News - 2024

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കാന്‍ ബോധപൂര്‍വ്വ ശ്രമം: പ്രമേയവുമായി സീറോ മലബാര്‍ പാസ്റ്ററല്‍ യോഗം

സ്വന്തം ലേഖകന്‍ 25-07-2018 - Wednesday

കൊച്ചി: അനേകായിരങ്ങളുടെ കണ്ണീരൊപ്പി അഭയവും സാന്ത്വനവും പകരുന്ന സഭാസമൂഹത്തേയും പരമ്പരാഗത ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ ശുശ്രൂഷാമേഖലകളേയും പൊതുസമൂഹത്തില്‍ ഇകഴ്ത്തികാണിക്കാന്‍ സഭാവിരുദ്ധകേന്ദ്രങ്ങള്‍ ബോധപൂര്‍വമായ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് സീറോ മലബാര്‍ സഭയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരുടെ യോഗം. പരമ്പരാഗത ക്രൈസ്തവ വിശ്വാസത്തെയും സഭാ സംവിധാനങ്ങളെയും പരിശുദ്ധ കൂദാശകളെയും ആക്ഷേപിക്കാനും അവഹേളിക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു വിലയിരുത്തി സമ്മേളനം പ്രമേയം പാസാക്കി.

നൂറുകണക്കിനു വൈദികരുടേയും സന്യസ്തരുടേയും ആയിരക്കണക്കിനു വിശ്വാസികളുടേയും ആത്മസമര്‍പ്പണവും നിസ്വാര്‍ഥസേവനവുമായി ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സഭയുടെ സേവനങ്ങളെ വിശ്വാസിസമൂഹമൊന്നാകെ അഭിമാനത്തോടെ ആദരിക്കുന്നു. പതിറ്റാണ്ടുകളായി സാമൂഹ്യ സേവന ആതുരശുശ്രൂഷാരംഗത്ത് നിസ്വാര്‍ഥ സേവനം ചെയ്ത് അനേകായിരങ്ങളുടെ കണ്ണീരൊപ്പി അഭയവും സാന്ത്വനവും പകരുന്ന സഭാസമൂഹത്തേയും ക്രൈസ്തവ ശുശ്രൂഷാമേഖലകളേയും പൊതുസമൂഹത്തില്‍ ഇകഴ്ത്തികാണിക്കാനുള്ള സഭാവിരുദ്ധകേന്ദ്രങ്ങളുടെ ബോധപൂര്‍വമായ നീക്കങ്ങളെ ശക്തമായി അപലപിക്കുന്നു.

മാനുഷിക ബലഹീനതകള്‍ മൂലം വ്യക്തികള്‍ക്കുണ്ടാകുന്ന വീഴ്ചകളുടെ പേരില്‍ ചില മാധ്യമങ്ങളും കേന്ദ്രങ്ങളും പരന്പരാഗത െ്രെകസ്തവവിശ്വാസത്തേയും സഭാസംവിധാനങ്ങളേയും പരിശുദ്ധകൂദാശകളേയും സമൂഹമധ്യത്തില്‍ ആക്ഷേപിക്കാനും അവഹേളിക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നതായി സംശയിക്കുന്നു. ലോകാരാധ്യയായ മദര്‍ തെരേസായുടെ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പോലും ഇവര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ചില മാധ്യമങ്ങള്‍ തങ്ങളുടെ ഹിഡന്‍ അജന്‍ണ്ട ഉപയോഗിച്ച് വിചാരണയും വിധിയും സ്വമേധയാ നടത്തി ആരേയും കരിവാരിത്തേക്കുന്നത് ഭൂഷണമാണോ എന്ന് മതേതര ജനാധിപത്യ സമൂഹം ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്.

പ്രേഷിത പ്രവര്‍ത്തനമാണ് സഭയുടെ മുഖമുദ്ര. ജാതിയും മതവും നോക്കാതെ ക്രിസ്തുവിന്റെ സ്‌നേഹത്താല്‍ പ്രേരിതമായി ജനങ്ങളുടെ കഷ്ടപ്പാടുകളിലും ദു:ഖദുരിതങ്ങളിലും നിസ്വാര്‍ഥ സേവനമാണ് സഭയുടെ പ്രവര്‍ത്തന ശൈലി. സഭയുടെ സാമൂഹിക പ്രതിബദ്ധത സ്‌നേഹത്തിന്റെ നിറവില്‍ എക്കാലവും ചെയ്യാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. വെള്ളപ്പൊക്കദുരിതാശ്വാസ പ്രവര്‍ത്തന ങ്ങളില്‍ രാപകല്‍ ശുശ്രൂഷിക്കുന്ന എല്ലാവരേയും പ്രത്യേകമായി ശ്ലാഹിക്കുന്നു. സഭയുടെ ഈ സ്‌നേഹശൈലി ഉള്‍ക്കൊള്ളാന്‍ സധിക്കാത്തവരുടെ അജ്ഞതയും അന്ധതയും വിശ്വാസിസമൂഹം അവഗണിക്കുന്നു. അതേസമയം സഭയ്ക്കുള്ളിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന സഭാവിരുദ്ധശക്തികളെ വിശ്വാസികളും സഭാനേതൃത്വവും തിരിച്ചറിയേണ്ടതുണ്ട്.

സഭയുടെ നിലപാടുകളും കാഴ്ചപ്പാടുകളും വ്യക്തികേന്ദ്രീകൃതമല്ല, സംഘാതമായ ചിന്തയുടെയും പ്രാര്‍ത്ഥനയുടെയും കൂട്ടായ്മയില്‍ രൂപം കൊള്ളുന്നതാണ്. ജീവിക്കുന്ന സമൂഹത്തില്‍ െ്രെകസ്തവസാക്ഷ്യം നല്‍കുക എന്നതാണ് സഭയുടെ ദൗത്യം. ഭാരത ക്രൈസ്തവ സമൂഹം ഈ രാജ്യത്തിനു വേണ്ടി നിലകൊണ്ടതിന്റെയും ജാതി മത വര്‍ഗ ചിന്തകളില്ലാതെ ഈ രാജ്യത്തിലെ സാധുക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതിന്റെയും പാരന്പര്യം വിസ്മരിക്കപ്പെടരുത്. മതേതരത്വത്തിന്റെയും അഹിംസയുടേയും മണ്ണില്‍ വിഷം പുരട്ടിയ പ്രചരണങ്ങളിലൂടെ ക്രൈസ്തവ വിരുദ്ധതയും വര്‍ഗീയവാദവും ഉയര്‍ത്തുന്നത് അപലപനീയമാണ്.

കുത്സിതമാര്‍ഗങ്ങളിലൂടെ സഭാനേതൃത്വത്തേയും സഭാസംവിധാനങ്ങളേയും ശുശ്രൂഷകളേയും അവഹേളിക്കാന്‍ ശ്രമിക്കുന്നവരെല്ലാം പൊതുനന്മയെപ്രതി അത്തരം ശ്രമങ്ങളില്‍നിന്ന് പിന്തിരിയണമെന്ന് ഈ സമ്മേളനം ശക്തമായി ആവശ്യപ്പെടുന്നു. അതേസമയം ക്രൈസ്തവ സ്ഥാപനങ്ങളിലും ശുശ്രൂഷകളിലും വ്യക്തിജീവിതത്തിലും കലര്‍പ്പില്ലാത്ത ക്രൈസ്തവസാക്ഷ്യം പുലര്‍ത്താന്‍ ഓരോ സഭാംഗവും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അസത്യങ്ങളും അപവാദങ്ങളും ചാര്‍ത്തി സഭയേയും സഭാസംവിധാനങ്ങളേയും ആക്ഷേപിച്ച് സഭയുടെ പ്രേഷിതചൈതന്യവും കൂട്ടായ്മയും ആര്‍ക്കും തകര്‍ക്കാനാവില്ല. വിശ്വാസി സമൂഹമൊന്നാകെ സഭയ്ക്കും സഭാസംവിധാനങ്ങള്‍ക്കും കരുത്തുപകരുമെന്നും ഈ സമ്മേളനം പ്രഖ്യാപിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന യോഗം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഉദ്ഘാടനം ചെയ്തത്.


Related Articles »