പാക്കിസ്ഥാനിലെ കറാച്ചി ആര്‍ച്ച് ബിഷപ്പ് ജോസഫ് കൗട്ട്‌സ്, പോര്‍ച്ചുഗലിലെ ലീറിയ ഫാത്തിമ ബിഷപ്പ് അന്റോണിയോ ഡോസ് സാന്റോസ് മാര്‍ട്ടോ, പെറുവിലെ ഹുവാന്‍ചായോ ആര്‍ച്ച് ബിഷപ്പ് പെദ്രോ ബാരെറ്റോ, മഡഗാസ്‌കറില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ് ഡിസൈര്‍ സരാഹാസ്‌ന, ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് ഗ്വിസെപ്പെ പെട്രോച്ചി, ഒസാക്ക ആര്‍ച്ച് ബിഷപ്പ് തോമസ് അക്വിനാസ് മാന്‍യോ, മെക്‌സിക്കോയിലെ ക്‌സലാപ എമരിറ്റസ് ആര്‍ച്ച് ബിഷപ്പ് സെര്‍ജിയോ ഒബെസോ റിവേര, ബൊളിവിയന്‍ എമരിറ്റസ് ബിഷപ്പ് ടോരിബിയോ ടികോണാ പോര്‍കോ, ക്ലരീഷ്യന്‍ സഭാംഗമായ സ്പാനിഷ് വൈദികന്‍ ഫാ. അക്വിലിനോ ബോകോസ് മെറിനോ എന്നിവരാണ് കര്‍ദ്ദിനാള്‍ സംഘത്തിലേക്ക് ഉയര്‍ത്തപ്പെട്ട മറ്റുള്ളവര്‍.

പുതുതായി പ്രഖ്യാപിച്ച 14 പേരില്‍ മൂന്നുപേര്‍ 80 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. മറ്റു 11 പേരെക്കൂടി ഉള്‍പ്പെടുത്തുമ്പോള്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളവരുടെ എണ്ണം 125 ആയി ഉയരും. ജൂണ്‍ 29നു ചേരുന്ന കര്‍ദ്ദിനാള്‍ തിരുസംഘത്തിന്റ യോഗത്തില്‍ പുതിയ അംഗങ്ങള്‍ക്ക് സ്ഥാനചിഹ്നമായ ചുവന്ന തൊപ്പി നല്‍കും. ഇതോടെ 2013-ല്‍ ഫ്രാന്‍സിസ് പാപ്പ സ്ഥാനമേറ്റതിന് ശേഷം നിയമിച്ച കര്‍ദ്ദിനാളുമാരുടെ എണ്ണം എഴുപത്തിഅഞ്ചായി.


Related Articles »